തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ. ജാമ്യ ഹർജിയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
എല്ലാം ചെയ്തത് ദേവസ്വം ബോർഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണ്. ബോർഡിലെ മറ്റ് അംഗങ്ങൾ അറിയാതെ ഒറ്റയ്ക്ക് എങ്ങനെ തീരുമാനമെടുക്കുമെന്നും ഹർജിയിൽ പത്മകുമാർ ചോദിക്കുന്നു.
എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ട്. ഉദ്യോഗസ്ഥർ പിച്ചള പാളികൾ എന്നെഴുതി അത് ചെമ്പ് പാളികൾ എന്ന് തിരുത്തുകയാണ് ചെയ്തത്. ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമിച്ചത് എന്നതിനാലാണിത്. തിരുത്തൽ വരുത്തിയെങ്കിൽ അംഗങ്ങൾക്ക് പിന്നീടും അത് ചൂണ്ടിക്കാണിക്കാമെന്നും പത്മകുമാർ ഹർജിയിൽ പറയുന്നു.
ഹർജി ചൊവ്വാഴ്ച കൊല്ലം കോടതി പരിഗണിച്ചേക്കും. അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് പത്മകുമാറിന്‍റെ വാദം.
Tags : A Padmakumar sabarimala SIT gold theft