കേരള രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളുടെ കേന്ദ്രബിന്ദുവായി പത്തനംതിട്ട മാറിയിട്ടു നാളുകളായി. ശബരിമല സ്വർണക്കൊള്ള ഇപ്പോഴും പച്ചപിടിച്ചു നിൽക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് അധികനാൾ ഇല്ലെന്നിരിക്കേ ശബരിമല യുവതീപ്രവേശന വിഷയവും ഇപ്പോൾ ചർച്ചകളിലേക്കു വരുന്നു. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ല എന്തായാലും ഈ വിഷയങ്ങളെല്ലാം പൊതുചർച്ചകളിലേക്ക് തള്ളിവിടും.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വന്തം നാടെന്ന നിലയിൽ ആ വിവാദത്തിനും പത്തനംതിട്ട ബന്ധം വേണ്ടുവോളമുണ്ട്. മലയോരവും അപ്പർകുട്ടനാടും ഉൾപ്പെടുന്ന ജില്ലയിൽ കാർഷിക പ്രശ്നങ്ങളടക്കം ചർച്ച ചെയ്യപ്പെടും. വികസനരംഗത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായ നേട്ടങ്ങൾ ഭരണപക്ഷത്തിന് എടുത്തുകാട്ടാനുണ്ടാകും. എന്നാൽ, ഇവയെ പ്രതിരോധിച്ച് പ്രതിപക്ഷവും രംഗത്തിറങ്ങിക്കഴിഞ്ഞു.
അടച്ചുപൂട്ടപ്പെട്ട വീടുകളും, വാർധക്യത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന അച്ഛനമ്മമാരും കേരളത്തിൽ ഏറ്റവും കൂടുതലുള്ള ജില്ല കൂടിയാണ് പത്തനംതിട്ട. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ കാര്യത്തിൽ പത്തനംതിട്ട മുന്നിലാണ്. ഏറ്റവുമൊടുവിൽ നടന്ന സെൻസസിൽ ജനനനിരക്ക് മൈനസ് രേഖപ്പെടുത്തിയതും പത്തനംതിട്ടയിലാണ്. ഓരോ വോട്ടർപട്ടികയിലും പത്തനംതിട്ടയിൽ വോട്ടർമാരുടെ എണ്ണം കുറയുകയാണ്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ പൂർത്തീകരിച്ചപ്പോഴും ഒരു ലക്ഷത്തോളം വോട്ടർമാരുടെ കുറവുണ്ടായേക്കും. 10,47,976 വോട്ടർമാരിൽനിന്ന് 9,49,632 ആയിട്ടാണ് കുറവുള്ളത്. ഇതിൽതന്നെ ഹിയറിംഗ് അടക്കം പൂർത്തീകരിച്ച് അന്തിമ പട്ടിക വരുന്പോൾ പിന്നെയും കുറവുണ്ടാകാം.
പോളിംഗ് ശതമാനത്തിലും ഓരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും കുറവാണ് കണ്ടുവരുന്നത്. 70 ശതമാനം പോളിംഗ് പോലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായില്ല. മരിച്ചുപോയവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കി പട്ടിക പരിഷ്കരിക്കുന്പോൾ പോളിംഗ് ശതമാനം ഇനി ഉയർന്നേക്കാം.
2009ൽ മണ്ഡല പുനർവിഭജനം നടന്നപ്പോൾ പത്തനംതിട്ടയിലെ രണ്ട് മണ്ഡലങ്ങൾ പൂർണമായും ഒരെണ്ണം ഭാഗികമായും ഇല്ലാതായി. മുന്പ് എട്ട് എംഎൽഎമാർ ജില്ലയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്നിപ്പോൾ അഞ്ചായി.
മണ്ഡല വിഭജനത്തിനു മുന്പ് യുഡിഎഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട 2011 മുതൽ ചുവടുമാറ്റിത്തുടങ്ങി. 2021ലെ തെരഞ്ഞെടുപ്പിലാകട്ടെ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ച് എൽഎഫ് ചരിത്രനേട്ടമുണ്ടാക്കി. എന്നാൽ, 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു വിജയം. പത്തനംതിട്ടയിൽ തിരിച്ചുവരവിനു കളമൊരുങ്ങിയെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശവാദം.
അതേസമയം, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പു ഫലം ആവർത്തിക്കുമെന്നു തന്നെയാണ് എൽഡിഎഫ് പ്രതീക്ഷ. കോന്നിയും ആറന്മുളയും എൻഡിഎയുടെ സാധ്യതാപട്ടികയിലുള്ളതാണ്. തിരുവല്ലയ്ക്ക് ഇത്തവണ പ്രത്യേക ശ്രദ്ധയും നൽകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എൻഡിഎ നേടിയ വോട്ടുകൾ ഏറെ ബാധിച്ചത് യുഡിഎഫിനെ ആയിരുന്നു.
