Kerala
കൊച്ചി: എളങ്കുന്നപ്പുഴ ബീച്ചിൽ പതിനേഴുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഞാറയ്ക്കൽ സ്വദേശി അർജുൻ കുമാറിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്.
കാണാതാകുന്നതിന് മുമ്പ് അർജുന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ അക്കൗണ്ട് ഇപ്പോൾ അജ്ഞാതരാണ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
അർജുൻ കടലിൽ ചാടുന്നതിന് മുമ്പായി ഫോണിലൂടെ ആർക്കോ വോയിസ് മെസേജ് അയച്ചിരുന്നു. ഇതിനുശേഷം അർജുൻ പരിഭ്രാന്തൻ ആകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. മൃതദേഹത്തിൽ നിന്നും ലഭിച്ച ഫോൺ പോലീസ് പരിശോധിച്ച് വരികയാണ്.
ഇതിൽ അർജുൻ കുമാറിന്റെ കോൺടാക്ടുകളും വാട്സ്ആപ്പ് മെസേജുകളുമാണ് പോലീസ് പരിശോധിച്ചു വരുന്നത്. വിശദമായ പരിശോധനക്ക് ശേഷമാകും ഫോൺ ഫോറൻസിക്കിന് കൈമാറുക.
Kerala
കൊച്ചി: സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നു സംശയിച്ച സന്ധ്യയോട് നടന് മമ്മൂട്ടിയുടെ സ്നേഹാന്വേഷണം.. “ഇപ്പോള്‍ എങ്ങനെയുണ്ട്?” മണ്ണിടിച്ചിലിന്റെ നീറുന്ന ഓര്‍മകള്‍ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലില്‍ എഴുന്നേറ്റുനിന്ന് സന്ധ്യ പറഞ്ഞു: “നടന്നുതുടങ്ങി’’.
പിന്നെ അദ്ദേഹം സന്ധ്യയുടെ കൈപിടിച്ച് ആ മനസിലെ നീറ്റല്‍ തിരിച്ചറിഞ്ഞ് പറഞ്ഞു- “ഇനി വീടിന്റെയും സ്ഥലത്തിന്റെയും കാര്യമല്ലേ... അതും നടക്കും...ഉറപ്പ്...’’- സന്ധ്യയുടെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം.
കഴിഞ്ഞ ഒക്ടോബര്‍ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് കാല് നഷ്ടപ്പെട്ട സന്ധ്യക്ക് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ ഏര്‍പ്പാടാക്കിയതും കൃത്രിമ കാല് വയ്ക്കുന്നതിനു വേണ്ട സഹായം ചെയ്തതും നടന് മമ്മൂട്ടിയായിരുന്നു.
ചികിത്സയ്ക്കും കൃത്രിമക്കാലിനുമായി 20 ലക്ഷം രൂപയോളം വേണ്ടിവന്നു. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയറും രാജഗിരി ആശുപത്രിയും ചേര്‍ന്ന് പൂര്‍ണമായും സൗജന്യമായാണു ചികിത്സയും കൃത്രിമക്കാലും നൽകിയത്.
കൃത്രിമക്കാല്‍ വച്ചതിനുശേഷം ആദ്യമായി ഡോക്ടറെ കാണാന്‍ രാജഗിരിയില്‍ എത്തിയ സന്ധ്യക്ക് മമ്മൂട്ടിയെ നേരില്‍ കണ്ടു നന്ദി പറയണമെന്ന ആഗ്രഹം ആശുപത്രി അധികൃതരാണു കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികളെ അറിയിച്ചത്.
ഷൂട്ടിംഗ് ആവശ്യത്തിനു കൊച്ചിയിലായിരുന്ന മമ്മൂട്ടി തിരക്കുകള്‍ മാറ്റിവച്ച് സന്ധ്യയെ കാണാനെത്തി. സന്ധ്യക്ക് സ്ഥലവും വീടും നൽകുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ഉറപ്പുനൽകി. രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജി കുരുട്ടുകുളം, ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ് വൈസ് പ്രസിഡന്റ് ജോസ് പോള്‍, കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ, ഡയറക്ടര്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, റോബര്‍ട്ട് കുര്യാക്കോസ്, സന്ധ്യയുടെ സഹോദരന് സന്ദീപ് എന്നിവരും കൂടെയുണ്ടായിരുന്നു.
മണ്ണിടിച്ചിലില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു. കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മകനും മരിച്ചതിനാല്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് സന്ധ്യക്ക് ഇനി തുണ.
Business
കൊച്ചി: കൊച്ചിയിലെ തിരക്കേറിയ നഗരമായ ഇടപ്പള്ളിയില്‍ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സുവര്‍ണാവസരം. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഈ ലൊക്കേഷനില്‍, ദേശീയപാതയ്ക്ക് അഭിമുഖമായി കെന്റ് കണ്‍സ്ട്രക്ഷന്റെ ആഡംബര പ്രോജക്ട് കെന്റ് ഇക്കോ സാങ്റ്റം അപ്പാര്‍ട്ട്മെന്റ് പ്രോജക്ട് 4 BHK മോക്കപ്പ് ഫ്ലാറ്റ് ലോഞ്ച് ചെയ്തു.
ലക്ഷ്വറിയും സ്പേസും ഫംഗ്ഷണാലിറ്റിയും ഒന്നിച്ചു ചേര്‍ന്ന ഒരു സ്വപ്ന ഭവനം സ്വന്തമാക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇതു നേരിട്ടറിയാം. ഏകദേശം ഒരു ഏക്കര്‍ അഞ്ചു സെന്റ് ഭൂമിയിലാണ് ഈ വിസ്മയ പാർപ്പിടം ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിലെ പ്രധാന ലാന്‍ഡ്മാര്‍ക്കായ ലുലു മാളിനു സമീപം സ്ഥിതിചെയ്യുന്ന ഈ പ്രോജക്ട്, നഗര ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളോടും ചേര്‍ന്നതാണ്. സ്കൂളുകള്‍, ഹോസ്പിറ്റലുകള്‍, ഷോപ്പിംഗ് മാളുകള്‍, ഐടി പാര്‍ക്കുകള്‍, എയര്‍പോര്‍ട്ട് തുടങ്ങി എല്ലായിടത്തും എളുപ്പത്തില്‍ എത്തിച്ചേരാനും സാധിക്കും.
ഐഡിയൽ ചോയ്സ്
കൊച്ചിയില്‍ ഫ്ലാറ്റുകള്‍ അന്വേഷിക്കുന്നവര്ക്കിടയില് ഇടപ്പള്ളി എപ്പോഴും ടോപ്പ് ചോയ്സ് ആണ്. കെന്റ് ഇക്കോ സാങ്റ്റം 3 BHK, 4 BHK അപ്പാര്‍ട്ട്മെന്റ് വിഭാഗങ്ങളിലായി ആകെ 68 പ്രീമിയം അപ്പാര്‍ട്ട്മെന്റുകളാണ് ഒരുക്കിയിരിക്കുന്നത്.
കുറഞ്ഞ യൂണിറ്റുകള്‍ എന്നതു കൂടുതല്‍ പ്രൈവസിയും ശാന്തമായ ലിവിംഗ് അനുഭവവുമാണ് നല്‍കുന്നത്. വിസ്തൃതമായ ലിവിംഗ്-ഡൈനിംഗ് ഏരിയ, വലിയ ബെഡ്റൂമുകള്‍, മികച്ച വെന്റിലേഷന്, പ്രകൃതിദത്ത വെളിച്ചം തുടങ്ങി എല്ലാം ചേര്‍ന്നതാണ് ഓരോ ഫ്ലാറ്റും. കുടുംബത്തോടൊപ്പം സുഖകരമായ ഒരു ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു ഐഡിയല്‍ ചോയ്സ് തന്നെയാണ്.
Kerala
കൊച്ചി: എറണാകുളം പനങ്ങാട് നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിൽ. പനങ്ങാട് ഉദയത്തുംവാതിൽ മരോട്ടിക്കൽ വീട്ടിൽ സജിത് വേണു(36) ആണ് പിടിയിലായത്. പനങ്ങാട് എംഎൽഎ റോഡിലുള്ള പ്രതിയുടെ വീട്ടിൽനിന്നാണ് എംഡിഎംഎ പിടികൂടിയത്.
പ്രതിയിൽ നിന്ന് 176ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇതുകൂടാതെ രാസലഹരി വിതരണത്തിലൂടെ ലഭിച്ച 1.02 ലക്ഷം രൂപയും പിടിച്ചെടുത്തു. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് സജിത് വേണു പിടിയിലായത്.
യുവാക്കൾക്ക് രാസലഹരി വിതരണം ചെയ്യുന്ന മുഖ്യകണ്ണിയാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ടാക്സി ഡ്രൈവറായ സജിത് ഇതിന്റെ മറവിലാണ് രാസലഹരി വിതരണം ചെയ്തിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
Business
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്) സംഘടിപ്പിക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐഎസ്സി 2026) 23 മുതൽ 26 വരെ കൊച്ചി ലേ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കും.
വൈകുന്നേരം അഞ്ചിന് മുൻ ജി-20 പ്രതിനിധിയും നീതി ആയോഗ് മുൻ മേധാവിയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്യും. കാർഷിക വ്യവസായത്തിലെ നവീകരണം, ഉൾക്കൊള്ളൽ, ആഗോളനേതൃത്വം എന്നീ വിഷയങ്ങളിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.
പ്രകൃതിദത്ത ഭക്ഷണനിറങ്ങളുടെ ആഗോള ഉത്പാദകരായ ഒറ്റെറയുടെ മേധാവി മാർട്ടിൻ സോൺടാഗ് മുഖ്യാതിഥിയാകും. സ്പൈസസ് ബോർഡ് ചെയർപേഴ്സൺ സംഗീത വിശ്വനാഥൻ, സെക്രട്ടറി പി. ഹേമലത എന്നിവർ പ്രസംഗിക്കും. എഐഎസ്ഇഎഫ് യൂറോപ്യൻ സ്പൈസ് അസോസിയേഷനുമായി ധാരണാപത്രം ചടങ്ങിൽ ഒപ്പിടും.
രണ്ടാം ദിവസം ഇന്ത്യയുടെ ആഗോള വ്യാപാര നിലപാടുകളെക്കുറിച്ച് ശശി തരൂർ എംപി പ്രസംഗിക്കും. പ്രാചീന സുഗന്ധവ്യഞ്ജന വ്യാപാര പാതകളെ ആധുനിക ആഗോള സ്പൈസസ് ഇടനാഴികളുമായി ബന്ധപ്പെടുത്തി ചരിത്രകാരൻ മനു എസ്. പിള്ള ചർച്ച നയിക്കും.
അമേരിക്കൻ സ്പൈസ് ട്രേഡ് അസോസിയേഷൻ, വിയറ്റ്നാം പെപ്പർ ആൻഡ് സ്പൈസ് അസോസിയേഷൻ, വേൾഡ് സ്പൈസ് ഓർഗനൈസേഷൻ എന്നിവയുടെ പ്രതിനിധികൾ നിയന്ത്രണ മാനദണ്ഡ ഏകീകരണം സംബന്ധിച്ച ചർച്ചകൾ നയിക്കും.
കാലാവസ്ഥാ അപകടസാധ്യതകൾ, കൃത്രിമ ബുദ്ധി അധിഷ്ഠിത ഗുണനിലവാര നിരീക്ഷണം, ഉറവിടം, സുസ്ഥിരത, എന്നിവയും ചർച്ചയാകും. മഞ്ഞൾ, ഇഞ്ചി, ജീരകം, മുളക്, കുരുമുളക് ഉൾപ്പെടെയുള്ള പ്രധാന വിളകളുടെ ഉത്പാദന-വിപണി അവലോകനവും അവതരിപ്പിക്കും.
സമാപനദിനത്തിൽ കർണാടക കാർഷിക വിലനിർണയ കമ്മീഷൻ ചെയർമാൻ അശോക് ദൽവായ് വിതരണ ശൃംഖലയുടെ ദീർഘകാലടിസ്ഥാനത്തിലുള്ള ശക്തീകരണത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.
ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള കയറ്റുമതിക്കാർ, സംസ്കരണ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര വിപണിയിലെ പ്രമുഖർ, നിയന്ത്രണ സംവിധാനങ്ങളിലെ ഔദ്യോഗിക പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
കയറ്റുമതിയിൽ അരക്ഷിതാവസ്ഥ: എഐഎസ്ഇഎഫ്
കൊച്ചി: രാജ്യത്തെ കാർഷിക കയറ്റുമതി മേഖല സുരക്ഷിതമായ സ്ഥിതിയിലല്ലെന്നു വ്യക്തമാക്കുന്നതാണ് പൊടുന്നനെയുള്ള തീരുവ മാറ്റങ്ങളെന്ന് എഐഎസ്ഇഎഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശേരിൽ.
