x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുഞ്ചിരിമട്ടം ഉരുള്‍ പൊട്ടല്‍: കെട്ടിടങ്ങള്‍ നശിച്ചവര്‍ക്ക് സര്‍ക്കാരിന്‍റെ അവഗണന


Published: January 28, 2026 11:19 PM IST | Updated: January 28, 2026 11:19 PM IST

കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം മലന്തലപ്പില്‍ 2024 ജൂലൈ 30നുണ്ടായ ഉരുള്‍ പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ നശിച്ച കെട്ടിടം-ക്വാര്‍ട്ടേഴ്‌സ് ഉടമകളെ സര്‍ക്കാര്‍ അവഗണിക്കുന്നു. ദുരന്തം നടന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടം-ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രഖ്യാപനമായില്ല. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ കെട്ടിടം-ക്വാര്‍ട്ടേഴ്‌സ് ഉടമകളെ ജില്ലാ കളക്ടര്‍ അറിയിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.

ഉപജീവനത്തിന് വാടകയെ ആശ്രയിച്ചിരുന്ന കെട്ടിടം ഉടമകളും കുടുംബാംഗങ്ങളും കണ്ണീരിലാണ്. വഴിയോരക്കടവടം നടത്തിയും സെക്യൂരിറ്റി, ഹോട്ടല്‍ പണിയെടുത്തും മറ്റുമാണ് പലരും ദൈനംദിന ജീവിതത്തിനു വക കണ്ടെത്തുന്നത്. കെട്ടിടം ഉടമകളിലെ രോഗികള്‍ വിദഗ്ധ ചികിത്സ നേടുന്നതിന് കഷ്ടപ്പെടുകയാണ്. കാന്‍സര്‍ ബാധിതരും വൃക്കയ്ക്കും ഹൃദയത്തിനും തകരാര്‍ ഉള്ളവരും കെട്ടിടം ഉടമകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയിലുണ്ട്.

52 പേരുടെ ഉടമസ്ഥതയില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ 122 കെട്ടിടം-ക്വാര്‍ട്ടേഴ്‌സുകളാണ് പൂര്‍ണമായോ ഭാഗികമായോ നശിച്ചത്. 15 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം കണക്കാക്കുന്നതെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളായ വി. നിരണ്‍, ടി.എ. ആസിഫ് അലി, പി.ഒ. താഹിര്‍, കെ. അണ്ണയ്യന്‍, എം. ഷമീറ എന്നിവര്‍ പറഞ്ഞു.

ഭാഗികമായി നശിച്ച കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്പെടുത്താന്‍ അധികാരികള്‍ അനുവദിക്കുന്നില്ല. അതേസമയം നോ ഗോ സോണിലേതടക്കം കെട്ടിടങ്ങള്‍ക്ക് നികുതി അടയ്ക്കുന്നതിന് ഉടമകള്‍ക്ക് പഞ്ചായത്ത് നോട്ടീസ് ലഭിക്കുന്നുണ്ട്. വാടക ഇനത്തില്‍ പ്രതിമാസ വരുമാനം മുന്നില്‍ക്കണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നടക്കം കടം വാങ്ങിയാണ് പലരും കെട്ടിടങ്ങള്‍ പണിതത്. പതിറ്റാണ്ടുകള്‍ തേയിലത്തോട്ടത്തില്‍ ജോലിചെയ്തു പിരിഞ്ഞപ്പോള്‍ ലഭിച്ച തുകയും വര്‍ഷങ്ങളോളം വിദേശത്ത് അധ്വാനിച്ച് സ്വരുക്കൂട്ടിയ ധനവും കെട്ടിട നിര്‍മാണത്തിനു വിനിയോഗിച്ചവരുണ്ട്.

മുഴുവന്‍ കെട്ടിടം ഉടമകളുടേതുമായി ബാങ്ക് വായ്പ ഇനത്തില്‍ ഏകദേശം ആറ് കോടി രൂപ കുടിശികയാണ്. വരുമാനം നിലച്ചതിനാല്‍ വായ്പ ഗഡുക്കളുടെ തിരിച്ചടവ് മുടങ്ങി.
കെട്ടിടത്തിന്‍റെ ഭാഗം കുടുംബസമേതം താമസത്തിന് ഉപയോഗപ്പെടുത്തിയ ഉടമകളുണ്ട്. ഇവര്‍ ഒഴികെ ഉടമകളില്‍ ആര്‍ക്കും സര്‍ക്കാരില്‍നിന് ഒരു സഹായവും ലഭിച്ചില്ലെന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ആവിഷ്‌കരിച്ച മൈക്രോ പ്ലാനിലും കെട്ടിടം ഉടമകളെ ഉള്‍പ്പെടുത്തിയില്ല.

വരുമാനം നഷ്ടമായ കെട്ടിടം ഉടമകള്‍ക്ക് ചതുരശ്ര അടിക്ക് 3,000 രൂപ നിരക്കില്‍ നഷ്ടപരിഹാരം അടിയന്തരമായി നല്‍കണം. 25 ലക്ഷം രൂപ മിനിമം നഷ്ടപരിഹാരം ഉറപ്പുവരുത്തണം. ഭാഗികമായി നശിച്ച കെട്ടിടങ്ങള്‍ നന്നാക്കി ഉപയോഗപ്പെടുത്താന്‍ അനുവദിക്കണം. മൈക്രോ പ്ലാനില്‍ കെട്ടിടം ഉടമകളെ ഉള്‍പ്പെടുത്തണം. വായ്പകള്‍ എഴുതിത്തള്ളണം.

ദുരന്തബാധിതര്‍ക്ക് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് കച്ചവടത്തിന് അനുവദിക്കണം. ഇതൊക്കെയാണ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളില്‍ സത്വര തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ സമരമുഖം തുറക്കാനാണ് അസോസിയേഷന്‍ തീരുമാനം.

Tags : Governments destroyed wayanad

Recent News

Up