മാഹി: ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ മാഹിപ്പാലം എക്സൈസ് ചെക്ക് പോസ്റ്റിനടുത്ത് മുനമ്പം സ്വദേശിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത് നിസാര പ്രശ്നത്തിനെന്ന് ന്യൂമാഹി പോലീസ്.
തിരുവനന്തപുരം മുനമ്പം സ്വദേശി എൻ. പ്രകാശനെയാണ് വ്യാഴാഴ്ച രാത്രി തമിഴ്നാട് കള്ളക്കുറിച്ചി വെട്രിപുരം സ്വദേശി ലക്ഷ്മണൻ കരിങ്കല്ല് കൊണ്ട് കുത്തിക്കൊന്നത്.
അഴിയൂർ, മാഹി ഭാഗങ്ങളിൽ മത്സ്യമേഖലയിൽ പ്രവർത്തിച്ച് വരുന്നയാളാണ് പ്രകാശൻ. ഇയാൾ മാഹിപ്പാലം കേന്ദ്രീകരിച്ച് കട തിണ്ണകളിലാണ് അന്തിയുറങ്ങാറ്. തമിഴ്നാട് സ്വദേശിയായ ലക്ഷ്മണനും മാഹിപ്പാലം കേന്ദ്രീകരിച്ച് അലഞ്ഞു നടക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞു.
ഇരുവരും സുഹൃത്തുക്കളല്ല. ലക്ഷ്മണൻ സ്ഥിരമായി അന്തിയുറങ്ങുന്ന ചെക്ക് പോസ്റ്റിന് സമീപത്തെ കടവരാന്തയിൽ പ്രകാശൻ കിടന്ന പ്രതികാരത്തിനാണ് കൊല നടത്തിയത്. രാത്രിയിൽ ലക്ഷമണൻ കിടക്കാൻ വന്നപ്പോൾ പ്രകാശൻ തന്റെ സ്ഥലം കൈയേറി കിടന്നത് കണ്ടു.
എഴുന്നേൽക്കാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. ഇരുവരും മദ്യലഹരിയിലുമായിരുന്നു. ലക്ഷ്മണൻ സമീപത്ത് നിന്നും കരിങ്കൽ കഷണങ്ങൾ എടുത്തുവന്ന് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന്, ഇയാൾ സ്ഥലം വിടുകയും ചെയ്തു. ഇന്നലെ രാവിലെയാണ് പരിസരത്തുള്ളവർ രക്തത്തിൽ കുളിച്ച് കിടക്കുന്നയാളെ കണ്ടെത്തിയത്.
ഉടൻ ന്യൂ മാഹി പോലീസിൽ വിവരമറിയിച്ചതനുസരിച്ച് ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Tags : MurderCase NewMahi police case