വ്യത്യസ്തമായ പുതിയ വിപണികൾ, മൂല്യവർധിത ഉത്പന്നങ്ങൾ, കർശനമായ ശാസ്ത്രീയ പരിശോധനകൾക്കും നിയന്ത്രണങ്ങൾക്കും സുസജ്ജമാകുക എന്നിവ ഇനി കയറ്റുമതി വളർച്ചയുടെ അടിസ്ഥാന ഘടകങ്ങളായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ആസിയാൻ, പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ വിപണികളുമായി ബന്ധം ശക്തിപ്പെടുത്തി ഒരേ വിപണിയിലുള്ള ആശ്രിതാവസ്ഥ കുറയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഐഎസ്സി 2026 ചെയർമാൻ നിഷേഷ് ഷാ പറഞ്ഞു.
Kerala
കൊച്ചി: കളമശേരി സെന്റ് പോള്‍സ് കോളജിന് എതിവര്‍വശത്തുള്ള മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് അജ്ഞാതര്‍ തകര്‍ത്തു. രാവിലെ കുര്‍ബാനയ്ക്ക് എത്തിയവരാണ് രൂപക്കൂടിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
പള്ളി അധികൃതരുടെ പരാതിയില്‍ കളമശേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കളമശേരി എച്ച്എംടി മെഡിക്കല്‍ കോളജ് റോഡിലുള്ള ക്രിസ്ത്യന്‍ പള്ളിയുടെ മുന്‍വശത്താണ് മാതാവിന്റെ രൂപക്കൂടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്.
മദ്യപിച്ചെത്തിയ സാമൂഹ്യവിരുദ്ധര്‍ രൂപക്കൂട് തകര്‍ക്കാന്‍ ശ്രമിച്ചതാകുമെന്നാണ് പ്രഥമിക നിഗമനം.
Kerala
കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ആലപ്പുഴ മാന്നാർ സ്വദേശി സാബു ആണ് പിടിയിലായത്. പാലാരിവട്ടം പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ചെറുതോണി-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനുള്ളിലാണ് അതിക്രമം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ഇടുക്കി സ്വദേശിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.
പഠനാവശ്യത്തിനായി എറണാകുളത്തെത്തിയ യുവതിയാണ് അതിക്രമത്തിന് ഇരയായത്. അതിക്രമം നടന്നയുടനെ യുവതി കണ്ടക്ടറെ വിവരം ധരിപ്പിച്ചു. കെഎസ്ആർടിസി ജീവനക്കാർ വിവരം അറിയിച്ചത് അനുസരിച്ച് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
കൊച്ചി: വടക്കന്‍ പറവൂരില്‍ അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പാ കേസ് പ്രതിയായ മകന്. കാപ്പാ കേസില്‍ അടക്കം പ്രതിയായ കെടാമംഗലം സ്വദേശി ലിന്റോ (35) ആണ് അച്ഛന് രാജുവിനെ (65) കുത്തിപ്പരിക്കേല്‍പ്പിച്ചത്. പുലര്‍ച്ചെ അഞ്ചിന് ആയിരുന്നു സംഭവം. രാജുവിന്റെ തോളിലാണ് കുത്തേറ്റത്.
ലിന്റോയെ വടക്കന്‍ പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ലിന്റോ സ്ഥിരം അച്ഛനുമായി വഴക്കുണ്ടാക്കാറുണ്ട്. കുത്തിപ്പരിക്കേല്പ്പിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Kerala
കൊച്ചി: എൻഡിഎ സംസ്ഥാന നേതൃത്വ ക്യാമ്പ് കളമശ്ശേരി ചാക്കോളാസ് കൺവെൻഷൻ സെൻററിൽ തുടങ്ങി. എൻഡിഎ സംസ്ഥാന ചെയർമാൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു.
രാത്രി എട്ടുവരെ തുടരുന്ന നേതൃത്വ ക്യാമ്പിൽ എൻഡിഎ ഘടകകക്ഷികളായ ബിജെപി , ബിഡിജെഎസ്, ട്വന്റി20, ജെഎസ്എസ്, നാഷണൽ കേരള കോൺഗ്രസ്, സോഷ്യലിസ്റ്റ് ജനതാദൾ, ശിവസേന, എൽജെപി, കാമരാജ് കോൺഗ്രസ്, എൻപിപി അടക്കമുള്ള പാർട്ടികളുടെ നേതൃത്വങ്ങൾ സംസ്ഥാന നേതൃത്വ ക്യാമ്പിൽ പങ്കെടുക്കും. 140 നിയോജകമണ്ഡലങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
Kerala
കൊച്ചി: എറണാകുളം എളമക്കരയിൽ ആറ് വയസുകാരിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പോലീസ്. ജനുവരി 16ന് ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊച്ചി എളമക്കര പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. കുട്ടിയുടെ പിതാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. മകള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയെന്ന നിഗമനത്തിലായിരുന്നു പോലീസ്.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ മരണ കാരണം വിഷം ഉള്ളിലെത്തിയതാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇന്‍ക്വസ്റ്റിനിടെ തന്നെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ കണ്ട പോലീസ് ഇത് ഫോറന്‍സിക് സര്‍ജനെ അറിയിച്ചിരുന്നു.
Business
കൊച്ചി: ലുലു മാളില്‍ ലുലു പുഷ്പമേളയ്ക്ക് തുടക്കമായി. പ്രകൃതിസംരക്ഷണത്തിന്റെ അവബോധത്തിനൊപ്പം അലങ്കാര ചെടികളുടെ കമനീയ ശേഖരവുമായിട്ടാണ് പുഷ്പമേള ആരംഭിച്ചിരിക്കുന്നത്.
ബോഗെന്‍വില്ല, വ്യത്യസ്ത തരം ഓര്‍ക്കിഡുകള്‍, കുറഞ്ഞ പ്രായത്തിൽത്തന്നെ കായ്ഫലം നല്കുന്ന ഫല സസ്യങ്ങള്‍ എന്നിവയ്ക്കുപുറമെ വിദേശ രാജ്യങ്ങളില്‍നിന്നുള്ള പുഷ്പസസ്യങ്ങളും, ഇന്‍ഡോര്‍, ഔട്ട്ഡോര്‍ സസ്യങ്ങളും പ്രദര്‍ശനത്തിനുണ്ട്.മേളയുടെ ഭാഗമായി പുഷ്പങ്ങളാല്‍ മാള്‍ അലങ്കരിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കുള്ള ലിറ്റില്‍ പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് മത്സരവും ലുലു ഫണ്‍ട്യൂറ ഒരുക്കുന്ന ലിറ്റില്‍ ഷെഫ് മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയും അരങ്ങേറും. ഫെസ്റ്റ് 18ന് സമാപിക്കും.
Kerala
കൊച്ചി: എറണാകുളത്ത് യുവാവ് ജ്വല്ലറിക്ക് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. എംജി റോഡിലുള്ള ആലപ്പാട്ട് ജ്വല്ലറിയുടെ മുകളില്‍ നിന്നാണ് 40 വയസ് പ്രായം തോന്നിക്കുന്ന യുവാവ് താഴേക്ക് ചാടി ജീവനൊടുക്കിയത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ ആയിരുന്നു സംഭവം നടന്നത്. എറണാകുളം ജോസ് ജംഗഷന് വടക്കുവശത്തുള്ള ആലപ്പാട്ട് ജ്വല്ലറിയിലേക്ക് വന്ന യുവാവ് സൈഡിലൂടെയുള്ള സ്റ്റെപ്പിലൂടെ മുകളിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. എറണാകുളം സെന്‍ട്രല്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മാനസികാസ്വസ്ഥതയുള്ളയാളാണ് ഇയാള്‍ എന്നാണ് പോലീസിന്റെ നിഗമനം.
Kerala
കൂത്താട്ടുകുളം: എറണാകുളം ഇടയാറില്‍ വീടു കുത്തി തുറന്ന് മോഷണം. ഇടയാര്‍ ചെള്ളക്കാപ്പടിക്കു സമീപം കുറ്റിയാംകണ്ടത്തില്‍ ദീപക്കിന്റെ വീട്ടിലാണ് ഇന്നലെ വൈകുന്നേരം മോഷണം നടന്നത്. ദീപക്കും കുടുംബവും സ്ഥലത്ത് ഇല്ലാത്ത സമയത്താണ് മോഷ്ടാക്കള്‍ എത്തിയത്. മുറികള്‍ കുത്തിതുറന്ന മോഷ്ടാക്കള്‍ അലമാരികളിലെ പണം കവര്‍ന്നു.
ദീപക്കിന്റെ മാതാപിതാക്കള്‍ തൊട്ടടുത്തുള്ള ഇടയാര്‍ പള്ളിയില്‍ പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. പള്ളിയില്‍നിന്നു തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു.
ഇതോടെ വീടിന്റെ പിന്‍വശത്തു ചെന്നപ്പോഴാണ്, പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നതായി കണ്ടത്. ഉടന്‍ കൂത്താട്ടുകുളം പോലീസിനെയും അയല്‍വാസികളെയും വിവരമറിയിച്ചു. വൈകുന്നേരം ഏഴിനും ഒമ്പതിനും ഇടയ്ക്കാണ് മോഷണം നടന്നത്.
ഇരുമ്പ് ഗ്രില്‍ കമ്പിപ്പാര ഉപയോഗിച്ചു തകര്‍ത്തു ശേഷം അടുക്കളയുടെ വാതിലിന്റെ കുറ്റി തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത്. താഴത്തെ നിലയിലെ രണ്ടു കിടപ്പുമുറികളിലെ അലമാരകള്‍ തകര്‍ത്തു വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വലിച്ചുവാരിയിട്ട നിലയിലാണ്.
കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചിരുന്നില്ലെന്നും 7,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നതെന്നുമാണ് ദീപക് പറയുന്നത്. രണ്ടാം നിലയിലെ കിടപ്പുമുറിയിലും മോഷ്ടാവ് പരിശോധന നടത്തിയിട്ടുണ്ട്.
അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തിയും കറിക്കത്തിയും കമ്പിപ്പാരയും മുറികളിലുണ്ട്. ഒന്നിലധികം മോഷ്ടാക്കള്‍ വീട്ടില്‍ കയറിയിട്ടുണ്ടാകും എന്നാണ് നിഗമനം. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും കൂത്താട്ടുകുളം പോലീസ് എത്തി പരിശോധനകള്‍ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
കൊച്ചി: എറണാകുളം എളമക്കരയിൽ മകളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ, പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഒരു വർഷത്തോളം പെൺകുട്ടി പീഡനത്തിന് ഇരയായി. മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പു പോലും പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
കഴിഞ്ഞ മാസം 16ന് ആണ് അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് കുട്ടിയെയും അച്ഛനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷം നൽകി കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചെന്നാണ് കേസ്.
പെൺകുട്ടിയുടെ രഹസ്യ ഭാഗങ്ങളിലെല്ലാം ഗുരുതരമായ മുറിവുകൾ കണ്ടെത്തിയിരുന്നു. പിതാവ് ലഹരിക്ക് അടിമയായിരുന്നെന്നും സൂചനകളുണ്ട്. പോണേക്കരയിലെ വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. മകൾ പീഡിക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി.
Kerala
കൊച്ചി: ചോറ്റാനിക്കരയിൽ 16 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതെന്ന് കരുതുന്ന ബ്ലാക്ക് വെനം എന്ന അക്കൗണ്ടിന്റെ വിവരങ്ങൾ പുറത്തുവന്നു. കൊറിയൻ ചിത്രങ്ങളടക്കം ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്കൂളില്‍ ഒരു വിദ്യാര്‍ഥി ഫോണ്‍ കൊണ്ടുവരുമെന്നും മറ്റ് വിദ്യാര്‍ഥികള്‍ ഒരേ ഫോണില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറന്നതിന് തെളിവുണ്ടെന്നും പലതും ദുരൂഹമാണെന്നും പോലീസ് പറയുന്നു.
ഫൊറന്‍സിക് പരിശോധനയിൽ ഒരു ഫോണില്‍ നിന്നും തുറന്നത് എട്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ്. ഇതിന്റെ ലോഗ് ഇന്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ സൈബർ പരിശോധനകൾ നടന്നുവരികയാണ്.
ജനുവരി 27ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ആദിത്യയെ ഒമ്പതോടെ വീടിനടുത്തുള്ള പാറമടയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകളായിരുന്നു ആദിത്യ. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ ബാന്‍ഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
Kerala
കൊച്ചി: കൊച്ചി ചുവപ്പിലേക്ക് ചുവടുവയ്ക്കുകയാണ്. പിങ്ക് ട്രംപറ്റ് പൂക്കള്‍ കൊഴിഞ്ഞു തുടങ്ങി, കൊച്ചി വാലന്റൈന്‍സ് ദിനാഘോഷത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രണയദിനത്തില്‍ ജെന്‍സികള്‍ കണ്ണും കണ്ണും നോക്കിയിരിക്കാനില്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ രാവിലെ തുടങ്ങുന്ന മാരത്തോണ്‍ ഓട്ടങ്ങളും സംഗീതസാന്ദ്രമാകാന് ഒരുങ്ങുന്ന സന്ധ്യയും ഡിജെ നൈറ്റുമാണ് കൊച്ചിയുടെ ആഘോഷങ്ങളുടെ ബക്കറ്റ് ലിസ്റ്റില്‍.
