കൊല്ലം: ധൃതി പിടിച്ചുള്ള എസ്ഐആർ നടപ്പാക്കലിന്റെ ഇരയാണ് മരിച്ച ബൂത്ത് ലെവൽ ഓഫീസർ അനീഷ് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമുണ്ടായ രക്തസാക്ഷിയാണ് അനീഷ്, സംഭവത്തിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
എസ്ഐആർ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. അതാണ് ബിഹാറിൽ നടന്നത്. ഇത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. ഞങ്ങൾ നിയമപരമായി നേരിടും. സുപ്രീം കോടതിയെ സമീപിക്കും എന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഇന്ന് രാവിലെ 11 ഓടെയാണ് അനീഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. വ്യക്തിപരമായ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും കുടുംബം പറയുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദമാണോ അനീഷിന്റെ മരണത്തിന് കാരണമെന്നും അന്വേഷിച്ചുവരികയാണ്.
Tags : kc venugoal blo suicide case sir election commission