തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്‍റെ ഭാഗമായി തയാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മരിച്ചവർ, സ്ഥിരമായി സ്ഥലം മാറിയവർ, ഇരട്ട രജിസ്ട്രേഷൻ, കണ്ടെത്താനാകാത്തവർ എന്നിവർക്ക് പുറമേ "മറ്റുള്ളവർ' എന്ന നിലയിലും വോട്ടർ പട്ടികയിൽ നിന്നും വലിയ തോതിലുള്ള ഒഴിവാക്കൽ നടക്കുന്നുവെന്നതാണ് ആശങ്ക. ആരാണ് ഈ "മറ്റുള്ളവർ' എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനു തന്നെ വ്യക്തതയില്ല.
അപാകതകൾ നിറഞ്ഞ പട്ടികയാണ് തയാറാവുന്നത് എന്ന കാര്യത്തിൽ സംശയമില്ല. സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്യപ്പെടേണ്ടതല്ല സമ്മതിദാനാവകാശം. അത് ജനാധിപത്യ സമൂഹത്തിൽ പ്രായപൂർത്തിയായ പൗരന് ഉറപ്പാക്കേണ്ട അവകാശമാണ്. അത് നിഷേധിക്കുന്നത് ജനാധിപത്യത്തിന്‍റെ അടിത്തറ തകർക്കുന്നതിനു തുല്യമാണ്.
കേരളത്തിൽ ഇതിനു മുൻപ് എസ്ഐആർ പ്രക്രിയ നടന്നത് 2002- ലാണ്. അന്ന് 18 വയസിൽ താഴെയുള്ളവർക്കാകെ (അതായത് ഇന്ന് 40 വയസിനു താഴെയുള്ളവർ) വോട്ടർ പട്ടികയിൽ ഇടംനേടാൻ തങ്ങളുടെ ബന്ധുത്വം തെളിയിക്കേണ്ട നിലയാണ്. ഇത് പൂർത്തിയാകാത്തതിനാൽ ഒരു ജില്ലയിൽ ഏകദേശം രണ്ട് ലക്ഷം പേർ എന്ന കണക്കിൽ നിലവിൽ വോട്ടർ പട്ടികയിൽ അർഹത നേടാത്ത സ്ഥിതിയുണ്ട് എന്നുവേണം ലഭ്യമായ വിവരങ്ങൾ പ്രകാരം മനസിലാക്കാൻ. വേണ്ടത്ര സുതാര്യതയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടിയാകെ നടപ്പിലാക്കിയത്.
ദീർഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടർ പട്ടിക പരിഷ്കരണം അനാവശ്യ തിടുക്കത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ തന്നെ നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് നിലവിലെ സാഹചര്യത്തിന് ഉത്തരവാദി. ബിഎൽഓമാരെ തിടുക്കത്തിലാക്കി സമ്മർദ്ദത്തിലാക്കുന്ന ഈ നടപടി പുനരാലോചിക്കണമെന്ന് സർക്കാരും രാഷ്ട്രീയ പാർടി പ്രതിനിധികളും അന്നു തന്നെ ആവശ്യപ്പെട്ടതാണ്. എന്നാൽ ഇത് അംഗീകരിക്കാതെയാണ് കമ്മീഷൻ തുടർ നടപടികളുമായി മുന്നോട്ടു പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : Chief Minister SIR voter pinarayi vijayan