എങ്കിലും കൊച്ചിയിലെ വാലന്റൈന്‍സ് ആഘോഷം ചെലവേറും. ഹാര്‍ട്ട് ഷെയ്പ്പുള്ള ഡയറി മില്‍ക്ക് സില്‍ക്കിന്റെ മധുരം 375 രൂപ കൊടുത്തു തന്നെ വാങ്ങുന്ന നാട്ടില്‍, മാരത്തോണിലും പാര്‍ട്ടികളിലും കോണ്സേര്ട്ടുകളിലും പങ്കെടുക്കാനും വലിയ ചെലവ് തന്നെ വേണ്ടി വരും. ഹാര്‍ട്ട് ഷെയ്പ്പില്‍ കേക്കുകളടക്കം സജ്ജമാക്കി ബേക്കറികള്‍ ഒരുങ്ങിയിട്ടുണ്ട്.
എന്നാല്‍, ഫെബ്രുവരി 13 പെണ് സൗഹൃദങ്ങള്‍ ആഘോഷിക്കാനായി മാറ്റി വച്ചിട്ടുള്ള ദിനമാണ്. ഗ്യാലന്റൈന് ഡേയും കൊച്ചിയില്‍ ആഘോഷിക്കുന്നുണ്ട്. പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ എന്ന ടിവി ഷോയിലൂടെയാണ് ഗ്യാലന്റൈന് ഡേ എന്ന ആശയം ജനപ്രിയമാകുന്നത്. സ്നേഹം എന്നത് സുഹൃത്ബന്ധം കൂടിയാണെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു. കൊച്ചിയില്‍ പെണ് സൗഹൃദങ്ങള്‍ ആഘോഷിക്കാനായി ബ്രിഡ്ജെട്ടന് തീം പാര്‍ട്ടികള്‍ നടക്കാറുണ്ട്. ഗേള്‍സ് ഫോര്‍ ഗേള്‍സ് എന്ന കൂട്ടായ്മയുടെ ഭാഗമായാണ് ഈ പരിപാടി നടത്തുന്നത്. കാക്കനാട് നടക്കുന്ന ഈ പാര്‍ട്ടിയില്‍ പങ്കെടുക്കാനും എന്‍ട്രന്‍സ് ഫീസ് 1450 രൂപ നല്‍കണം.
ലഹരിക്കെതിരെ നടത്തുന്ന മാരണത്തോണുകള് ഇന്ന് കൊച്ചിയില്‍ സജീവമാണ്. വാലന്റൈന്‍സ് ദിനത്തില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്റെ ആഭിമുഖ്യത്തില്‍ ലവ് റണ്‍ എന്ന മാരത്തോണ്‍ നടത്തും. ലഹരിയേക്കാള്‍ പ്രധാന്യം ജീവിതത്തിനാണ് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മാരത്തോണില്‍ പങ്കാളിക്കൊപ്പം പങ്കെടുക്കാം. വിജയിക്കുന്ന കപ്പിള്‍സിന് 10,000 രൂപയാണ് സമ്മാനം, ആദ്യ റണ്ണര്‍ അപ്പിന് 5,000 രൂപയും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് 3,000 രൂപയും ലഭിക്കും.
എന്നാല്‍ സിംഗിള്‍ പസങ്കള്ക്ക് അതിലും കൂടിയ സമ്മാനമാണ്. മാരത്തോണില്‍ പങ്കെടുക്കുന്ന ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്ക് ഒന്നാം സമ്മാനം 25,000 രൂപയാണ്. ഫസ്റ്റ് റണ്ണര്‍ അപ്പിന് 10,000 വരൂപയും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് 5,000 രൂപയുമാണ് സമ്മാനം. പനങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും രാവിലെ ആറിനാണ് ഈ മാരത്തോണ്‍ ആരംഭിക്കുന്നത്. ഇത് കൂടാതെ മറ്റ് മാരത്തോണുകളും കൊച്ചിയില്‍ നടക്കുന്നുണ്ട്.
രാവിലെത്തെ മാരത്തോണിന്റെ ക്ഷീണം മാറിയാല്‍ വൈകുന്നേരം പിന്നെ കോണ്സേര്ട്ടുകളുടെയും പാര്‍ട്ടികളുടെയും വരവാണ്. ആയിരത്തിന് മുകളില്‍ എന്‍ട്രി ഫീസ് നല്കി പങ്കെടുക്കാന്‍ ജെന്‍ സികള്‍ ക്യൂവിലാണ്. കെ.എസ്. ഹരിശങ്കറിന്റെ കോണ്സട്ട് വൈകുന്നേരം ഏഴ് മുതല്‍ ഫോറം മാളില്‍ നടക്കും. നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കോണ്‍സേര്‍ട്ട് ആസ്വദിക്കാം. ലുലു മാളിലും വാലന്റൈന്‍സ് ഡേ പരിപാടികള്‍ നടക്കുന്നുണ്ട്. മാത്രമല്ല മാളുകളില്‍ പലതിനും നിരവധി ഓഫറുകളും വച്ചിട്ടുണ്ട്.
കാക്കനാട് സ്റ്റോറി ബോക്സ് കഫെയില്‍ വൈകുന്നേരം 6.30 മുതല്‍ കരോക്കെ നൈറ്റും കാക്കനാട് വൈബി കഫെയില്‍ 10 മുതല്‍ 12 വരെയും രണ്ട് മുതല്‍ നാല് വരെയും കപ്പിള്‍ വര്‍ക്ക്ഷോപ്പും നടക്കുന്നുണ്ട്. ഇതും നേരത്തെ പണമടച്ച് ബുക്ക് ചെയ്യേണ്ടതാണ്. ഇനി ഫ്രീയായി ഒന്നുമില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് അരങ്ങ് ബാന്‍ഡിന്റെ മ്യൂസിക്കല്‍ കോണ്‍സേര്‍ട്ടില്‍ പങ്കെടുക്കാം. അതും പാതിരക്കോഴി എന്ന റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. നടന് നീരജ് മാധവ് ആണ് കാക്കനാട് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യുന്നത്.
ഇന്‍ഫോപാര്‍ക്ക് ഫോര്‍ പോയിന്റ്സ് ഷെരാട്ടണിലെ വാലന്റൈന്‍സ് ആഘോഷത്തിന്റെ ഭാഗമായി ടെക്നോ അഫയര്‍ പാര്‍ട്ടിയും നടക്കുന്നുണ്ട്. ഹോളിഡേ ഇന്‍, ഫ്ളൈ ഹൈ, ഒലിവ് ഡൗണ്ടൗണ് തുടങ്ങിയ റെസ്റ്റോറന്റുകളിലും വാലന്റൈന്‍സ് തീം പാര്‍ട്ടികള്‍ നടത്തുന്നുണ്ട്. ഇനി കണ്ണും കണ്ണും നോക്കിയിരുന്ന് കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ കഴിച്ചേ മതിയാകൂ എന്ന് പറയുന്നവര്‍ക്ക് മണ്‍സൂണ്‍ എംപ്രസ്, ലേ മാരിടൈം, സുല്‍ത്താന്‍ ഗ്രില്‍സ് ആന്‍ഡ് റൈസ് തുടങ്ങി നിരവധി ഹോട്ടലുകളില്‍ കപ്പിള്‍സ് ഓഫറുകളുമുണ്ട്.
Kerala
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചല്‍പ്പെട്ടി സ്വദേശി ചായേലില് പുത്തന്പുരയില്റോയ് വര്‍ഗീസ് (60) ആണ് മരിച്ചത്. എതിരെ വന്ന കാറും ബൈക്കുമായി ഇടിച്ചായിരുന്നു അപകടം.
മൂവാറ്റുപുഴ ഭാഗത്തുനിന്നു കൂത്താട്ടുകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കിലേക്കു പണ്ടപ്പിള്ളി ഭാഗത്തുനിന്നു മൂവാറ്റുപുഴ ഭാഗത്തേക്കു തിരിയുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോയിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.
അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ പോലീസെത്തി റോഡില്‍നിന്നു വാഹനങ്ങള്‍ നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ച് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്. സംസ്ഥാനത്ത് 30 നിയോജക മണ്ഡലങ്ങളിൽ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് വ്യക്തമാക്കി കിഫ.
വന്യമൃഗ ആക്രമണങ്ങളില്‍ നഷ്ടപരിഹാരത്തിനും സുരക്ഷയ്ക്കുമായി കോടതി വ്യവഹാരവും അവകാശ പോരാട്ടവും നടത്തുന്ന മുന്‍നിര സംഘടനയാണ് കിഫ. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളില്‍ അടുത്ത മാസത്തോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ 35 ആവശ്യങ്ങള്‍ ഉന്നയിക്കുന്ന അവകാശപത്രിക കിഫ തയാറാക്കിയിട്ടുണ്ട്. പത്രികയിലെ എല്ലാ ആവശ്യങ്ങള്‍ക്കും പരിഹാരം ഉറപ്പുതരാന്‍ ഏതു മുന്നണി മുന്നോട്ടുവന്നാലും അവരെ പിന്തുണയ്ക്കുമെന്നും കിഫ വ്യക്തമാക്കി.
ഒരു മുന്നണിയും തയാറാകാതെ വന്നാല്‍ മത്സരരംഗത്തുണ്ടാകുമെന്ന് കിഫ ചെയര്മാന് അലക്സ് ഒഴുകയില്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിൽ താന്‍ മത്സരിക്കാന്‍ ആലോചിക്കുന്നതായി അലക്സ് പറഞ്ഞു.
കാഞ്ഞാങ്ങാട്, ഇരിക്കൂര്‍, പേരാവൂര്‍, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്പറ്റ, തിരുവാമ്പാടി, പേരാമ്പ്ര, നാദാപുരം, നിലമ്പൂര്‍, വണ്ടൂര്‍, മണ്ണാര്‍കാട്, നെന്മാറ, ആലത്തൂര്‍, കൊങ്ങാട്, ചാലക്കുടി, ചേലക്കര, ഒല്ലൂര്‍, കോതമംഗലം, മൂവാറ്റുപുഴ, ദേവികുളം, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, റാന്നി, കോന്നി, പൂഞ്ഞാര്‍, പുനലൂര്‍, കൊട്ടാരക്കര, പാറശാല മണ്ഡലങ്ങളിലാണ് കിഫ മത്സരിക്കുക.
കര്‍ഷകരെ മറക്കുന്ന ഒരു നേതാവും നിയമഭയില്‍ എത്തരുതെന്നും വന്യമൃഗ ആക്രമണങ്ങളില്‍ ഇരകളായ കര്‍ഷകരെ ഒന്നടങ്കം രംഗത്തിറക്കുമെന്നും അലക്സ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ദേശീയ പണിമുടക്കിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടന്ന യുഡിഎഫ് ജാഥയെ വിമര്‍ശിച്ച് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം. യുഡിഎഫ് ജാഥ തൊഴിലാളികളെ അവഹേളിക്കുന്നതാണെന്ന് എളമരം കരീം പറഞ്ഞു.
എല്‍എഡിഎഫിന്റെ മേഖല ജാഥ മാറ്റി വച്ചതു പോലെ യുഡിഎഫിന്റെ ജാഥയും മാറ്റിവയ്ക്കണമായിരുന്നുവെന്ന് എളമരം കരീം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അത് മാനിക്കാതെ യുഡിഎഫ് ഇന്ന് ജാഥ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഐഎന്‍ടിയുസി വിഭാഗത്തില്‍ പെട്ടവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്താകെ ലക്ഷക്കണിന് തൊഴിലാളികള്‍ ജീവന് മരണ സമരം നടത്തുമ്പോള്‍ അതിനോടുള്ള ബഹുമാന സൂചകമായെങ്കിലും ഇന്ന് യുഡിഎഫിന്റെ ജാഥ മാറ്റി വയ്ക്കേണ്ടതായിരുന്നുവെന്ന് എളമരം കരീം വ്യക്തമാക്കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരത്തെ നിശ്ചയിച്ച ജാഥ ഇന്നും ഉണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് അത് മാറ്റിവച്ചു. ഈ പണിമുടക്ക് ഒരു താക്കീതാണെന്നും സമരങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും എളമരം കരീം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ദേശീയ പണിമുടക്കിനെ തുടർന്ന് പെരുമ്പാവൂരില്‍ ബാങ്ക് അടപ്പിച്ച് സമരാനമുകൂലികള്. ഇന്ത്യന്‍ ബാങ്കിന്റെ ശാഖയാണ് പ്രതിഷേധക്കാര്‍ അടപ്പിച്ചത്. മൂന്ന് ജീവനക്കാരാണ് ബാങ്കില്‍ എത്തിയിരുന്നത്. തൊഴിലാളികള്‍ക്ക് വേണ്ടി തങ്ങള്‍ സമരം ചെയ്യുമ്പോള്‍ എന്തിനാണ് ബാങ്ക് തുറന്നുവച്ചത് എന്നു ചോദിച്ചുകൊണ്ടാണ് സമരാനുകൂലികള്‍ എത്തിയത്.
