കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് കടന്നുപോകുമ്പോഴാണ് വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്ക്കലെത്തിയിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം തുടങ്ങിയ വിഷയങ്ങളില്‍ എല്‍ഡിഎഫ് ഉയര്‍ത്തുന്ന ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ചുകൊണ്ട്, അടിക്കു തിരിച്ചടി നല്കി, രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് വിശ്രമമില്ലാതെ ഓടിനടക്കുകയാണു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
കാലം കാത്തുവച്ച അവസരമെന്ന വിലയിരുത്തലില്‍ ഈ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാര്‍ഥിയായിരിക്കേയാണ് സണ്ണി ജോസഫ് രാഷ്ട്രീയത്തിൽ സജീവമായിത്തുടങ്ങിയത്. അതേ കോഴിക്കോടിന്റെ മണ്ണിലായിരുന്നു ഇന്നലെ സണ്ണി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. തിരക്കിനിടയിലും അദ്ദേഹം ദീപികയുമായി മനസു തുറക്കാന്‍ സന്നദ്ധനായി.
രാഹുല്‍ മാങ്കൂട്ടം കേസും ശബരിമല സ്വര്‍ണക്കൊള്ളയും. ഇടതു-വലതു മുന്നണികളെ കുരുക്കിലാക്കിയിരിക്കുന്ന വിവാദങ്ങള്‍. ഒരേപോലെ ഗൗരവതരമാണോ ഇവ രണ്ടും?
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള കേസിന്റെ കാര്യം പറഞ്ഞ് ശബരിമല സ്വര്‍ണക്കൊള്ളയെ നിസാരവത്കരിക്കാന്‍ കഴിയില്ല. ശബരിമലയിലെ സ്വര്‍ണം കട്ടുകടത്തിയതിലൂടെ ലക്ഷക്കണക്കിനു വിശ്വാസികളുടെ ഹൃദയത്തിലാണു മുറിവേറ്റത്. അത്രത്തോളം ഗൗരവം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള കേസിനില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ഉടന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചു. അദ്ദേഹത്തിനെതിരായി എനിക്ക് ഒരു പരാതി പോലും ലഭിക്കും മുമ്പേയാണ് ആ വിഷയം അറിഞ്ഞ് നടപടി സ്വീകരിച്ചത്.
എന്നാല്‍, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാക്കളായ വാസുവിനും പത്മകുമാറിനും എതിരേ നടപടി എടുക്കാന്‍ സിപിഎം തയാറായിട്ടില്ല. പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അവര്‍ക്കെതിരേ ഗുരുതരമായ കണ്ടെത്തലുകള്‍ ആണുള്ളത്. എന്നിട്ടും കുറ്റവാളികളെ സംരക്ഷിക്കുകയാണു സിപിഎം. പത്മകുമാറിനെയും വാസുവിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാല്‍ അവര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും. ഉന്നത സിപിഎം നേതാക്കള്‍ വരെ കുടുങ്ങുമെന്നതിനാലാണ് പാര്‍ട്ടി ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നത്.
രാഹുലിനെ കോണ്‍ഗ്രസ് ഒളിപ്പിച്ചിരിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം?
എന്റെ പോക്കറ്റിലാണു രാഹുലിനെ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ഗോവിന്ദന് മാഷ് വന്ന് കണ്ടെത്തട്ടെ. അറിയാമെങ്കില്‍ അദ്ദേഹം സ്ഥലം പറയട്ടെ. ഞാനുംകൂടി പോയി പിടിക്കാം. രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. രാഹുലിന്റെ പാലക്കാട്ടെ ഫ്ളാറ്റ് പോലീസ് പരിശോധിച്ചിട്ടുമുണ്ട്. നിയമം അതിന്റെ വഴിക്കു പോകട്ടെ.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഒന്നര മാസം കഴിഞ്ഞിട്ടല്ലേ പത്മകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്? ശബരിമല സ്വര്‍ണക്കൊള്ള, രാഹുല്‍ മാങ്കൂട്ടം വിഷയങ്ങളില്‍ രണ്ടുപാര്‍ട്ടികളും സ്വീകരിച്ച നിലപാട് വ്യത്യസ്തമല്ലേ?
കുറ്റക്കാരെ സംരക്ഷിക്കുന്നതു ഞങ്ങളുടെ നിലപാടല്ല. രാഹുലിനെതിരായ നടപടികളിലൂടെ അത് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ സ്വര്‍ണം കട്ട സിപിഎം നേതാക്കള്‍ക്കെതിരേ പാര്‍ട്ടി ഇതുവരെ നടപടി സ്വീകരിച്ചോ? ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, വിലയിരുത്തുന്നുണ്ട്.
അറസ്റ്റിലായാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കുമോ?
