കൊച്ചി: തന്നെ കൊച്ചി മേയറാക്കാൻ ലത്തീന്‍ സഭ ഇടപെട്ടുവെന്ന വി.കെ. മിനിമോളുടെ പ്രസ്താവനയോട് പ്രതികരിച്ച് കൗൺസിലറും കോൺഗ്രസ് നേതാവുമായ ദീപ്തി മേരി വര്‍ഗീസ്. ഇത്തരത്തിൽ സ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പറഞ്ഞതെന്ന് മിനിമോൾ തന്നെ പറയട്ടെ എന്നാണ് ദീപ്തി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇപ്പോൾ ഇത്തരം പ്രസ്താവനകൾ എന്തിന് പറഞ്ഞുവെന്ന് തനിക്ക് അറിയില്ല. അവരുമായി ബന്ധപ്പെട്ടവര്‍ അതിനെ കുറിച്ച് പറയട്ടെ. കെപിസിസി നേതൃത്വം പല കാര്യങ്ങളും ആലോചിക്കുന്നുണ്ടാവും. അത് അതിന്റെ വഴിക്ക് നടക്കട്ടയെന്നു ദീപ്തി പറഞ്ഞു.
അതേസമയം, കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച പേരുകളിലൊന്നാണ് ദീപ്തി മേരി വര്‍ഗീസിന്റേത്. ദീപ്തിയെ വെട്ടിയതോടെ ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് ദീപ്തിയും പ്രതികരിച്ചിരുന്നു. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സുൽത്താൻ ബത്തേരിയിൽ നടന്ന ലക്ഷ്യ 2026 നേതൃക്യാമ്പിലും ദീപ്തി മേയർ സ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തി പങ്കുവച്ചിരുന്നു.
Tags : Deepthi Mary Varghese V.K Minimol Congress Kochi Corporation Mayor