യൂണിയന് ബാങ്കും ഫെഡറല്‍ ബാങ്കും വരെ അടച്ചു. നിങ്ങള്‍ക്ക് എന്താണ് പ്രത്യേക എന്നും സമരാനുകൂലികള്‍ ചോദിച്ചു. ഡയസ്നോണ്‍ പ്രഖ്യാപിച്ചതുകൊണ്ടാണ് ജോലിക്ക് എത്തിയത് എന്നായിരുന്നു ബാങ്ക് ജീവനക്കാരുടെ മറുപടി. ലേബര്‍ കോഡ് നടപ്പിലാക്കുന്നത് തൊഴിലാളികളെ ഒന്നടങ്കം ബാധിക്കുന്ന വിഷയമാണ്, സഹകരിക്കണം എന്നാവശ്യപ്പെട്ടാണ് സമരകാനുകൂലികള് ബാങ്ക് അടപ്പിച്ചത്.
അതേസമയം, കൊച്ചിയില്‍ വിവിധയിടങ്ങളില്‍ വണ്ടി തടയലും ബലപ്രയോഗങ്ങളും നടന്നു. അങ്കമാലിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് സമരാനമുകൂലികള് തടഞ്ഞതോടെ ഡിപ്പോയിലേക്ക് തന്നെ മാറ്റി. കാക്കനാട് ടാക്സി കാര്‍ സമരാനമുകൂലികള് തടഞ്ഞു. പോലീസ് ഇടപെട്ടാണ് കാര്‍ തുടര്‍ന്ന് യാത്ര നടത്തിയത്.
Health
നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും അറിയാതെയാണെങ്കിലും മാരകമായ കാൻസർ രോഗത്തിലേക്ക് നമ്മെ നയിച്ചേക്കാം. ചർമം, ശ്വാസകോശം, വായ, കുടൽ, കരൾ, രക്തം, സ്തനം, ഗർഭപാത്രം, തലച്ചോർ തുടങ്ങി ശരീരത്തിന്റെ ഏതു ഭാഗത്തെയും ഈ രോഗം ബാധിക്കാം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, കാൻസറിനു കാരണമാകുന്ന ഘടകങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം: നമുക്കു നിയന്ത്രിക്കാൻ കഴിയുന്നവയും അല്ലാത്തവയും.
നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങൾ
പുക
കാൻസർ സാധ്യതകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഏറ്റവും ഭയാനകമായ വില്ലൻ പുക തന്നെയാണ്, പുകവലി, പുകയില ഉൽപ്പന്നങ്ങൾ ഇവയിൽ പെടും. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മിക്കവയും കാൻസറിനു കാരണമാകുന്നവയാണ്. ഇവ ഓരോ തവണ ശ്വസിക്കുമ്പോഴും ശരീരകോശങ്ങൾക്കു നാശം സംഭവിക്കുന്നു. പുകവലിക്കുന്നവർ മാത്രമല്ല, ആ പുക ശ്വസിക്കുന്നവരും തുല്യമായ അപകടസാധ്യത നേരിടുന്നുണ്ട്. കുട്ടികളെയും ഗർഭിണികളെയും ഇതു ഗുരുതരമായി ബാധിക്കാം. അമിതമായി പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതും കാൻസറിനു കാരണമാകുന്നു.
മദ്യപാനം
അർബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് മദ്യപാനം. മദ്യപാനശീലം കേവലം കരളിലെ കാൻസറിൽ മാത്രം ഒതുങ്ങുന്നതല്ല. വായ, തൊണ്ട, അന്നനാളം, സ്തനം, കുടൽ തുടങ്ങിയ ശരീരഭാഗങ്ങളെയും ഇതു ബാധിക്കാം.
Kerala
കൊച്ചി: പണിമുടക്ക് ദിനത്തില്‍ കൊച്ചിയില്‍ വണ്ടി തടയലും ബലപ്രയോഗങ്ങളും. പത്ത് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മേനക ജംഗ്ഷനില്‍ നിന്നു ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
കാക്കനാട് ടാക്സി കാര്‍ തടഞ്ഞു. സമരാനുകൂലികളും കാര്‍ ഡ്രൈവറും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പോലീസ് എത്തിയാണ് കാര്‍ കടത്തിവിട്ടത്. അങ്കമാലിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് സമരാനുകൂലികള്‍ തടഞ്ഞു. ട്രേഡ് യൂണിനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം ആരംഭിക്കുന്നതിന് മുമ്പാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് വന്നത്. ഇത് സമരാനുകൂലികള്‍ തടഞ്ഞതോടെ ഡിപ്പോയിലേക്ക് തന്നെ മാറ്റി.
അതേസമയം, കൊച്ചിയില്‍ മെട്രോയും വാട്ടര്‍ മെട്രോയും ഊബര്‍ ടാക്സികളും സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളിലും പലരും ഓഫീസുകളില്‍ എത്തുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗതവും ഇല്ലാത്തതിനാല്‍ അവധി മൂഡിലാണ് കൊച്ചി. എങ്കിലും സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് നഗരത്തിലെ റോഡുകളില്‍.
Kerala
കൊച്ചി: കൊച്ചി നഗരത്തെ ബാധിക്കാതെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക്. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗതവും ഇല്ലാത്തതിനാല്‍ അവധി മൂഡിലാണ് കൊച്ചി എങ്കിലും സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് നഗരത്തിലെ റോഡുകളില്‍. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് നടത്തുന്നുണ്ട്.
എന്നാല്‍ എയര്‍പോര്‍ട്ട് വരെ മാത്രമുള്ള മെട്രോ ഫീഡര്‍ ബസുകളേ ഇന്ന് സര്‍വീസ് നടത്തുന്നുള്ളു. ഊബര്‍ ടാക്സികളും ഇന്ന് സര്‍വീസ് നടത്തുന്നുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ കൂടാതെ ചായക്കടകളും ഹോട്ടലുകളും നഗരത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ ഐടി ജീവനക്കാരും മറ്റ് ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്തു കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നുണ്ട്.
Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഇത്തവണയും എറണാകുളം കലൂർ ജെഎൽഎൻ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. ഫെബ്രുവരി 22 മുതൽ മേയ് വരെ ഒമ്പതു മത്സരങ്ങളാണ് ഇത്തവണ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്നത്. ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു, പകരം ഹോം ഗ്രൗണ്ട് ആയി കോഴിക്കോട് പരിഗണിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു.
അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമിട്ടാണ് കലൂർ സ്റ്റേഡിയത്തിൽ തന്നെ മത്സരങ്ങൾ അരങ്ങേറാൻ പോകുന്നത്. കോടതി വ്യവഹാരങ്ങളും സ്പോൺസർമാരുടെ അഭാവവും കാരണം വൈകിയാണ് സീസൺ ആരംഭിക്കുന്നത്. മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജിസിഡിഎക്ക് കത്ത് നൽകിയിരുന്നു.
അതിനാൽ വാടക തുക കുറിച്ചാണ് ജിസിഡിഎ ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയം നൽകുന്നത്. ഫുട്ബോൾ ഇതിഹാസം മെസിയും അർജന്റീന ടീമും കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിച്ച് സ്റ്റേഡിയം നവീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റേത്.
Kerala
കൊച്ചി: പ്രഖ്യാപിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നി ശോഭനയ്ക്ക് അടക്കം ഡി ലിറ്റ് നല്കി ആദരിക്കാത്തതിനു കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നു വിസി ഡോ. കെ. ഗീതാകുമാരി. ഒരു പെര്‍മനന്റ് വിസി വന്നു ചടങ്ങ് നടത്താനുള്ള പണം കണ്ടെത്തി ചെയ്യട്ടെ എന്നാണ് ഈ വിഷയത്തില്‍ നിലവിലെ വിസി പ്രഫ. കെ.കെ. ഗീതാകുമാരി ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചത്.
2021ല്‍ ആയിരുന്നു ശോഭന, സംസ്കൃത പണ്ഡിതന് എന്‍.പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന് ടി.എം. കൃഷണ എന്നിവരെ ഡി ലിറ്റ് നല്കി ആദരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഗവര്‍ണര്‍ക്കു സമയം കിട്ടാത്തതുകൊണ്ട് ഈ ചടങ്ങ് നീണ്ടുപോയി. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനു സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് സൗഹൃദ സംഭാഷണത്തിനിടെ ശോഭന ഇക്കാര്യം സൂചിപ്പിച്ചത്.
2021ല്‍ ഗര്‍വണര്‍ക്കു സമയം കിട്ടിയില്ല, അതുകൊണ്ട് ചടങ്ങ് നടത്തിയില്ല എന്നാണ് അന്നു വിസി പറഞ്ഞത്. പിന്നെ അദ്ദേഹത്തിന്റെ സമയം കഴിഞ്ഞതിനാൽ കൊടുക്കാന്‍ പറ്റിയില്ല. അടുത്ത വിസി വന്നു. അദ്ദേഹത്തിനും ചെയ്യാന്‍ പറ്റിയില്ല. അപ്പോഴേക്കും സാമ്പത്തികമായി യൂണിവേഴ്സിറ്റി വല്ലാത്ത പരാധീനതയില്‍പെട്ടു. ഒട്ടും സാമ്പത്തികമില്ല യൂണിവേഴ്സിറ്റിയില്‍. കുട്ടികളുടെ എണ്ണം കുറഞ്ഞു, ഫീസ് കിട്ടുന്നതു കുറഞ്ഞു.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. പെന്ഷന് പറ്റിയവര്‍ക്കു പോലും പണം കൊടുക്കാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഈ സമയത്തു പത്തു ലക്ഷത്തിലധികം ചെലവു വരുന്ന ഒരു പരിപാടിയെ കുറിച്ചു ചിന്തിക്കാനേ പറ്റില്ല. വിശിഷ്ട വ്യക്തികള്‍ ഒക്കെ പങ്കെടുക്കുന്ന ഒരു ചടങ്ങ് അതിന്റെ പ്രാധാന്യത്തോടെ നടത്താനുള്ള സാമ്പത്തികമില്ല.
ഞാന്‍ ചുമതലയേറ്റിട്ടു രണ്ടു കൊല്ലമായി എന്നാല്‍, ഡി ലിറ്റ് നല്കുന്നതിനു വേണ്ടി ഒരു മീറ്റിംഗ് നടത്തിയിട്ടില്ല. കൊടുക്കില്ല എന്നു പറയുന്നതല്ല. സാമ്പത്തിക ഭദ്രമാകുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാമെന്നു മാത്രമേ പറയാനാവൂ. ഒരു പെര്‍മനന്റ് വിസി വന്ന് ഇതു നടത്താനായുള്ള പണം കണ്ടെത്തി ചെയ്യട്ടെ എന്നു മാത്രമേ എനിക്കു പറയാനുള്ളൂ - ഗീതാകുമാരി പറഞ്ഞു.
Kerala
കൊച്ചി: വൈദ്യുതി കുടിശിക അടക്കാത്തതിനാല്‍ ആലുവ സെന്‍ട്രല്‍ ജിഎസ്ടി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 70,000 രൂപയാണ് കുടിശിക അടയ്ക്കാനുള്ളത്. ഇന്ന് രാവിലെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരിയത്.
ഫെബ്രുവരി മുതലുള്ള ബില്‍ ആണ് അടയ്ക്കാതിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ജിഎസ്ടി ഓഫീസിലേക്ക് കത്ത് നല്‍കിയിലെങ്കിലും അതില്‍ പ്രതികരണമില്ലാതെ വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ എത്തി ഫ്യൂസ് ഊരിയത്. മൂന്നു നില കെട്ടിടമാണ് ഇപ്പോള്‍ ഇരുട്ടിലായിരിക്കുന്നത്.
Kerala
കൊച്ചി: വില്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 0.33 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍.
ആലപ്പുഴ അരൂക്കുറ്റി നദുവത്ത് നഗര്‍ പാവടി വീട്ടില്‍ ആദില്‍ (27), ചേര്‍ത്തല പട്ടണക്കാട് തെക്കോത്തിട്ടയില്‍ ദില്‍ജിത്ത് (21), വൈക്കം കുലശേഖരമംഗലം മാടത്തറ വീട്ടില്‍ രാഹുല്‍ (26) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എസ്ഐ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ 1.05 ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കലൂര്‍ മസ്ജിദ് റോഡിലുള്ള മൂണ്‍ ലൈറ്റ് ജെന്‍സ് ഹോസ്റ്റലിന്റെ ഒന്നാം നിലയിലെ മുറിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ആദിലിന്റെ കൈയില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
Kerala
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്കെതിരെ ലൈംഗിക അതിക്രമം.
