ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കേ ആലപ്പുഴ പിടിക്കാൻ നിർണായക നീക്കവുമായി സിപിഎം. ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരന് നൽകാൻ പാർട്ടി തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ജില്ലാതല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ മൂന്നാഴ്ച മുൻപ് അറിയിച്ചുവെന്ന് അദ്ദേഹം ദീപികയോട് സ്ഥിരീകരിച്ചു. 10 ദിവസം മുന്പ് ഇതു സംബന്ധിച്ച സർക്കുലർ ഏരിയ കമ്മിറ്റികൾക്ക് ലഭിച്ചുവെന്നും എന്നാൽ തനിക്ക് ഇത് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആറംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയിലാണ് ജി. സുധാകരനെ ഉൾപ്പെടുത്തിയിരിക്ത്കുന്നത്. സിപിഎം സെക്രട്ടേറിയറ്റ് അംഗം മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി.ചന്ദ്രബാബു, കെ.പ്രസാദ്, ആർ.നാസർ, കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
എന്നാൽ കേന്ദ്രകമ്മിറ്റി അംഗമായ സി.എസ്.സുജാതയെ ഉൾപ്പെടുത്തിയിട്ടില്ല. ജില്ലയിൽ നിന്നുള്ള സ്ഥാനാർഥികൾ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ മുന്നോട്ടുകൊണ്ടു പോകണം, തയാറെടുപ്പുകൾ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കും.
ഇതോടെ ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. കുളിമുറിയിൽ വീണ് കാലിന് പരിക്കേറ്റ ജി.സുധാകരൻ നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്.
Tags : G. Sudhakaran election charge Alappuzha cpm