കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുൻ കൗൺസിലറുടെ മകനെ കീഴ്പ്പെടുത്തിയത് ഏറെ പണിപ്പെട്ട്. കുത്തേറ്റ് യുവാവ് മരിച്ചതിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസുമായി ഏറെനേരം ഉരുട്ടിപ്പിടിച്ചതിനു ശേഷമാണ് ജീപ്പിൽ കയറാൻ തയാറായത്. പോലീസ് ജീപ്പിൽ കയറാൻ തയാറാകാതെ വീണ്ടും വെല്ലുവിളി മുഴക്കുകയായിരുന്നു ഇയാൾ. വീട്ടുകാർ അടക്കം ഇയാളോടു ജീപ്പിൽ കയറാൻ പറയുന്നതും ദൃശ്യങ്ങൾ കാണാം. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനെയും (ടിറ്റോ) മകൻ അഭിജിത്തിനെയുമാണ് പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്.

അനിൽ കുമാറിന്‍റെ വീടിന്‍റെ മുന്നിലായിരുന്നു സംഘർഷവും കത്തിക്കുത്തും. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. ആദർശും സുഹൃത്തുക്കളും അർധരാത്രിയോടെ അഭിജിത്തിന്‍റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നത്രേ. വാക്കുതർക്കം വൈകാതെ സംഘർഷത്തിലെത്തുകയും ആദർശിനു കുത്തേൽക്കുകയുമായിരുന്നു. കുത്തേറ്റു വീണ ആദർശ് വീടിന്‍റെ ഗേറ്റിനു സമീപം കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഭിജിത്ത് നേരത്തെയും ചില കേസുകൾ പ്രതിയായിട്ടുണ്ടെന്നു പോലീസ് പറയുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Tags : Former councilor kottayam muder murder case custody in murder case stabbing attack police