പരിപാടി അവതരിപ്പിക്കാനെത്തിയ തായ്വാന് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാള്‍ക്കെതിരെയാണ് കേസ്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയില്‍ വഴിയാണു പരാതി ലഭിച്ചത്. മൂന്നു ദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ചു മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി.
ഇയാള്‍ക്കു ബിനാലെയുമായി നേരില്‍ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.
Kerala
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഇതര സംസ്ഥാനത്തൊഴിലാളി കുത്തേറ്റു മരിച്ചു. ഒഡീഷ സ്വദേശി രാകേഷ് ബഹ്റയാണ് കൊല്ലപ്പെട്ടത്.
ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മദ്യപിക്കുന്നതിനിടെ രാകേഷും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.
രാകേഷിന്റെ ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം.
കസ്റ്റഡിയിലുള്ള മൂന്നു പേരെയും മൂവാറ്റുപുഴ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Sports
കോൽക്കത്ത: കാത്തിരിപ്പുകള്‍ക്ക് അവസാനം, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ക്യാപ്സ്യൂള്‍ രൂപത്തിനു പ്രണയദിനമായ ഫെബ്രുവരി 14നു പന്ത് ഉരുളും. ഉദ്ഘാടന മത്സരത്തില്‍ കൊച്ചിയുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐഎസ്എല്‍ വമ്പന്മാരായ മോഹന്‍ ബഗാന് എസ്ജിയുമായി ഏറ്റുമുട്ടും.
14നു വൈകുന്നേരം അഞ്ചിനാണ് കേരളം ബ്ലാസ്റ്റേഴ്സ് x മോഹന്‍ ബഗാന് സീസണ് ഉദ്ഘാടന പോരാട്ടം. തുടര്‍ന്ന് രാത്രി 7.30ന് എഫ്സി ഗോവയും ഇന്റര്‍ കാശിയും ഏറ്റുമുട്ടും. ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് ഈ മത്സരം. 2025-26 സീസണ് ഐഎസ്എല്‍ ഷെഡ്യൂള്‍ ഇന്നലെ ഓള് ഇന്ത്യ ഫുട്ബോള്‍ അസോസിയേഷന് (എഐഎഫ്എഫ്) പ്രഖ്യാപിച്ചു.
കൊച്ചിയില്‍ 22ന് കിക്കോഫ്
കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലേക്കു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം മത്സരങ്ങള്‍ മാറ്റുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അതുണ്ടായില്ല. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയംതന്നെ തങ്ങളുടെ ഹോം ഗ്രൗണ്ടായി കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റര്‍ ചെയ്തു.
കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 22നാണ്. ഐഎസ്എല്‍ സീസണിലെ 12-ാം മത്സരമാണിത്. മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. രാത്രി 7.30നാണ് കിക്കോഫ്.
09
എഐഎഫ്എഫ് പ്രഖ്യാപിച്ച ഐഎസ്എല്‍ മത്സരക്രമം അനുസരിച്ച് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒന്‍പത് മത്സരങ്ങള്‍ അരങ്ങേറും. 14 ടീമുള്ള ലീഗിൽ ഒരു ടീമിന് ആകെ 13 മത്സരങ്ങളാണ് ഈ സീസണിൽ ഉള്ളത്. അതിൽ മഹാഭൂരിപക്ഷവും ഹോം ഗ്രൗണ്ടിൽ കളിക്കാനുള്ള അവസരമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍
Vs ബഗാന്, ഫെബ്രുവരി 14, കോല്‍ക്കത്ത, 5.00 pm
Vs മുംബൈ, ഫെബ്രുവരി 22, കൊച്ചി, 7.30 pm
Vs ഇന്റര്‍ കാശി, ഫെബ്രുവരി 28, കൊച്ചി, 5.00 pm
Vs ചെന്നൈയിന്, മാര്‍ച്ച് 7, കൊച്ചി, 7.30 pm
Vs ഈസ്റ്റ് ബംഗാള്‍, മാര്‍ച്ച് 14, കോല്‍ക്കത്ത, 5.00 pm
Vs പഞ്ചാബ്, മാര്‍ച്ച് 21, കൊച്ചി, 7.30 pm
Vs സ്പോര്‍ട്ടിംഗ് ഡല്‍ഹി, ഏപ്രില്‍ 5, ഡല്‍ഹി, 5.00 pm
Vs ബംഗളൂരു, ഏപ്രില്‍ 11, ബംഗളൂരു, 7.30 pm
Vs നോര്‍ത്ത് ഈസ്റ്റ്, ഏപ്രില്‍ 15, കൊച്ചി, 7.30 pm
Vs ജംഷഡ്പുര്‍, ഏപ്രില്‍ 18, കൊച്ചി, 5.00 pm
Vs ഒഡീഷ, ഏപ്രില്‍ 23, കൊച്ചി, 7.30 pm
Vs മുഹമ്മദന്‍, മേയ് 10, കൊച്ചി, 5.00 pm
Vs എഫ്സി ഗോവ, മേയ് 17, കൊച്ചി, സമയം പിന്നീട്
299
ഐഎസ്എല്‍ ഇത്തവണ ഫാന്‍കോഡ് ആപ്ലിക്കേഷനിലൂടെയാണ് ആരാധകര്‍ക്കു മുന്നിലേക്ക് തത്സമയം എത്തുന്നത്. മൂന്നു തരത്തില്‍ ഫാന്‍കോഡില്‍ പാസ് എടുക്കാവുന്നതാണ്. സീസണിലെ എല്ലാ മത്സരങ്ങള്‍ക്കുമായി 299 രൂപ. ഒരു ക്ലബ്ബിന്റെ മത്സരങ്ങള്‍ മാത്രമാണെങ്കില്‍ 149 രൂപ. ഒരു മത്സരം മാത്രം കാണാന്‍ 25 രൂപ.
Kerala
കൊച്ചി: തമിഴ്നാട്ടില്‍ നിന്ന് മൂന്നു മാസം മുമ്പ് കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി. തമിഴ്നാട് പോലീസ് മാസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ പോയ നാഗര്‍കോവില്‍ സ്വദേശിയായ ഡോ. ശ്രീവിദ്യ(39)യെയാണ് കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ എസ്ഐ സിബി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാതാപിതാക്കളെ ഏല്പിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രാത്രി പത്തോടെ വൈറ്റില ഹബ്ബില്‍ ഒരു യുവതി ഇരുന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട പട്രോളിംഗ് സംഘം കണ്ട്രോള് റൂം വാഹനത്തില്‍ ഇവരെ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സ്വന്തം പേരും താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമേ ഇവര്‍ക്ക് ഓര്മയുണ്ടായിരുന്നുള്ളൂ.
ഇവരെ താത്കാലികമായി താമസിപ്പിക്കുന്നതിനായി വനിതാ പോലീസ് കാക്കനാട്ടെ സഖിയില്‍ എത്തിച്ചെങ്കിലും യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് അവര്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് കാക്കനാടെ സ്നേഹിതയില്‍ താത്കാലിക അഭയം നല്കി. എഎസ്ഐ ശര്‍മിളയുടെ മേല്‍ നോട്ടത്തില്‍ സിപിഒമാരായ അമൃത, വീണ എന്നിവര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ സൗത്ത് ജനതാ റോഡില്‍ വനിതാ ഡോക്ടര്‍ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനം കണ്ടെത്തി.
അവിടെ പരിശോധന നടത്തിയപ്പോള്‍ ഡോക്ടറുടെ ബാഗും ഐഫോണും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഐ ഫോണിന്റെ ലോക്ക് തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ ഫോണ്‍ ലോക്ക് മാറ്റുന്നതിന് സൈബര്‍ സെല്ലിന് നിര്‍ദേശം നല്കി.
പോലീസ് സംഘം ഫോണിലുണ്ടായിരുന്ന നമ്പറില്‍ ബുധനാഴ്ച ബന്ധപ്പെട്ടപ്പോള്‍ അത് വനിതാ ഡോക്ടറുടെ മുന്‍ ഭര്‍ത്താവിന്റേതായിരുന്നു. സൈക്യാട്രിസ്റ്റായ ഇദ്ദേഹവും വനിതാ ഡോക്ടറും ഇപ്പോള്‍ പിരിഞ്ഞു താമസിക്കുകയാണ്. സൈക്യാട്രിസ്റ്റ് നല്കിയ മൊബൈല്‍ ഫോണ്‍ നമ്പറില്‍ യുവതിയുടെ മാതാപിതാക്കളെ പോലീസ് ബന്ധപ്പെട്ടു. അപ്പോഴാണ് മൂന്നു മാസം മുമ്പ് നാഗര്‍കോവില്‍ പോലീസ് ഡോക്ടറുടെ തിരോധാനവുമായി ബന്ധപ്പെട്ട് മിസിംഗ് കേസ് എടുത്തിട്ടുള്ളതാണെന്ന വിവരം ലഭിച്ചത്.
വനിതാ ഡോക്ടര്‍ കൊച്ചിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചിനെ തുടര്‍ന്ന് തമിഴ്നാട് പോലീസ് സംഘം നാലു ദിവസം മുമ്പ് കൊച്ചിയിലെത്തി അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച തമിഴ്നാട് പോലീസിനൊപ്പം വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലെത്തി മകളുമായി നാട്ടിലേക്ക് മടങ്ങി. വനിതാ ഡോക്ടര്‍ക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കൊച്ചിയില്‍ ബൈക്ക് മോഷണം പതിവാകുന്നു. വൈപ്പിനില്‍ ഓവര്‍ ബ്രിഡ്ജിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായെന്നാണ് അടുത്തിടെ വന്ന പരാതി. തൈക്കൂടത്ത് ആന്റണി ജാക്സണിന്റെ ബൈക്കാണ് മോഷണം പോയത്.
മുളവുകാട് ബോള്‍ഗാട്ടി ഡിപി വേള്‍ഡിന് മുന്നിലായുള്ള ഓവര്‍ബ്രിഡ്ജിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് രാത്രി ജനുവരി 30ന് ആണ് കാണാതായത്. ഇത് സംബന്ധിച്ച് ഉടമ മുളവുകാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ബൈക്ക് മോഷണം കൊച്ചിയില്‍ വര്‍ധിക്കുകയാണ്.
ഏലൂര്‍ മഞ്ഞുമ്മലില്‍ നിന്നും ഇന്നലെ ബൈക്ക് മോഷണം പോയിരുന്നു. അരൂരില്‍ ബൈക്ക് മോഷ്ടിച്ച സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കാക്കനാട് ബൈക്ക് മോഷ്ടിച്ച കാപ്പ കേസ് പ്രതിയടങ്ങുന്ന സംഘത്തെയും രണ്ടാഴ്ച മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
കൊച്ചി: കളമശേരിയിൽനിന്ന് കണ്ടെത്തിയ മൃതദേഹം കുവൈറ്റിൽനിന്ന് നാടുകടത്തിയ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടേതെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനാ ഫലത്തിലാണ് മൃതദേഹം സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചത്.
രണ്ട് മാസത്തിനുശേഷം പുറത്തുവന്ന ഡിഎൻഎ പരിശോധന ഫലത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. കളമശേരിയിലെ ആളൊഴിഞ്ഞ മേഖലയിൽ നിന്നാണ് സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തത്. ഒക്ടോബര്‍ അഞ്ചിനാണ് ലാമയെ വിമാനത്താവളത്തില്‍ നിന്ന് കാണാതായത്.
പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. തുടർന്ന് മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാ ഫലം അടക്കം അറിയിക്കാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം നിർദേശിച്ചതിനെത്തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിനിരയായി ഓര്മ നഷ്ടപ്പെട്ടയാളാണ് സൂരജ് ലാമ. ബെംഗളൂരുവിലിലേക്ക് വിടുന്നതിന് പകരം കൊച്ചിയിലേക്കാണ് സൂരജ് ലാമയെ വിട്ടത്.
Kerala
കൊച്ചി: എറണാകുളത്ത് 21 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽ. കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായ ലഹരി ശൃംഖലയിലെ പ്രധാന കണ്ണി കബൂത്തർ ഭായിയുടെ സഹായിയാണ് പിടിയിലായ മസൂദ് ആലം.
കബൂത്തർ ഭായി എന്ന ജുഹിദുൽ ഇസ്ലാമിന് അസമിൽ നിന്നും ഹെറോയിൻ എത്തിച്ചുകൊടുത്തിരുന്നത് മസൂദ് ആലം ആണെന്ന് എക്സൈസ് വ്യക്തമാക്കി. ആസാമിൽ നിന്നാണ് മസൂദ് ആലം ഹെറോയിൻ എത്തിച്ചുനൽകിയിരുന്നത്.
