കോട്ടയം: നിഷ്പക്ഷമായി തങ്ങളുടെ പത്രധർമം നിർവഹിക്കുന്ന ദീപികയുടെ പ്രസക്തിയേറുന്ന കാലഘട്ടമാണിതെന്ന് മതാന്തര സംവാദങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രിഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട്.
എന്താണു സത്യമെന്ന് അറിയാൻ വയ്യാത്ത ഇക്കാലത്ത് നമുക്ക് വിശ്വസിക്കാവുന്ന ദീപസ്തംഭങ്ങൾ കുറവാണ്. അവിടെയാണ് ദീപികയുടെ പ്രസക്തിയേറുന്നതെന്നും കർദിനാൾ പറഞ്ഞു. ദീപിക കോട്ടയം കേന്ദ്ര ഓഫീസില്‍ പുതുതായി നിർമിച്ച സ്റ്റുഡിയോയുടെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മാർ ജോർജ് കൂവക്കാട്.
കേരള സഭയിലെ നമ്മുടെ പൂർവികന്മാരുടെ ദീർഘവീക്ഷണവും സമൂഹത്തോടുള്ള അവരുടെ പ്രതിബദ്ധതയുമാണ് ദീപികയുടെ സ്ഥാപനം. ലാഭേച്ഛ കൂടാതെ നന്മചെയ്തുകൊണ്ടും മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ടുമുള്ള പത്രധർമമാണ് ദീപികയുടേത്. ഇത് അങ്ങേയറ്റം ആദരവോടെയാണു താൻ കാണുന്നത്. ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും പറയാറുണ്ടായിരുന്നു, മാധ്യമങ്ങൾക്കുവേണ്ടത് ഇടർച്ചയുള്ള വാർത്തകളാണെന്ന്.
അതേ ആൾക്കാർ വായിക്കാറുള്ളു. അത്തരമൊരു കാലഘട്ടത്തിൽ സത്യം അറിയിക്കാനുള്ള ദൗത്യമാണ് ദീപിക നിറവേറ്റുന്നത്. ലാഭം നോക്കുകയായിരുന്നെങ്കിൽ ഇതൊക്കെ വിറ്റൊഴിഞ്ഞ് എന്നേ സുരക്ഷിതമാകാമായിരുന്നു. ചില മൂല്യങ്ങൾക്കുവേണ്ടിയാണ് പ്രതിസന്ധികളിലും പിടിച്ചുനിന്നത്. സമൂഹനന്മയ്ക്കുവേണ്ടി പ്രവർത്തിക്കാനും അവരെ ഉണർത്താനുമാണ് ദീപിക ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്ഥാപക പിതാക്കന്മാർ മുതലുള്ളവരുടെ സാമൂഹിക പ്രതിബദ്ധതയാണതെന്നും കർദിനാൾ പറഞ്ഞു.
ദീപികയുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ് കോട്ടയത്തു പുതിയ സ്റ്റുഡിയോ തുറന്നത്. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖ സന്ദേശം നൽകി. ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍, ചീഫ് കോര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍, ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്) ഫാ. രഞ്ജിത്ത് ആലുങ്കല്‍, കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, ചിത്രകാരൻ കൂടിയായ ഫാ. ജേക്കബ് കൂരോത്ത് തുടങ്ങിയവർ പങ്കെടുത്തു.
Tags : Cardinal Mar George Koovakkad Deepika prominence studio inauguration