മലമ്പുഴ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ഇന്നലെ ഉച്ചയ്ക്കു പുലിയെ കണ്ടതായി വിദ്യാർഥികൾ. ഉച്ചയൂണുകഴിഞ്ഞ് കൈകഴുകാൻ പോയപ്പോഴാണ് പുലിയെ കണ്ടതെന്നു വിദ്യാർഥികൾ അധ്യാപകരോടു പറഞ്ഞു.
അധ്യാപകർ വിവരം അറിയിച്ചതിനെതുടർന്ന് പോലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11.15 ന് ഈ പ്രദേശത്തു പുലിയെ കണ്ടിരുന്നു. ഒലവക്കോട് താണാവിലെ ബീവറേജസ് ജീവനക്കാരൻ ജോലികഴിഞ്ഞു വരുമ്പോഴാണു മതിലിൽ പുലിയിരിക്കുന്നതു കാറിന്റെ ഹെഡ്ലൈറ്റിന്റെ പ്രകാശത്തിൽ കണ്ടത്. ഉടൻതന്നെ മൊബൈലിൽ ഫോട്ടോയും വീഡിയോയും പകർത്തുകയും വനംവകുപ്പിനെയും പോലീസിനെയും വിവരമറിയിക്കുകയും ചെയ്തിരുന്നു.
നിരീക്ഷണകാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈകീട്ട് അഞ്ചരയ്ക്കു കാമറ വയ്ക്കുകയും രാവിലെ പത്തിനു കാമറ എടുത്തുകൊണ്ടുപോവുകയുമാണ് ചെയ്യുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. മുഴുവൻ സമയവും പ്രവർത്തിക്കുന്ന കാമറ സ്ഥാപിക്കണമെന്നും പരിസരത്തെ കാട് വെട്ടിത്തെളിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഇവിടെത്തന്നെയാണ് ജവഹർ നവോദയ വിദ്യാലയവും ഹോസ്റ്റലും പ്രവർത്തിക്കുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിലാണ്.
Tags : Malampuzha Govt. Higher Secondary School Police