പാലക്കാട്: സിപിഎമ്മിന് വീണ്ടും തിരിച്ചടി. 30 വര്‍ഷം ഭരിച്ച വടക്കഞ്ചേരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായി കൈകോർത്താണ് കോൺഗ്രസ് പഞ്ചായത്ത് തിരിച്ച് പിടിച്ചെടുത്തത്.
പാർട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്റാക്കും.30 വർഷത്തിന് ശേഷമാണ് വടക്കഞ്ചേരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്. വടക്കഞ്ചേരി 17-ാം വാർഡ് പ്രധാനിയിൽ നിന്ന് 182 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രസാദ് ജയിച്ചത്.
പഞ്ചായത്തിലുള്ള 22 സീറ്റിൽ യുഡിഎഫിനും എൽഡിഎഫിനും ഒമ്പത് വീതം സീറ്റ് വീതമാണ് ലഭിച്ചത്. സ്വതന്ത്രനായ പ്രസാദ്, എൻഡിഎ മൂന്ന് എന്നിങ്ങനെയാണ് മറ്റ് സീറ്റ് നില. ഇതോടെയാണ് പ്രസാദിനെ ഒപ്പം കൂട്ടാൻ കോൺഗ്രസ് തീരുമാനിച്ചത്.
ബിജെപി മൂന്ന് വാർഡുകളിൽ വിജയിച്ചെങ്കിലും ഇരുപക്ഷത്തെയും പിന്തുണയ്ക്കില്ല. സിപിഎമ്മിൽ നിന്നും നടപടി നേരിട്ടവരുടെ കൂട്ടായ്മ വോയ്സ് ഓഫ് വടക്കഞ്ചേരിയുടെ പേരിലാണ് പ്രസാദ് മത്സരിച്ചത്. 182 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രസാദ് വിജയിച്ചത്. 2015-20 കാലഘട്ടത്തിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ച് പഞ്ചായത്തംഗവുമായിരുന്നു പ്രസാദ്.
Tags : cpm lost rule vadakkanchery panchayath udf congress bjp