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നിന്നാണ് മസൂദ് ആലം പിടിയിലായത്. ചൈന വൈറ്റ് ഹെറോയിനുമായി കബൂത്തർ ഭായിയെ കൊച്ചിയിൽ നിന്നാണ് എക്സൈസ് പിടികൂടിയത്. കാക്കനാട് ഭാരത് മാത കോളജിന് സമീപമുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രതിയുടെ താമസം.
16 ഗ്രാം ചൈന വൈറ്റ് ഹെറോയിൻ, ഒരു ഗ്രാം എംഡിഎംഎ, 30 ഗ്രാം കഞ്ചാവ് എന്നിവയാണ് എക്സൈസ് ഇയാളിൽ നിന്ന് പിടികൂടിയത്.
Kerala
കൊച്ചി: അതീവ അപകടാവസ്ഥയിലായ വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ആർമി ടവറിൽനിന്നു താമസം മാറാൻ ഏക താമസക്കാരനായ റിട്ട. കേണൽ സിബി ജോർജിന് ഹൈക്കോടതി അനുമതി നൽകി. അദ്ദേഹത്തിന് നൽകാനുള്ള കുടിശിക വാടകയും വീട് മാറ്റത്തിനുള്ള ചെലവും രണ്ടാഴ്ചയ്ക്കകം നൽകാൻ ജില്ലാ കളക്ടർക്ക് കോടതി കർശന നിർദേശം നൽകി.
സിബി ജോർജിന് നൽകാനുള്ള ബാക്കി മൂന്ന് മാസത്തെ വാടകയും (മാസം 35,000 രൂപ വീതം), വീട് മാറുന്നതിനുള്ള 30,000 രൂപയും ഉടൻ കൈമാറണം. കോടതി നിർദേശം പാലിച്ചില്ലെങ്കിൽ ജില്ലാ കളക്ടർ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റീസ് കെ. നടരാജൻ, ജസ്റ്റീസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പണം ലഭിക്കാൻ കാത്തുനിൽക്കാതെ ജീവന് ഭീഷണിയായ കെട്ടിടത്തിൽനിന്ന് ഉടൻ താമസം മാറ്റണമെന്ന് കോടതി സിബി ജോർജിനോട് ആവശ്യപ്പെട്ടു.
ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ നിർമിച്ച സി-ടവർ ഏഴ് വർഷം മുൻപാണ് ഉടമകൾക്ക് കൈമാറിയത്. എന്നാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ കെട്ടിടം അതീവ ദുർബലമായി. കെട്ടിടം എപ്പോൾ വേണമെങ്കിലും തകർന്നു വീഴാമെന്നും അടിയന്തരമായി ഒഴിപ്പിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി നേരത്തെ ഉത്തരവിട്ടിരുന്നു.
എല്ലാ താമസക്കാർക്കും വാടക നൽകാൻ സെപ്റ്റംബറിൽ കോടതി ഉത്തരവിട്ടിരുന്നെങ്കിലും എഡബ്ല്യൂഎച്ച്ഒ അതിൽ വീഴ്ച വരുത്തി. കളക്ടർ ആവശ്യപ്പെട്ടിട്ടും പണം നൽകാൻ ഇവർ തയാറായിരുന്നില്ല. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണ് ടവറിലെ താമസക്കാരെ ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചുമാറ്റി പുതിയ ടവറുകൾ നിർമിച്ചു നൽകാനുള്ള ചുമതല. പുതിയ കെട്ടിടം കൈമാറുന്നത് വരെയുള്ള വാടക നൽകാനുള്ള പൂർണ ഉത്തരവാദിത്വം എഡബ്ല്യൂഎച്ച്ഒയ്ക്കാണ്. ഈ നടപടികൾ ഏകോപിപ്പിക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: വൈപ്പിനില്‍ നിന്നും കാണാതായ പതിനാറുകാരിയെ എറണാകുളം മേനകയില്‍ നിന്നും കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മേനകയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന കുട്ടിയുടെ ചിത്രം ഞാറയ്ക്കല്‍ പോലീസിന് ഒരു വഴിയാത്രക്കാരി അയച്ചു നല്‍കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ എളങ്കുന്നപുഴയിലുള്ള സ്കൂളില്‍ പോകുന്നെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തന്റെ ഫോണോ മറ്റ് വസ്തുക്കളോ ഒന്നും എടുക്കാതെ ആയിരുന്നു പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്.
Kerala
കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില് കളമശേരി സ്വദേശിയായ യുവതിക്ക് പരിക്ക്. ഏലൂര്‍ ഡിപ്പോയില്‍ നിന്നും എറണാകുളം വരെ സര്‍വീസ് നടത്തുന്ന മേരിമാത ബസില്‍ സഞ്ചരിച്ച യുവതിക്കാണ് പരിക്കേറ്റത്. ആലുവയില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വരെ സര്‍വീസ് നടത്തുന്ന അന്‍സാരി എന്ന ബസ് അമിതവേഗത്തില്‍ വന്ന് മേരിമാത ബസിനെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മേരിമാത ബസിലെ മുന്‍സീറ്റിലിരുന്ന യുവതിക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. കലൂര്‍ സിഗ്നല്‍ ഭാഗത്തു വച്ച് അന്‍സാരി ബസ് മേരിമാത ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയും വലതുവശത്തെ മിറര്‍ തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് കലൂര്‍ സ്റ്റാന്‍ഡില്‍ എത്തിയ ബസ് ഡ്രൈവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
മേരിമാത ബസ് ഡ്രൈവറും കണ്ടക്ടറും സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. യുവതിയും പരാതി നല്‍കുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, കൊച്ചിയില്‍ ബസുകളുടെ മത്സരയോട്ടം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് സ്വകാര്യ ബസുകളില്‍ ഷാഡോ പോലീസിനെ നിയോഗിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു.
സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഷാഡോ പോലീസ് മാതൃകയില്‍ ഉദ്യോഗസ്ഥരെ സ്വകാര്യ ബസുകളില്‍ നിയോഗിക്കാന്‍ ആരംഭിച്ചുവെന്ന് കൊച്ചി സിറ്റി പോലീസ് മേധാവി അറിയിച്ചിരുന്നു. ഇത് പരിഗണയിലാണെന്ന് എറണാകുളം ആര്‍ടിഒയും മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കൊച്ചി സിറ്റി പരിധിയില്‍ വിവിധ കേസുകളിലെ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിനു സ്ഥിരം ഭീഷണിയും ആയിരുന്ന യുവാവിനെ കാപ്പാ നിയമപ്രകാരം ജയിലില്‍ അടച്ചു.
ഫോര്‍ട്ട് കൊച്ചി ഈരവേലി ഹസന് കോളനിയില്‍ പൊള്ളാച്ചി അപ്പു എന്നു വിളിക്കുന്ന അല്‍ത്താഫിനെയാണ് (28) കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കിയത്.
കൊടുംക്രിമിനലായ ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നു കൊച്ചി സിറ്റി ഡിസിപിയുടെ (ലോ ആന്‍ഡ് ഓര്‍ഡര്‍) റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് പരിഗണിച്ച എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ തുറങ്കിലടയ്ക്കാൻ ഉത്തരവിട്ടത്.
Kerala
കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി പെൺവാണിഭത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമാണെന്നു നാട്ടുകാർ. ഭായ് കോളനിയിലെ മയക്കുമരുന്ന് - അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ച പ്രദേശവാസികൂടിയായ പൊതുപ്രവർത്തകനെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.
ജാമ്യമില്ലാ വകുപ്പ്
വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷമിത ഷരീഫിന്റെ ഭർത്താവും പൊതുപ്രവർത്തകനുമായ ഷരീഫ് പുള്ളട്ടിനെയാണ് പെരുമ്പാവൂർ പോലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. നാളുകളായി ഭായ് കോളനി, ബംഗാൾ കോളനി എന്നീ പേരുകളിൽ അറിയപ്പെടുന്ന പെരുമ്പാവൂരിലെ സ്ഥലം മയക്കുമരുന്ന് - അനാശാസ്യ പ്രവർത്തനങ്ങളുടെ ഉറവിടവും ഹബ്ബുമാണ്.
ഇതിനെതിരെ നാട്ടുകാർ പ്രതിഷേധ ബോർഡുകൾ കോളനിയിൽ സ്ഥാപിച്ചിരുന്നു. മലയാളത്തിൽ സ്ഥാപിച്ച ബോർഡുകൾക്കെതിരെ വിമർശനങ്ങൾ വന്നെങ്കിലും ഇതിനു പിന്നിൽ ഇതര സംസ്ഥാനക്കാർ മാത്രമല്ല മലയാളികളും ഉണ്ടെന്ന നിഗമനത്തിലാണ് ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചത്.
അനധികൃത കെട്ടിടങ്ങളും താമസക്കാരും അതിനെ ചുറ്റിപ്പറ്റിയുള്ള മയക്കുമരുന്ന് വ്യാപാരവും പെൺവാണിഭവും നിർബാധം തുടരുകയാണ്. സഹികെട്ടപ്പോഴാണ് ഇതിനെതിരേ കണ്ണന്തറ പ്രദേശത്തും പരിസര പ്രദേശങ്ങളിലുമുള്ളവർ സംഘടിച്ചത്. മതസംഘടനകളും യുവജന സംഘടനകളും ഇതിനു പിന്തുണയുമായി വന്നു. ഈ സമയത്താണ് പ്രതിഷേധത്തിനു മുന്നിൽ നിൽക്കുന്നവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
കച്ചവടം പരസ്യമായി
മയക്കുമരുന്നു കച്ചവടത്തിലൂടെ ലക്ഷക്കണക്കിനു രൂപയാണ് ഒരു ദിവസം ഭായ് കോളനികളിൽനിന്നു മാത്രം ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. പല കെട്ടിടങ്ങളിലും ഇതര സംസ്ഥാനങ്ങളിലെ പെൺകുട്ടികളെ കൊണ്ടുവന്നു പെൺവാണിഭവും നടത്തുന്നുണ്ടെന്നാണ് ആരോപണം. മുംബൈ റെഡ് സ്ട്രീറ്റിനെ ഓർമപ്പെടുത്തും വിധമുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.
പോലീസ് ഒത്താശയോ?
റെഡി മാർക്കറ്റ് എന്നാണ് ഇവിടം അറിയപ്പെടുന്നതും. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നു വിദ്യാർഥികൾ അടക്കം ഇവിടെ മയക്കുമരുന്നിനും അനാശാസ്യത്തിനും എത്തുന്നതും പതിവാണ്.
കഴിഞ്ഞ ഒരാഴ്ചയായി ഇതിനെതിരെ ജനങ്ങൾ സംഘടിപ്പിച്ചപ്പോൾ ഒരു പരിധിവരെ ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കാൻ പ്രദേശവാസികൾക്കു കഴിഞ്ഞിരുന്നു. ഇതിനെ തടയിടാനാണ് ഇപ്പോൾ പോലീസ് - എക്സൈസ് ശ്രമമെന്നും നാട്ടുകാർ ആരോപിച്ചു.
വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമിതാ ഷരീഫ്, വൈസ് പ്രസിഡന്റ് പി.എച്ച്. മുഹമ്മദ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത നൗഷാദ്, വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, അംഗങ്ങളായ എം.ഐ. അബ്ബാസ്, ഷെമീറ ഫൈസൽ, അഡ്വ. അനസ്, ഷെറിന കാച്ചാംകുഴി, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുടങ്ങിയവർ സ്ഥലത്തെത്തി.
കണ്ടണ്ടന്തറയിൽനിന്ന് ഭായ് കോളനിയിലേക്കു നിശ്ചയിച്ച പ്രതിഷേധ പ്രകടനം മാറ്റിവച്ചതായും സാങ്കേതികമായും നിയമപരമായും ചില തടസങ്ങൾ ഉള്ളതിനാൽ അടുത്ത ദിവസങ്ങളിൽ ഇതു നടത്തുമെന്നും പ്രദേശവാസികൾ അറിയിച്ചു.
Kerala
കൊച്ചി: സ്കൂളിലേക്കു പോയ പതിനാറുകാരിയെ കാണാനില്ലെന്നു പരാതി. വൈപ്പിന്‍ തെക്കന്‍ മാലിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആണ് എളങ്കുന്നപുഴയിലുള്ള സ്കൂളിലേക്കു പെണ്‍കുട്ടി പോയത്.
രാത്രിയായിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും കൂട്ടുകാരുടെ വീടുകളിലുമൊക്കെ അന്വേഷിച്ചു. കൂടുതൽ വിവരങ്ങളൊന്നും കിട്ടാതെ വന്നതോടെ പിതാവ് ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Kerala
കൊച്ചി: ഇടപ്പള്ളി ലുലുമാളിന് സമീപം ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇടപ്പള്ളി ഭാഗത്തുനിന്നും കളമശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്.
കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി സ്വദേശി ശ്രീകുമാറിന്റേതാണ് വാഹനം. മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് വാഹനം വഴിയില്‍ ഒതുക്കി പുറത്തിറങ്ങിയപ്പോള്‍ തീ ആളിക്കത്തുകയായിരുന്നു.
