പ്രണയത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചും നടൻ ശ്രീനിവാസൻ പറഞ്ഞതിങ്ങനെ...
ഞാനും വിമലയും വിവാഹത്തിനുമുമ്പേ പരിചയക്കാരായിരുന്നു. പ്രണയം എന്നു വിശേഷിപ്പിക്കാൻ മാത്രമുള്ള ഒരടുപ്പമായിരുന്നു അതെന്നു പറയാൻ കഴിയില്ല. പ്രണയമെന്നും വേണമെങ്കിൽ വിളിക്കാം. പ്രതീക്ഷകളൊന്നുമില്ലാത്ത, നാളെയെങ്ങനെയാകുമെന്നു മുൻധാരണയില്ലാത്ത അന്നത്തെ ജീവിതത്തിൽ കല്യാണത്തെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു.
അച്ഛന്റെ കേസുകൾ വീടു പോലും നഷ്ടപ്പെടുത്തി. കൂത്തുപറന്പിൽ വാടകവീട്ടിലായിരുന്നു താമസം. ഞങ്ങളുടെ നാട്ടിൽ വാടകയ്ക്കു താമസിക്കുക എന്നതു ഒരു കുറവു തന്നെയാണ്. അത്തരം നിരവധി കുറവുകൾക്കുള്ളിൽ നിൽക്കുന്പോഴാണ് വിമല എന്നെ മാത്രം മതിയെന്നു പറഞ്ഞ് ഒറ്റക്കാലിൽ നിൽക്കുന്നത്.
വീട്ടുകാർ കൊണ്ടുവരുന്ന ആലോചനകളെല്ലാം മുടക്കി വിമല എനിക്കായി കാത്തിരിക്കുകയാണെന്നു മനസിലാക്കിയപ്പോൾ ഞാനവൾക്ക് ജനുവരി 12നു നമ്മുടെ വിവാഹമാണു തയാറായിരിക്കണം എന്നു പറഞ്ഞൊരു കത്തയച്ചു.
രജിസ്റ്റർ കല്യാണം
കല്ല്യാണം രജിസ്ട്രാഫീസിൽ വച്ചു നടത്താനാണ് പ്ലാനിട്ടത്. കല്യാണത്തിനു തലേന്നാണു നാട്ടിലെത്തിയത്. കാര്യങ്ങൾ ഏർപ്പാടാക്കിയ സുഹൃത്തു പറഞ്ഞു, 12-ാം തീയതി കല്യാണം നടക്കില്ല. അന്നു വസ്തു രജിസ്ട്രേഷന്റെ ബഹളമാണെന്ന്. അങ്ങനെ, 13-ാം തീയതി കല്യാണം എന്നു തീരുമാനിച്ചു.
ഇക്കാര്യം വിമലയെ എങ്ങനെ അറിയിക്കണമെന്ന് ആലോചിക്കുന്പേഴാണു വീട്ടിലേക്കു വിമല കയറിവരുന്നത്. വിമല എന്നോട് ഒരാഗ്രഹം പറഞ്ഞു. വിമലയുടെ വീട്ടുകാർക്കു കല്യാണത്തിൽ എതിർപ്പുണ്ടാകാൻ സാധ്യതയില്ല. ആരെയെങ്കിലും കല്യാണം കഴിച്ചാൽ മതി എന്ന ചിന്തയായിരുന്നു വീട്ടുകാർക്ക്. അതുകൊണ്ടു നേരിട്ടു വീട്ടിൽ പോയി കാര്യങ്ങൾ അവതരിപ്പിക്കണം.
ആർഭാടരഹിതമായ കല്യാണം അതാണെന്റെ ആഗ്രഹമെന്നു ഞാനും അറിയിച്ചു. വിമലയുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞാൽ അവർ നല്ല രീതിയിൽ കല്യാണം നടത്താൻ തുനിഞ്ഞിറങ്ങും. അതോടെ ചെലവുകൾ വർധിക്കും. കൈയിൽ നാനൂറു രൂപയോളം മാത്രം. അതുകൊണ്ടു ബുദ്ധിപൂർവം മുന്നോട്ടുനീങ്ങി.
പക്ഷേ, അമ്മയുടെ മുന്നിൽ കുടുങ്ങി. അന്നത്തെ അവസ്ഥയിൽ പൊതുവെ ദുഃഖിതയായ അമ്മ, കല്യാണം എവിടെവച്ചായാലും താലി വേണം എന്ന ഉപാധി മുന്നോട്ടുവച്ചു. താലികെട്ടിയേ മതിയാവൂ. അമ്മയുടെ സങ്കൽപ്പത്തിൽ സ്വർണത്തിന്റെ താലി തന്നെയാണുള്ളത്. ആകെ പുലിവാലായി.
മമ്മൂട്ടിയുടെ നിർബന്ധം
കണ്ണൂരിൽ അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മമ്മൂട്ടി അതിൽ അഭിനയിക്കുന്നുണ്ട്. അവസാനം മമ്മൂട്ടിയെ സഹായത്തിനായി കാണാൻ തീരുമാനിച്ചു. കാര്യങ്ങളെല്ലാം മമ്മൂട്ടിയോടു പറഞ്ഞു. രണ്ടായിരം രൂപയും വാങ്ങിച്ചു. തീർച്ചയായും കല്യാണത്തിനു വരുമെന്ന് മമ്മൂട്ടി ശഠിച്ചു. വീണ്ടും പുലിവാലായി.
കാരണം, മമ്മൂട്ടി അന്നു സ്റ്റാറാണ്. അദ്ദേഹം വന്നാൽ ആരെയും ക്ഷണിക്കാതെ നടത്തുന്ന കല്യാണം ബഹളമയമാവും. കാര്യങ്ങൾ മമ്മൂട്ടിയെ ബോധ്യപ്പെടുത്തി. മമ്മൂട്ടി കല്യാണത്തിനു വന്നില്ല. അങ്ങനെ അമ്മയുടെ താലിയെന്ന സങ്കൽപ്പം യാഥാർഥ്യമായി.
വിമലയുടെ ന്യായമായ മറ്റൊരാഗ്രഹവും ആ പണം കൊണ്ടു നിറവേറി. കല്യാണസമയത്തെ സാരിയും ബ്ലൗസുമടക്കമുള്ള വസ്ത്രങ്ങളെല്ലാം ഞാൻ വാങ്ങി നൽകണമെന്നതായിരുന്നു അത്. അങ്ങനെ ജനുവരി 13ന് കതിരൂർ രജിസ്ട്രാഫീസിൽ വച്ച് ഞങ്ങളുടെ കല്യാണം നടന്നു.
Tags : Mammootty sreenivasan malayalam film cinema wedding sreenivasan movie