കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുരാരി ബാബുവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന അവസാനിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പരിശോധന 13 മണിക്കൂർ നീണ്ടുനിന്നു.
മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകൾ, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകൾ, വാഹനങ്ങളുടെ രേഖകൾ, വീട് നിർമ്മാണത്തിന്റെ രേഖകൾ തുടങ്ങിയവ ഇഡി സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം.
സംസ്ഥാനത്തിന് അകത്തും പുറത്തുമായി 21 ഇടങ്ങളിലാണ് കേസുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയത്. സ്വർണക്കൊള്ളയക്ക് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്തി കണ്ടെത്തുന്നതിനാണ് ഓപറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ മൂന്ന് സംസ്ഥാനങ്ങളിലെ പരിശോധന.
വിവിധ സംസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അതീവ രഹസ്യമായാണ് ഓപറേഷൻ ഗോൾഡൻ ഷാഡോ. നിലവിൽ പ്രതികളായവരുടെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, സാക്ഷികളുടെ വീടുകൾ ഉൾപ്പെടെ ഇഡി സംഘം പരിശോധന നടത്തി.
തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഉൾപ്പെടെ നാല് ഇടങ്ങളിലായിരുന്നു ഇഡി പരിശോധന. റെയ്ഡിന് മുൻപായി വിവരം പ്രസിഡന്റ് കെ. ജയകുമാറിനെ ഇഡി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർ ഫയലുകൾ എടുത്ത് നൽകി. എൻ. വാസുവിന്റെ പേട്ടയിലെ വീട്ടിലെത്തി നോട്ടീസ് നൽകിയാണ് പരിശോധന തുടങ്ങിയത്.
കേസിലെ പ്രതികളായ എ. ജയശ്രീ, കെ.എസ്. ബൈജു എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. ചെന്നൈ സ്മാർട് ക്രിയേഷനാണ് ഗൂഢാലോചനയിലെ മറ്റൊരു കേന്ദ്രം. പരിശോധനയ്ക്ക് ശേഷം പ്രതികൾക്ക് നോട്ടീസ് നൽകി. സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് വിവരം.
Tags : murari babu ED sabarimala gold theft