കാര്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. ഏലൂര്‍, തൃക്കാക്കര ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്.
സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാൻ തയാറാണെന്ന് അറിയിച്ച മുരാരി ബാബു താൻ അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നും മൊഴി നൽകി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നും മുരാരി ബാബു ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരായേക്കും.
നിലവിൽ കേസിൽ ജാമ്യത്തിലിറങ്ങിയ മറ്റ് പ്രതികളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. ഒമ്പതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വിട്ടയച്ചത്.
90 ദിവസത്തെ ജയിൽ വാസത്തിന് ശേഷം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയ മുരാരി ബാബുവിനെ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസും അദ്ദേഹത്തിനു നൽകി.
കട്ടിളപാളി കേസിൽ ആറും ദ്വാരപാലകപാളി കേസിൽ രണ്ടാം പ്രതിയുമാണ് മുരാരി ബാബു. പാളികൾ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള നടപടികൾ തുടങ്ങിയത് മുരാരി ബാബുവാണ്.
Kerala
കൊച്ചി: എറണാകുളം കളമശേരിയില്‍ ബൈക്ക് അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. മലപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫ (25) ആണ് മരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറിലേക്ക് ഇടിച്ചുകയറിയാണ് അപകടം. ഇന്നു രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
Kerala
കൊച്ചി: വ്യാജ മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറുടെ പണം തട്ടിയ കേസിൽ കംബോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ റാക്കറ്റിലെ മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. കൊച്ചി സൈബര്‍ പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
എൻജിനീയറിംഗ് ബിരുധദാരിയായ അരൂർ സ്വദേശി സൂരജ് കൃഷ്ണ, മലപ്പുറം വളാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഫൈസൽ, കെ.പി. ആദിൽ എന്നിവരാണ് പിടിയിലായത്. കംബോഡിയ കേന്ദ്രീകരിച്ച് ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.
കൊച്ചിയിലെ യുവ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. മാട്രിമോണിയൽ സൈറ്റ് വഴി ഒരു എൻആർഐ യുവതിയുടെ പേരിൽ വ്യാജ വിവാഹ അഭ്യർഥന നടത്തിയാണ് സംഘം ഡോക്ടറെ വലയിലാക്കിയത്.
സൗഹൃദം സ്ഥാപിച്ച ശേഷം വെബൈസ്റ്റ് എന്ന ട്രേഡിംഗ് ആപ്പ് ഡോക്ടർക്ക് പരിചയപ്പെടുത്തി. താനും ഇതിലൂടെ വൻ ലാഭം ഉണ്ടാക്കുന്നുണ്ടെന്ന് സ്ക്രീൻഷോട്ടുകൾ സഹിതം ഡോക്ടറെ വിശ്വസിപ്പിച്ചു. യുവതിയുടെ വാക്കുകൾ വിശ്വസിച്ച് പല ഘട്ടങ്ങളിലായി 37 ലക്ഷം രൂപ ഡോക്ടർ ആപ്പിൽ നിക്ഷേപിച്ചു.
ലാഭമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ചൈനീസ് പൗരന്മാർ ഒരു കോർപറേറ്റ് കമ്പനിക്ക് സമാനമായ രീതിയിലാണ് കംബോഡിയയിൽ ഈ തട്ടിപ്പ് കേന്ദ്രം നടത്തുന്നത്.
വൻ ശമ്പളം കൈപ്പറ്റിയാണ് മുഖ്യപ്രതി സൂരജ് തട്ടിപ്പ് സംഘത്തിനായി പ്രവർത്തിച്ചിരുന്നത്. അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും പണം ഉടൻ പിൻവലിക്കാനും സൈബർ സാങ്കേതിക വിദ്യയിൽ വിദഗ്ധരായ ചെറുപ്പക്കാരെയാണ് സംഘം നിയോഗിച്ചിരുന്നത്.
Kerala
കൊച്ചി: അതിമാരക രാസലഹരിയായ ചൈനാ വൈറ്റ് ഹെറോയിനുമായി രണ്ടു പേര് പിടിയിൽ. ആസാം സ്വദേശികളായ ജഹിദുള്‍ ഇസ്ലാം, റംസാന് അലി എന്നിവരാണ് പിടിയിലായത്.
കൊച്ചിയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി വില്പന എന്ന് എക്സൈസ് പറഞ്ഞു.
16 ഗ്രാം ഹെറോയിനും ഒരു ഗ്രാം എംഡിഎംഎയും മുപ്പത് ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടി. ലഹരി വില്പനയിലൂടെ സമാഹരിച്ച 2,85,000 രൂപയും പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: ശാസ്ത്രത്തെ ജനജീവിതവുമായി ബന്ധിപ്പിച്ച വികസനമാതൃകയിലൂടെ കേരളം രാജ്യത്തിനു മാതൃകയാണെന്ന് ദേശീയ ശാസ്ത്ര മീറ്റില്‍ വിലയിരുത്തല്‍.
രാജ്യത്തിന്റെ വികസനത്തിനായി ശാസ്ത്രവും സാങ്കേതികവിദ്യയും എന്ന പ്രമേയത്തില്‍ ആരംഭിച്ച ദേശീയ ശാസ്ത്ര മീറ്റിനൊപ്പം 38ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന് കൊച്ചിയില്‍ തുടക്കമായി. ശാസ്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ) ചെയര്മാന് പ്രഫ. ടി.ജി. സീതാറാം ശാസ്ത്ര മീറ്റ് ഉദ്ഘാടനം ചെയ്തു. ഗവേഷണം, നയരൂപീകരണം, വാണിജ്യവത്കരണം എന്നിവ തമ്മിലുള്ള സഹകരണമാണു വികസനത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. വാട്ടര്‍ മെട്രോ, ബ്ലൂ ഇക്കോണമി മേഖലകളിലെ കേരളത്തിന്റെ മുന്നേറ്റങ്ങള്‍ രാജ്യത്തിനു വഴികാട്ടിയാണെന്നും അദ്ദേഹം വിലയിരുത്തി.
കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. കെ.പി. സുധീര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന് എന്‍. ഖോബ്രഗഡെ, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് ഉപദേഷ്ടാവ് ഡോ. നിഷ മെന്ഡരേറ്റ, ഡോ. ബി.എം. ത്യാഗരാജു, ഡോ. ഹരിലാല്‍ ഭാസ്കര്‍, ഡോ. കലൈവാണി ഗണേശന്, ഡോ. രഞ്ജികൃഷ്ണ പൈ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍നിന്നുള്ള ശാസ്ത്ര കൗണ്‍സില്‍ പ്രതിനിധികള്‍ അതത് സംസ്ഥാനത്തെ ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന പ്രസന്റേഷനുകള്‍ അവതരിപ്പിച്ചു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ ഫെബ്രുവരി രണ്ടുവരെ നീണ്ടുനില്‍ക്കുന്ന സയന്‍സ് കോണ്‍ഗ്രസിന്റെ രണ്ടാം ദിവസമായ ഇന്ന് 13 വിഷയമേഖലകളെ അടിസ്ഥാനമാക്കിയുള്ള ടെക്നിക്കല്‍ സെഷനുകള്‍ നടക്കും. ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
കൊച്ചി: വിഷയം ഏതുമാകട്ടെ, സംശയം തീര്‍ക്കാന്‍ കുട്ടികള്‍ക്ക് ഹായ് ടീച്ചര്‍ എന്നൊന്നു വിളിച്ചാല്‍ മതി. ഉടന്‍ വരും മറുപടി. ഇന്ത്യയിലെതന്നെ ആദ്യ എഐ ടീച്ചറായ എഡ്യു ബോട്ട് കുട്ടികള്‍ക്കിടയില്‍ താരമായിരിക്കുകയാണ്. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ദേശീയ സയന്‍സ് പ്രദര്‍ശനത്തിലാണ് എഐ ടീച്ചര്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.
കേരള സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന പ്രദര്‍ശനത്തില്‍ മലപ്പുറത്തെ പിഎംഎസ്എപിടി എച്ച്എസ്എസ് കക്കോവ് സ്കൂളില്‍നിന്നെത്തിയ വിദ്യാര്‍ഥികളാണ് തങ്ങളുടെ അഭിമാന പ്രോജക്ടായ എഡ്യു ബോട്ട് എഐ ടീച്ചർ പ്രദര്‍ശിപ്പിച്ചത്.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് പോലെ, എഡ്യു ബോട്ട് ഒഎസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഐഐ ടീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഇബി അസിസ്റ്റന്റാണ് ഇതിന്റെ പ്രധാന ഫീച്ചറെന്ന് എഐ ടീച്ചറെ വികസിപ്പിച്ചെടുത്ത ഹസിഫ്, ആഗ്നയ്, അര്‍ച്ചിത്, നിരഞ്ജന് എന്നീ വിദ്യാര്‍ഥികള്‍ പറഞ്ഞു.
Kerala
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയില്‍ സൗജന്യ പ്രവേശനം. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളില്‍ ബിനാലെ വേദികളില്‍ സൗജന്യമായി സന്ദര്‍ശിക്കാം.
ഫെബ്രുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഈ തിങ്കളാഴ്ചകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റൊരു ദിവസം ബിനാലെ വേദി സന്ദര്‍ശിക്കാം.
അതേസമയം, ഡിസംബര്‍ 11ന് ആരംഭിച്ച ബിനാലെ മാര്‍ച്ച് 31ന് ആണ് സമാപിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസ് ആണ് പ്രധാന വേദി. 25ലധികം രാജ്യങ്ങളില്‍ നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ബിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Kerala
കൊച്ചി: ഇടക്കൊച്ചി ശ്മശാനത്തിന് സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. ഇടക്കൊച്ചിയിലെ റോഡരികിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയിരുന്നു. ഇത് നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചെങ്കിലും മാലിന്യം മുഴുവനായും നീക്കം ചെയ്തിരുന്നില്ല.
ഇടക്കൊച്ചി ഭാഗത്തെ നിരീക്ഷണ കാമറകൾ തകരാറിലായതിനാൽ വൻതോതിൽ മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. ഈ പ്രദേശത്ത് മാലിന്യത്തിന്റെ അസഹനീയമായ ദുർഗന്ധവും ഉണ്ടാവാറുണ്ട്.
Kerala
തിരുവനന്തപുരം: എറണാകുളത്ത് ഫിനാന്‍സ് ടവര്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. എറണാകുളത്ത് ആധുനിക സൗകര്യങ്ങളോടു കൂടി ഫിനാന്‍സ് ടവര്‍ ജിഎടി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിർമിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ പങ്കുവഹിക്കുന്ന ജില്ലയാണ് എറണാകുളം. ഫിനാന്‍സ് ടവര്‍ നിർമിക്കുന്നതിനായി പദ്ധതി തയാറാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
കൂടാതെ, കൊച്ചി മുസിരിസ് പദ്ധതിക്ക് 14 കോടി രൂപ പ്രഖ്യാപിച്ചു. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി 79 കോടി രൂപയും ധനമന്ത്രി പ്രഖ്യാപിച്ചു.
Kerala
കൊച്ചി: 50 വയസുകാരന്റെ വൃക്കയിൽ രൂപപ്പെട്ട നാലു കിലോഗ്രാം ഭാരമുള്ള വലിയ മുഴ (പോളിസിസ്റ്റിക് കിഡ്നി) വിജയകരമായി നീക്കം ചെയ്ത് കൊച്ചി വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ യൂറോളജി വിഭാഗം. കേരളത്തിലാദ്യമായാണ് ത്രീഡി ലാപ്രോസ്കോപിക് (കീഹോൾ) ശസ്ത്രക്രിയയിലൂടെ ഇത്തരമൊരു മുഴ നീക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
30 സെന്റിമീറ്റർ നീളത്തിലുള്ള പോളിസിസ്റ്റിക് കിഡ്നിയാണ് അതിസങ്കീർണവും അപൂർവവുമായ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായാണ് ഈ കീഹോൾ സർജറി നടത്തിയത്. സാധാരണ ഗതിയിൽ പോളിസിസ്റ്റിക് കിഡ്നിക്ക് ഓപ്പൺ സർജറിയാണ് നടത്താറുള്ളത്.
