തിരുവനന്തപുരം: പുനർജനി ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുനർജനി പദ്ധതി അന്വേഷണം എന്ന് കേൾക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന അങ്കലാപ്പിന്റെ അർഥം എല്ലാവർക്കും മനസിലാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
കാൽ നൂറ്റാണ്ട് കാലം പറവൂരിലെ എംഎൽഎ ആയിരുന്ന പ്രതിപക്ഷ നേതാവ് അവിടെ നടത്തിയ വികസന പ്രവർത്തനങ്ങളെപ്പറ്റി ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വിഷമിക്കുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. പുനർജനി അന്വേഷണം കൂടി വരുമ്പോൾ വിഡി സതീശന്റെ ആശങ്ക ഇരട്ടിക്കുന്നത് സ്വാഭാവികമാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ഗ്രൂപ്പ് മത്സരങ്ങൾ എല്ലാം മാറ്റിവച്ച് എല്ലാ ഗണത്തിലും പെട്ട നേതാക്കളെ തനിക്ക് ചുറ്റും നിർത്താൻ അദ്ദേഹം കാണിക്കുന്ന അത്യുൽസാഹം "പേടിയുള്ളവരെല്ലാം എന്റെ ചുറ്റും വന്ന് നിൽക്കണമെ” എന്നാവശ്യപ്പെട്ട പഴയ കഥാപാത്രത്തെയാണ് ഓർമിപ്പിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേടിൽ വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
Tags : cpi state secretary binoy viswam against congress punarjani case vs satheesan