കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം ശേഷിക്കെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളം പിടിക്കാൻ മുന്നണികൾ. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിജയം നിയമസഭയിലും ആവര്‍ത്തിക്കാനായാല്‍ ജില്ലയില്‍ വൈക്കം ഒഴികെ മണ്ഡലങ്ങള്‍ പിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
കഴിഞ്ഞ തവണ വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ എല്‍ഡിഎഫിനായിരുന്നു ജയം. തദ്ദേശത്തിലെ ദയനീയ തോല്‍വിയില്‍നിന്ന് കരകയറാന്‍ ഭവനസന്ദര്‍ശനം ഉള്‍പ്പെടെ ജനസമ്പര്ക്കങ്ങളിലേക്ക് കടക്കുകയാണ് എല്‍ഡിഎഫ്.
അതേസമയം കാര്‍ഷികപ്രശ്നങ്ങള്‍, ശബരിമല സ്വര്‍ണകവര്‍ച്ച തുടങ്ങിയവ വോട്ടര്‍മാരിലുണ്ടാക്കിയ അമര്‍ഷം എങ്ങനെ മറി കടക്കുമെന്നതാണ് എല്‍ഡിഎഫിലെ ആശങ്ക. നിയമസഭയില്‍ അഞ്ചു മുതല്‍ 10 വരെ സീറ്റുകള്‍ പിടിക്കാനാണ് ബിജെപിയുടെ നീക്കം.
ബിജെപി ലിസ്റ്റ് ഉടന്‍
ജനുവരി ഒന്നാം വാരം ബിജെപി ജില്ലാ തലത്തിലും മണ്ഡല തലത്തിലും ഭാരവാഹികളെ അഴിച്ചുപണിയും. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭാരവാഹികളില്‍ പലരും വേണ്ട വിധം ഉണര്ന്നുപ്രവര്ത്തിച്ചെല്ലെന്ന് വിമര്‍ശനമുണ്ട്. ഭാരവാഹികള്‍ക്കൊപ്പം ഒന്നാംഘട്ടം സ്ഥാനാര്‍ഥി ലിസ്റ്റും പുറത്തു വരും.
ജില്ലയില്‍ മൂന്നു അസംബ്ലി സീറ്റുകളില്‍ ക്രൈസ്തവര്‍ സ്ഥാനാര്‍ഥികളാകും. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ മാത്യു പാലായിലോ പൂഞ്ഞാറിലോ മത്സരിക്കും. പാലായ്ക്കാണു പ്രഥമ പരിഗണന. ഭവനസന്ദര്‍ശനങ്ങളും മണ്ഡലം കണ്‍വന്‍ഷനുകളും നടത്തുന്നതിനൊപ്പം ശബരിമല സ്വര്‍ണക്കൊള്ള പ്രധാന പ്രചാരണ വിഷയമാക്കും.
യുഡിഎഫ് പ്രതീക്ഷ
സിറ്റിംഗ് യുഡിഎഫ് എംഎല്‍എമാരെല്ലാം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. പകരം ജോസഫ് വിഭാഗത്തിന് പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ നല്‍കും.
എന്നാല്‍ ജോസഫ് വിഭാഗത്തിന് ഇതിനോട് താത്പര്യമില്ല. ഈ സീറ്റുകളിലൊരെണ്ണം ലഭിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ താത്പര്യം. ജോസഫ് വിഭാഗം 2020ല്‍ സംസ്ഥാനത്ത് 10 സീറ്റുകളിലാണ് മത്സരിച്ചത്. രണ്ടിടത്ത് വിജയിച്ചു. ജനുവരി ആദ്യം സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്ക്രീംനിംഗ് കമ്മിറ്റി എഐസിസി പ്രഖ്യാപിക്കും.
എല്‍ഡിഎഫിലും ചര്‍ച്ച
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം എല്‍ഡിഎഫ് ജില്ലാ നേതൃയോഗം ചേര്‍ന്നിട്ടില്ല. കണക്കു പറച്ചിലും ചെളിവാരിയേറും ഒഴിവാക്കാനാണ് യോഗം വേണ്ടെന്നുവച്ചത്. സിപിഎമ്മിനെതിരെ സിപിഐയും പരസ്യ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തില്‍ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് അടുത്ത നീക്കം.
നിയമസഭയില്‍ മുന്‍പ് രണ്ട് സീറ്റുകളിലാണ് സിപിഐ മത്സരിച്ചത്. നിലവില്‍ വൈക്കം സീറ്റ് മാത്രമാണ് കൈവശമുള്ളത്. സിറ്റിംഗ് എംഎല്‍എമാരില്‍ വൈക്കം ഒഴികെ മണ്ഡലങ്ങളില്‍ നിലവിലെ അംഗങ്ങള്‍ മത്സരിക്കും. വൈക്കം എംഎല്‍എ സി.കെ. ആശയ്ക്ക് മൂന്നാമൂഴം മത്സരിക്കാന്‍ സിപിഐ അവസരം കൊടുക്കില്ലെന്നാണ് സൂചന.
Tags : Legislative Assembly ldf udf bjp candidates