രോഗിയുടെ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുംവിധം വലിപ്പത്തിലുള്ള മുഴകളാണ് കണ്ടെത്തിയതെന്നു സീനിയർ കൺസൾട്ടന്റും യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാന്റ് മേധാവിയുമായ ഡോ. ഡാറ്റ്സൺ പി. ജോർജ് പറഞ്ഞു. രോഗിയുടെ രണ്ടാമത്തെ വൃക്കയിൽ ഏകദേശം 28 സെന്റിമീറ്റർ വലിപ്പമുള്ള മറ്റൊരു പോളിസിസ്റ്റിക് കിഡ്നി അവശേഷിക്കുന്നുണ്ട്. രോഗി മറ്റൊരു ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ആരോഗ്യസ്ഥിതി കൈവരിക്കുന്ന ഘട്ടത്തിൽ ഇതു നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഗ്രിഗറി പത്രോസ്, ഡോ. എ.പി. കാർത്തി, ഡോ. ആദിൽ അബ്ദുള്ള, ഡോ. ജോയൽ, ഡോ. അരുൺ, ഡോ. സുഭാഷ്, ഡോ. മല്ലി ഏബ്രഹാം, ഡോ. ജയ സൂസൻ ജേക്കബ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
അപൂർവവും സങ്കീർണവുമായ നിരവധി ശസ്ത്രക്രിയകളാണ് വിജയകരമായി ആശുപത്രി കൈകാര്യം ചെയ്തിട്ടുള്ളതെന്ന് വിപിഎസ് ലേക്ഷോര് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു.
പോളിസിസ്റ്റിക് കിഡ്നി ഡിസീസ്
വൃക്കകളിൽ ദ്രാവകം നിറഞ്ഞ് മുഴകൾ രൂപപ്പെടുന്ന ഒരു രോഗമാണ് പോളിസിസ്റ്റിക് കിഡ്നി ഡിസീസ്. ഈ രോഗമുള്ളവർക്ക് ഇരുവൃക്കകളിലും ഇത്തരത്തിൽ കുമിളകൾ രൂപപ്പെട്ട് പ്രവർത്തനം തകരാറിലാവുന്ന സ്ഥിതിയിലെത്താറുണ്ട്. വാരിയെല്ല് മുതൽ ഇടുപ്പ് വരെ ബാധിച്ച കുമിളകൾ കാരണം രോഗി വലിയ പ്രയാസത്തിലായിരുന്നു.
Kerala
കൊച്ചി: നൂറു മീറ്റർ മുൻ ലോക ചാമ്പ്യൻ കാനഡയുടെ ബെന്‍ ജോണ്സണ് കൊച്ചി വാട്ടര്‍ മെട്രോ സന്ദർശിച്ചു.
ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍നിന്നു ഫോര്‍ട്ട്കൊച്ചി റൂട്ടില്‍ ഒരു മണിക്കൂറോളം യാത്ര ചെയ്ത് കായല്‍ക്കാഴ്ചകള്‍ ആസ്വദിച്ചു. ബെന്‍ ജോണ്‍സണെ കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ സ്വീകരിച്ചു.
Kerala
കൊച്ചി: കൊച്ചിയിൽ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ വൻ രാസലഹരി വേട്ട. എറണാകുളം എക്സൈസ് റേഞ്ച് ടീം നടത്തിയ പരിശോധനയിലാണ് രണ്ട് കേസുകളിലായി വ്യാവസായിക അളവിൽ രാസലഹരിമരുന്ന് പിടികൂടിയത്.
കാൽ കിലോ ഗ്രാമിലേറെ എംഡിഎംഎ ആണ് എക്സൈസ് സംഘം പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ആദർശ്.എസ് (28), മുഹമ്മദ് യാസീൻ (25) എന്നിവരാണ് രണ്ട് കേസുകളിലായി പിടിയിലായത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ നിന്നും 252.48 ഗ്രാം എംഡിഎംഎയുമായാണ് ആദർശ് പിടിയിലായത്. ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും 5.32 ഗ്രാം എംഡിഎംഎ, 0.008 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായാണ് മുഹമ്മദ് യാസീനെ പിടികൂടിയത്.
Kerala
കളമശേരി: തിരുവനന്തപുരത്തും കൊച്ചിയിലും ജിസിസി (ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍) സിറ്റി സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഡാവോസില്‍ സമാപിച്ച ലോക സാമ്പത്തിക ഫോറത്തില്‍ ഇതിനായുള്ള നിക്ഷേപ താത്പര്യപത്രം കേരളം ഒപ്പിട്ടു.
ലോകത്ത് ഏറ്റവുമധികം ജിസിസികള്‍ സ്ഥാപിച്ചിട്ടുള്ള എഎന്‍എസ് ആറുമായാണ് കേരളം താത്പര്യപത്രം ഒപ്പുവച്ചതെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ തുടര്‍ച്ചയില്‍ കോഴിക്കോടും ജിസിസി സിറ്റി സ്ഥാപിക്കുന്നത് പരിഗണിക്കും. ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രം ഒപ്പുവച്ചതായും മന്ത്രി അറിയിച്ചു.
അമേരിക്ക, യുകെ, ജര്‍മനി, സ്പെയിന്, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നായി 1400 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള താത്പര്യപത്രങ്ങളാണ് ഒപ്പുവച്ചത്. വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Kerala
കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ക്ലാസിക് ആൻഡ് വിന്റേജ് മോട്ടോര്‍ ക്ലബ് കേരള (സിവിഎംസികെ) സംഘടിപ്പിക്കുന്ന ക്ലാസിക്, വിന്റേജ് വാഹന ഡ്രൈവ് നാളെ കൊച്ചിയിൽ നടക്കും.
ക്ലാസിക്, വിന്റേജ് കാറുകളും ഇരുചക്രവാഹനങ്ങളും പങ്കെടുക്കുന്ന ഡ്രൈവ് രാവിലെ 8.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
നാലുചക്ര വാഹന വിഭാഗത്തില്‍ ഓസ്റ്റിന്‍, മോറിസ്, ഹില്‍മാന്‍, മെര്‍സിഡസ് ബെന്‍സ് തുടങ്ങിയ പ്രശസ്ത വിന്റേജ് കാറുകള്‍ അണിനിരക്കും. ഇരുചക്ര വാഹന വിഭാഗത്തില്‍ ബിഎസ്എ, ജാവ, യെസ്ഡി, രാജ്ദൂത്, ലാംബ്രെറ്റ, വെസ്പ എന്നീ ക്ലാസിക് ബ്രാന്‍ഡുകളുടെ വാഹനങ്ങളും പങ്കെടുക്കും. ഫോൺ: 9447007978.
Business
കൊച്ചി: സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് 28ന് വൈകുന്നേരം കൊച്ചിയിൽ തിരിതെളിയും. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന ഈ വിജ്ഞാന-വിനോദ ഉച്ചകോടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഫെബ്രുവരി ഒന്നുവരെ നാലു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയുടെ പ്രധാനമായ രണ്ടു വേദികൾ കിൻഫ്ര കൺവൻഷൻ സെന്ററിലാണ്. ഐക്യരാഷ്ട്രസഭയുടെ പാക്ട് ഫോർ ദ ഫ്യൂച്ചർ എന്ന ആശയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ഈ സംഗമത്തിൽ രണ്ടു ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സംരംഭകത്വം, എർത്ത്, പരിസ്ഥിതി, ഭക്ഷണം, സംസ്കാരം എന്നിങ്ങനെ ഏഴു വ്യത്യസ്ത മേഖലകളിലായി നാനൂറിലധികം അന്താരാഷ്ട്ര വിദഗ്ധർ സംവദിക്കും.
നാനൂറിലധികം വിദഗ്ധർ, ഇരുനൂറിലധികം സെഷനുകൾ, അമ്പതിലധികം മാസ്റ്റർ ക്ലാസുകളും വർക് ഷോപ്പുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: വനാമി ചെമ്മീനിന്റെ ഉത്പാദനവര്‍ധന ലക്ഷ്യം വച്ച് ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ (അഡാക്ക്) കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ ഇന്ന് അക്വാമീറ്റ് 2026 സംഘടിപ്പിക്കും.
കര്‍ഷകര്‍, സാങ്കേതികവിദഗ്ധര്‍, വ്യവസായികള്‍, ട്രേഡ് യൂണിയന് പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉത്പാദന വര്‍ധന, മികച്ച സംരക്ഷണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാമ്പത്തിക വളര്‍ച്ച, പരിസ്ഥിതിസന്തുലനം എന്നിവ യാഥാര്‍ഥ്യമാക്കുകയാണ് അക്വാമീറ്റ് 2026 നടത്തുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 9.30ന് ബോള്‍ഗാട്ടി പാലസില്‍ മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
Business
കൊച്ചി: മലേഷ്യയിലെ പെനാംഗ് കൺവൻഷൻ ആൻഡ് എക്സിബിഷൻ ബ്യൂറോ (പിസിഇബി) സംഘടിപ്പിക്കുന്ന പെനാംഗ് റോഡ്ഷോ ടു ഇന്ത്യ 2026 കൊച്ചിയിൽ ആരംഭിച്ചു. പെനാംഗിലെ ടൂറിസം, ബിസിനസ് സാധ്യതകൾ പരിചയപ്പെടുത്തുന്നതിനാണ് റോഡ് ഷോ ഒരുക്കിയത്.
കഴിഞ്ഞ നവംബർ വരെ ഇന്ത്യയിൽനിന്ന് അര ലക്ഷത്തോളം പേർ പെനാംഗ് സന്ദർശിച്ചതായി പിസിഇബി സിഇഒ അശ്വിൻ ഗുണശേഖരൻ, മലേഷ്യൻ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷഹറിം താൻ എന്നിവർ പറഞ്ഞു. ഇക്കാലയളവിൽ 2,900 ത്തിലധികം ബിസിനസ് ഇവന്റുകൾ നടത്തി.
അടുത്ത ഡിസംബർ 31 വരെ ഇന്ത്യൻ പൗരന്മാർക്കുള്ള വീസ ഇളവ് പെനാംഗ് തുടരും. ടൂറിസത്തിനും ബിസിനസിനുമുളള പ്രിയപ്പെട്ട സ്ഥലമായി മലേഷ്യയും പെനാംഗും മാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഇന്ത്യയിലെ നാലു പ്രധാന നഗരങ്ങളിലായാണ് 27 വരെ റോഡ്ഷോകൾ നടക്കുന്നത്. മുംബൈയിലും ന്യൂഡൽഹിയിലും റോഡ്ഷോകൾ നടന്നു. 27ന് ചെന്നൈയിൽ നടക്കും.
Kerala
കൊച്ചി: കളമശേരിയിലെ ജ്വല്ലറിയിൽ ജീവനക്കാരിയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മോഷണം. സ്വർണമെന്നു കരുതി ഡിസ്പ്ലേയ്ക്കായി വച്ച 8,000 രൂപ വിലയുള്ള മോഡൽ മാലകൾ പ്രതികൾ കവര്‍ന്നു.
സംഭവത്തില്‍ സഹോദരങ്ങളെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പ്രതികൾ സ്ഥിരം മോഷ്ടാകളാണെന്നു പൊലീസ് പറഞ്ഞു.
Business
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ കേരള ട്രാവല്‍ മാര്ട്ടിന് (കെടിഎം) സെപ്റ്റംബര്‍ 24ന് കൊച്ചിയില്‍ തുടക്കമാകും. കെടിഎമ്മിന്റെ 13-ാം പതിപ്പാണിത്. സമ്മേളനത്തിന്റെ ഉദ്ഘാടനം കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് കണ്വന്ഷന് സെന്ററില്‍ നടക്കും.
വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്വന്ഷന് സെന്ററില്‍ സെപ്റ്റംബര്‍ 25 മുതല്‍ 27 വരെയാണ് മാര്‍ട്ടിന്റെ ഭാഗമായ ബിസിനസ് മീറ്റ് നടക്കുകയെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാണിജ്യ കൂടിക്കാഴ്ചകള്‍, നയകര്‍ത്താക്കളുടെ യോഗങ്ങള്‍, ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാര്‍ട്ടിലുണ്ടാകും.
400-ലധികം അന്താരാഷ്ട്ര ബയര്‍മാര്‍, 1500-ലധികം ആഭ്യന്തര ബയര്‍മാര്‍, മൈസ്, വെഡ്ഡിംഗ് പ്ലാനര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും. 400-ലധികം സെല്ലര്‍ സ്റ്റാളുകള്‍ ഉണ്ടാകും. മൂന്ന് ദിവസങ്ങളിലായി 60,000-ത്തിലധികം മുന്‍കൂട്ടി നിശ്ചയിച്ച ബിടുബി കൂടിക്കാഴ്ചകള്‍ക്ക് സൗകര്യമൊരുക്കും.
ലെയ്ഷര്‍ ടൂറിസം മേഖലയിലെ ശക്തമായ സാന്നിധ്യമാകുക, കേരളത്തിന്റെ സവിശേഷ സേവനങ്ങളായ വെല്‍നസ് ടൂറിസം, ആയുര്‍വേദം, അനുഭവവേദ്യ കമ്മ്യൂണിറ്റി ടൂറിസം, സുസ്ഥിര-പുനരുജ്ജീവന ടൂറിസം എന്നിവ അവതരിപ്പിക്കുക, അന്താരാഷ്ട്ര, ആഭ്യന്തര ടൂറിസം വിപണികളില്‍ കേരളത്തെ മുന്‍നിര മൈസ്, വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി ഉയര്‍ത്തുക എന്നിവ കെടിഎം-2026 ലക്ഷ്യമിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.