അക്കാര്യം സിനിമാ നടന് മുകേഷ് എംഎല്‍എയുടെ മാതൃകയില്‍ ഞങ്ങള്‍ ആലോചിക്കാം. അത്തരത്തില്‍ രാജിവയ്ക്കുന്നൊരു കീഴവഴക്കമേയില്ല. ആ കട്ടിൽ കണ്ട് സിപിഎം പനിക്കേണ്ട. ധാര്‍മികതയില്‍ ഞങ്ങളും സിപിഎമ്മും രണ്ടു നിലപാടിലാണ്. രാഹുലിനെതിരേയുള്ള ആരോപണങ്ങള്‍ വന്നപ്പോള്‍ത്തന്നെ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കി. അദ്ദേഹം പാര്‍ട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. അനൗദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടാകാം. ഞങ്ങള്‍ അദ്ദേഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല. മുകേഷ് എംഎല്‍എ അടക്കം ലൈംഗിക പീഡനക്കേസുകളില്‍പ്പെട്ട നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത സിപിഎമ്മാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ ഇരട്ടത്താപ്പു കാട്ടുന്നത്. രാഹുലിന്റെ വിഷയത്തില്‍ ഇതില്‍കൂടുതലൊന്നും പറയാനില്ല.
സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ വേട്ടയാടുന്നതുപോലെ തന്നെയാണോ പിണറായി വിജയനെതിരായ ഇഡി നടപടിയും?
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി നടപടി ഒത്തുകളിയുടെ ഭാഗമാണ്. ഇഡി അയച്ച കാരണംകാണിക്കല്‍ നോട്ടീസ് തമാശയാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ശബരിമല വിഷയങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള മസാലയാണിത്. തെരഞ്ഞെടുപ്പു സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടിയാണ് കേന്ദ്രത്തിന്റെ ഒത്തുകളി. അതില്‍ പുതുമയുമില്ല. ഒന്നും സംഭവിക്കുകയുമില്ല. ഈ നോട്ടീസിന്റെ ഗതിയും മല എലിയെ പ്രസവിക്കുന്നതു പോലെയാകും.
മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുകയാണ്. ഇല്ലത്തുനിന്നു പുറപ്പെട്ടിട്ട് കുടുംബത്ത് എത്തിയില്ലെന്ന അവസ്ഥയാണതിന്. എന്തിനാണ് നോട്ടീസ് അയച്ചത്? അത് മുഖ്യമന്ത്രിയുടെ മകന് കൈപ്പറ്റിയോ? ഇല്ലെങ്കിലത് ഇഡി വ്യക്തമാക്കട്ടെ. ആ കേസിന്റെ ഗതിയും സ്ഥിതിയുമെന്തായി? സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷന് കേസുകളില്‍ ഇതുപോലെ നോട്ടീസ് അയച്ചു, ഒടുവിലതും ഒത്തുതീര്‍പ്പാക്കി. ലാവ്ലിന് കേസ് നീട്ടിക്കൊണ്ടുപോയി ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച നീക്കം നടക്കുന്നു. ശബരിമല സ്വര്‍ണക്കേസില്‍ നിന്നു ജനശ്രദ്ധ തിരിക്കാനുള്ള സിപിഎമ്മിന്റെ അടവുനയമായി ഇഡി നടപടിയെ കാണാം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട്?
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് കൂട്ടുകെട്ട് ഉണ്ടെന്ന സിപിഎം ആക്ഷേപം ശരിയല്ല. ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന എം.വി. ഗോവിന്ദന് മാഷിന്റെ വാദം തമാശയാണ്. അവരാണു വ്യക്തമായ കൂട്ടുകെട്ട് മുന്‍പ് ഉണ്ടാക്കിയതെന്നതു പരസ്യമാണ്. വോട്ട് വേണ്ടെന്നു തങ്ങള്‍ പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന് മാഷ് പറയുന്നത്. അതേ നിലപാടാണ് കോണ്‍ഗ്രസിനുമുള്ളത്.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ ?
രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് തികച്ചും അനുകൂലമാണ്. കോഴിക്കോട് കോര്‍പറേഷനടക്കം സിപിഎമ്മിന്റെ കോട്ടകളെല്ലാം കടപുഴകും. കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്റെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതു രമേശ് ചെന്നിത്തലയാണ്. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടമാകും. വിലക്കയറ്റം രൂക്ഷമാണ്. വൈദ്യുതി, കുടിവെളളം, ഭൂനികുതി, കെട്ടിട നികുതി തുടങ്ങി എല്ലാ മേഖലകളിലും നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചു. ഇക്കാര്യം ഉള്‍ക്കൊള്ളിച്ച ലഘുലേഖ വീടുകളില്‍ എത്തിച്ചാണു യുഡിഎഫിന്റെ പ്രചാരണം.
ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടുകളും കാപട്യവും തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ഗുണം ചെയ്യും. മറ്റു സംസ്ഥാനങ്ങളില്‍ വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്ന ആട്ടിന്‍തോലണിഞ്ഞ ചെന്നായ് ആണ് ബിജെപി. അവരുടെ തന്ത്രം ഇവിടെ ഫലിക്കില്ല. എന്തുകൊണ്ടും യുഡിഎഫിന് അനുകൂലമാണ് രാഷ്ട്രീയ കാലാവസ്ഥ.
Tags : Sunny Joseph Kpcc President UDF Congress Kerala Local body election