തിരുവനന്തപുരം: നെൽക്കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് കോണ്ഗ്രസ് പ്രവർത്തക സമതിയംഗം രമേശ് ചെന്നിത്തല. കൃത്യസമയത്ത് നെല്ലെടുക്കാതിരിക്കുകയും എടുത്ത നെല്ലിനു പണം നൽകാതിരിക്കുകയും ചെയ്യുന്ന സർക്കാർ നെൽക്കർഷകരെ ദ്രോഹിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്.
കഴിഞ്ഞ തവണ സർക്കാരിൽനിന്നു പണം ലഭിക്കാൻ ആറുമാസം വരെ എടുത്തുവെന്നാണ് മാധ്യമങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ കുറെ വർഷങ്ങളായി സർക്കാരിന്റെ സമീപനം ഇതാണ്. കൃത്യസമയത്ത് നെല്ലു സംഭരിക്കാത്തതു മൂലം അത് നശിച്ചുപോകുന്ന അവസ്ഥയുണ്ടാകും. കർഷകരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആഘാതമാണത്. അപ്പോൾ കിട്ടുന്ന വിലയ്ക്ക് അവർ നെല്ല് പൊതുവിപണിയിൽ നൽകും.
മില്ലുടമകളും, സ്വകാര്യ കച്ചവടക്കാരും നെൽക്കർഷകരുടെ ഈ ഗതികേട് മുതലെടുത്ത് നിസാര വിലയ്ക്ക് നെല്ല് വാങ്ങി സംഭരിക്കുകയാണ്. നമ്മുടെ കർഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയാണിത്. സർക്കാരും സിവിൽ സപ്ലൈസും വിപണിയിൽ നിന്നും പിൻവാങ്ങുന്പോൾ സ്വകാര്യ മില്ലുടമകളും വ്യാപാരികളും ആ അവസരം മുതലെടുക്കും.
കർഷകരാകട്ടെ, കിട്ടിയ വിലയ്ക്ക് നഷ്ടം സഹിച്ചു നെല്ല് അവർക്ക് നൽകാൻ നിർബന്ധിതരാകുകയാണ്. സ്വകാര്യ മില്ലുടമകൾ പണം നൽകാതെ കർഷകരെ വ്യാപകമായി പറ്റിക്കുന്നുവെന്നാണു മനസിലാക്കാൻ കഴിയുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ട് നെൽക്കർഷകരിൽനിന്ന നെല്ല് സംഭരിക്കുകയും അവർക്കു നെല്ലിന്റെ പണം കൃത്യമായി നൽകുകയും വേണം. എങ്കിൽ മാത്രമേ സ്വകാര്യമില്ലുടമകളുടെ ചൂഷണത്തിൽനിന്നു നെൽക്കർഷകരെ രക്ഷിക്കാൻ കഴിയൂ എന്നും ചെന്നിത്തല പത്രക്കുറിപ്പിൽ പറഞ്ഞു.
Tags : Chennithala rice farmers suicide Government