തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാർഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും, ജില്ലാ പഞ്ചായത്തിൽ 1,50,000 രൂപയുമായി നിശ്ചയിച്ചു.
മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ പരമാവധി 75,000 രൂപയും, കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 1,50,000 രൂപയും വരെ ചെലവാക്കാം. സ്ഥാനാർഥിയോ, തെരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിക്കാവുന്ന പരമാവധി തുകയാണിത്. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി ജില്ലകളിൽ ചെലവ് നിരീക്ഷകരുണ്ടാവും.
മത്സരിച്ച എല്ലാ സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് നൽകേണ്ടത്.
സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നൽകേണ്ടത്. സ്ഥാനാർഥിയോ, തെരഞ്ഞെടുപ്പ് ഏജന്റോ ചെലവാക്കിയ തുക കണക്കിൽപ്പെടുത്തണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. അവയുടെ ഒറിജിനൽ സ്ഥാനാർഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി നൽകുകയും വേണം.
തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകുന്നതിൽ വീഴ്ച വരുത്തുന്നവരെ കമ്മീഷൻ അഞ്ച് വർഷത്തേക്ക് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാക്കും.
ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്കാണ് അയോഗ്യത വരിക. നിശ്ചിത പരിധിയിൽ കൂടുതൽ തുക ചെലവാക്കിയാലും തെറ്റായ വിവരമാണ് നൽകിയതെന്ന് ബോദ്ധ്യപ്പെട്ടാലും കമ്മീഷൻ അവരെ അയോഗ്യരാക്കും.
Tags : Election candidates local body election