പത്തനംതിട്ട: ചൊവ്വാഴ്ച രാവിലെ എട്ടിന് മുൻപ് മാധ്യമങ്ങൾ ശബരിമല സന്നിധാനം ഒഴിയണമെന്ന് നിർദ്ദേശം. സ്പെഷ്യൽ കമ്മിഷണർ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. സ്വർണക്കൊള്ളയിൽ ചൊവ്വാഴ്ച എസ്ഐടി ശബരിമലയിൽ വിശദ പരിശോധന നടത്തും.
ഇതേ തുടർന്നാണ് മാധ്യമങ്ങൾ ഒഴിയണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. ശബരിമലയിലെ സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് ഹൈക്കോടതി. വിഎസ്എസ്സിയിലെ ശാത്രീയ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ.
കോൺഗ്രസ് ഭരണസമിതിയുടെ കൊടിമര, വാജിവാഹന കൈമാറ്റവും പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടും അന്വേഷിക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്ഐടി കോടതിയിൽ നൽകിയ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് സ്വർണക്കൊള്ളയുടെ വ്യാപ്തി കൂട്ടുന്നതാണ്.
സ്വർണംപൂശി പോറ്റിയും സംഘവും തിരിച്ചെത്തിച്ച പാളികൾ യഥാർഥ പാളികളല്ലെന്ന മുൻകാല സംശയം ബലപ്പെടുകയാണെന്ന് കോടതി അറിയിച്ചു. സന്നിധാത്തെത്തി വാതിലുകളുടെ തെളിവെടുക്കാനും കൂടുതൽ സാമ്പിളുകൾ ശേഖരിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
Tags : sabarimala media SIT devaswom board