തിരുവനന്തപുരം: ഇടതുമുന്നണിയിലെ എല്ലാ പാർട്ടികളും തദ്ദേശ തെരഞ്ഞെടുപ്പു പരാജയം ആഴത്തിൽ പഠിച്ച ശേഷം ജനുവരി ആദ്യ വാരം ചേരുന്ന എൽഡിഎഫ് യോഗത്തിൽ വിശദമായ ചർച്ച നടക്കുമെന്നു കണ്‍വീനർ ടി.പി. രാമകൃഷ്ണൻ. ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്തില്ലെന്നും യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റുവെന്നത് സത്യമാണ്. എന്നാൽ, ഇടതു മുന്നണി ആകെ തകർന്നുപോയിട്ടില്ല. കപ്പലാകെ മുങ്ങിപ്പോയിട്ടില്ല. മുന്നണിക്കു തിരിച്ചുവരാനാകും. യാഥാർഥ്യം പരിശോധിച്ചു തിരുത്തൽ വരുത്തി തിരിച്ചു വരാനാകും.
എൽഡിഎഫ് സർക്കാർ മൂന്നാം തവണയും അധികാരത്തുടർച്ച നേടുന്നതിനെ തകർക്കുന്ന ജനവിധിയല്ല ഇപ്പോഴുണ്ടായിരിക്കുന്നത്. തോൽവി പരിശോധിക്കാൻ സിപിഎം നേതൃയോഗം 27 മുതൽ 29 വരെ നടക്കും. 27നു സിപിഎം സെക്രട്ടേറിയറ്റും 28നും 29നും സംസ്ഥാന സമിതിയും യോഗം ഇക്കാര്യം പരിശോധിക്കും.എല്ലാ പാർട്ടികൾക്കും വിശാദംശങ്ങൾ മുന്നണിയെ അറിയിക്കാം. ഇതിന് അനുസരിച്ചാകും ചർച്ചകൾ നടക്കുക.
എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നാണു ജോസ്.കെ. മാണി വ്യക്തമാക്കിയിട്ടുള്ളത്. എൽഡിഎഫ് നിലപാട് അംഗീകരിക്കാൻ കഴിയുന്ന ഏതു കക്ഷിക്കും ഇടതുമുന്നണിയിലേക്കു സ്വാഗതം. നിലപാട് അംഗീകരിച്ച് എത്തിയാൽ മുസ്ലിംലീഗിനേയും ഇടതുമുന്നണി ഘടകകക്ഷിയായി അംഗീകരിക്കും. എൽഡിഎഫ് അടിത്തറ ദുർബലമാകുമെന്ന ഒരു ആശങ്കയും വേണ്ട.
Tags : LDF convener cpm tp ramakrishnan LDF