കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി എസ്ഐടിയെ വിമർശിച്ചത്.
കേസിൽ പ്രതിചേർത്ത ദിവസം മുതൽ ഒരാൾ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്പിയാണെന്നും പറഞ്ഞ കോടതി അതാണ് ആശുപത്രിയിൽ പോയതെന്നും വിമർശിച്ചു. ജസ്റ്റിസ് ബദ്റുദീൻ ആണ് എസ്ഐടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്.
കേസിൽ സ്വർണ വ്യാപാരി ഗോവര്ധൻ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളുടെ ജാമ്യ ഹര്‍ജി വിധി പറയാനായി മാറ്റി. ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളോട് യോജിപ്പില്ലെന്നും എസ്ഐടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു. ശബരിമലയിലെ സ്പോണ്‍സര്‍മാര്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു.
കേസിൽ പ്രതിയായ കെ.പി. ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോ ഉൾപ്പെടെ ഇന്ന് പുറത്തുവന്നിരുന്നു. ഗോവര്ധൻ, മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി. ജാമ്യ ഹര്‍ജിയിൽ വാദം കേട്ട ഹൈക്കോടതി വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
Tags : kerala high court SIT sabarimala gold theft case