കൊച്ചി: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് കൊച്ചിയില്‍ 81കാരനായ ഡോക്ടറില്‍നിന്നു വ്യാജ വെര്‍ച്വല്‍ അറസ്റ്റിലൂടെ 1.30 കോടി രൂപ തട്ടിയെടുത്തു. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം 1.06 കോടി രൂപയുടെ തുടര്‍കൈമാറ്റം സൈബര്‍ പോലീസ് മരവിപ്പിച്ചു.
എറണാകുളം ചാത്ത്യാത്ത് റോഡിലെ ഫ്ലാറ്റില്‍ താമസിക്കുന്ന വി.ജെ. സെബാസ്റ്റ്യനാണു തട്ടിപ്പിനിരയായത്. ഈ മാസം ഒന്നുമുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ദിവാലി സിംഗ്, പ്രണവ് ദയാല്‍, മറ്റൊരു ഉത്തരേന്ത്യക്കാരന് എന്നിവരെ പ്രതിചേര്‍ത്താണു സൈബര്‍ പോലീസ് കേസെടുത്തിട്ടുള്ളത്.
ടെലികോമില്നിന്നാണെന്നു പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പുകാര്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. മൊബൈല്‍ നമ്പര്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും സിബിഐ കേസെടുത്തിട്ടുണ്ടെന്നും തട്ടിപ്പുസംഘം ഡോക്ടറെ വിശ്വസിപ്പിച്ചു. പിന്നീട് സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വാട്സാപ്പില്‍ വീഡിയോ കോളിലൂടെ പ്രത്യക്ഷപ്പെട്ട് 48 മണിക്കൂറോളം വെര്‍ച്വല്‍ അറസ്റ്റിലാക്കി.
പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതിന്റെ ഭാഗമായി തട്ടിപ്പുസംഘം കൈമാറിയ അക്കൗണ്ടിലേക്ക് പണം അയയ്ക്കാനും പരിശോധനയ്ക്കുശേഷം ഇതു തിരികെ നല്‍കുമെന്നും തട്ടിപ്പുസംഘം ഡോക്ടറെ അറിയിച്ചു. ഇതുപ്രകാരം പണം കൈമാറിയെങ്കിലും തിരികെ ലഭിക്കാതെ വന്നതോടെയാണു ഡോക്ടർ ഹെൽപ്പ് ലൈന്‍ നമ്പറായ 1930ല്‍ പരാതിപ്പെട്ടത്.
വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോയും വിവരങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും തട്ടിപ്പുസംഘം ഭീഷണിപ്പെടുത്തിയിരുന്നു. പരാതിക്കുപിന്നാലെ പോലീസ് നടത്തിയ തുടര്‍നടപടികളിലാണ് 1.06 കോടി മരവിപ്പിക്കാനായത്. പണം വൈകാതെ ഡോക്ടര്‍ക്കു തിരികെ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു.
Tags : Digital arrest Kochi Doctor