കോഴിക്കോട്: കോടഞ്ചേരിയിൽ ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ച സംഭവത്തിൽ കൂടെ താമസിച്ചുവന്നിരുന്ന യുവാവ് അറസ്റ്റിൽ.
വേനപ്പാറയ്ക്കടുത്ത് പെരിവില്ലി ചൂരപ്പാറ ഷാഹിദ് റഹ്മാനാണ്(28) അറസ്റ്റിലായത്. ഇയാളെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കോടഞ്ചേരി സബ് ഇൻസ്പെക്ടർ കെ.എസ്. ജിതേഷിന്റെ നേതൃത്വത്തിലാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.
കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 28കാരിയായ താമരശേരി സ്വദേശിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്. യുവതിക്ക് മറ്റുവ്യക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം.
യുവതിയെ ചൂരപ്പാറയിലുള്ള വീട്ടിൽ ദിവസങ്ങളായി പ്രതി പൂട്ടിയിട്ടു. തുടർന്ന് ക്രൂരമായി മർദിക്കുകയും വായിൽ തുണിതിരുകി ഇലക്ട്രിക് ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചു. പ്ലാസ്റ്റിക് വയർകൊണ്ട് കഴുത്തിൽ കുടുക്കി വലിക്കുകയും ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നും പ്രഥമവിവരറിപ്പോർട്ടിൽ പറയുന്നു.
യുവാവില്ലാത്ത സമയത്ത് മുറിയിൽനിന്ന് രക്ഷപ്പെട്ട യുവതി, നാട്ടുകാരുടെ സഹായത്തോടെ താമരശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സതേടുകയായിരുന്നു.
കോടഞ്ചേരി, തിരുവമ്പാടി, താമരശേരി തുടങ്ങി വിവിധ സ്റ്റേഷനുകളിൽ പ്രതിയുടെപേരിൽ മയക്കുമരുന്ന് കൈവശം വെച്ചതിനും സ്ത്രീപീഡനം, അടിപടി എന്നിവയ്ക്കും ഏഴോളം കേസുകൾ നിലവിലുണ്ടെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു.
Tags : arrest police case court