സിറ്റിംഗ് എംഎൽഎമാർ മത്സരിച്ചേക്കും
ടേം നോക്കാതെ സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ എൽഡിഎഫിലെ ഘടകകക്ഷികൾ തീരുമാനിച്ചാൽ പത്തനംതിട്ടയിൽ നിലവിലെ അഞ്ചു പേർക്കും നറുക്കു വീഴാനാണ് സാധ്യത. ആറന്മുളയിലെ എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് രണ്ട് ടേം പൂർത്തീകരിച്ചു. രണ്ട് ടേം കഴിഞ്ഞവരെ 2021ൽ സിപിഎം മാറ്റിനിർത്തിയിരുന്നു. കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറും (സിപിഎം) രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ആദ്യവിജയം ഉപതെരഞ്ഞെടുപ്പിലൂടെയായതിനാൽ രണ്ട് ടേം എന്നത് ജനീഷിനു ബാധമാകില്ല. വിജയസാധ്യതകൂടി പരിഗണിച്ച് രണ്ടുപേരെയും സിപിഎം മത്സരരംഗത്ത് നിലനിർത്തുമെന്നാണ് കരുതുന്നത്.
സിപിഐ പ്രതിനിധി അടൂർ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ 2011 മുതൽ എംഎൽഎയാണ്. മൂന്ന് ടേം പൂർത്തീകരിച്ച ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമാണ്. സംഘടന ചുമതലയിലേക്ക് മാറിയതിനാൽ ചിറ്റയം ഗോപകുമാർ ഒഴിവാകുമെന്ന് സൂചനയുണ്ട്. എന്നാൽ വിജയസാധ്യത കണക്കിലെടുത്ത് ചിറ്റയത്തത്തന്നെ വീണ്ടും അടൂരിൽ രംഗത്തിറക്കാനും ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്.
സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് 2006 മുതൽ പ്രതിനിധീകരിക്കുന്ന തിരുവല്ല മണ്ഡലത്തിൽ ഇത്തവണയും അദ്ദേഹം തന്നെയാകും എൽഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് എമ്മില പ്രമോദ് നാരായൺ റാന്നി മണ്ഡലത്തിൽ രണ്ടാം ഊഴത്തിനുള്ള തയാറെടുപ്പിലാണ്.
2021ൽ എൽഡിഎഫ് തരംഗം
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമായിരുന്നു. ഒരു സീറ്റു പോലും ലഭിച്ചില്ല. യുഡിഎഫിൽ നാലിടത്ത് കോൺഗ്രസും ഒരിടത്ത് കേരള കോൺഗ്രസുമാണ് മത്സരിച്ചത്.
2016ൽ നേടിയതിനേക്കാൾ വൻ നേട്ടമാണ് പലയിടത്തും എൽഡിഎഫിനുണ്ടായത്. ആറന്മുളയിൽ സിപിഎമ്മിലെ വീണാ ജോർജ് കോൺഗ്രസിലെ കെ. ശിവദാസൻ നായരെ തോല്പിച്ചത് 20,748 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. തിരുവല്ലയിൽ ജനതാദളിലെ മാത്യു ടി. തോമസ്, കേരള കോൺഗ്രസിലെ കുഞ്ഞുകോശി പോളിനെ 11,421 വോട്ടിനു തോല്പിച്ചു. കോന്നിയിൽ സിപിഎമ്മിലെ കെ.യു. ജനീഷ് കുമാറിന്റെ ഭൂരിപക്ഷം 8508 വോട്ടായിരുന്നു. കോൺഗ്രസിലെ റോബിൻ പീറ്ററായിരുന്നു എതിരാളി. അടൂരിൽ സിപിഐയിലെ ചിറ്റയം ഗോപകുമാർ കോൺഗ്രസിലെ എം.ജി. കണ്ണനെതിരേ 2919 വോട്ടിന്റെ ലീഡ് നേടി. റാന്നിയിൽ കേരള കോൺഗ്രസിലെ പ്രമോദ് നാരായൺ കോൺഗ്രസിലെ റിങ്കു ചെറിയാനെ തോൽപ്പിച്ചത് 1285 വോട്ടുകൾക്കാണ്.
2016ൽ കോന്നി ഒഴികെയുള്ള നാല് സീറ്റുകളിലും എൽഡിഎഫാണ് ജയിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽനിന്ന് കോന്നി എംഎൽഎ അടൂർ പ്രകാശ് വിജയിച്ചതോട കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. ഉപതെരഞ്ഞെടുപ്പിലൂടെ കോന്നിയും എൽഡിഎഫ് സ്വന്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചടിച്ചു
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉൾപ്പെടുന്ന അസംബ്ലി മണ്ഡലങ്ങളിൽ എല്ലാം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കായിരുന്നു ലീഡ്. എൽഡിഎഫ് എംഎൽഎമാരുടെ പിൻബലത്തിൽകൂടി മത്സരിക്കാനിറങ്ങിയ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഡോ. തോമസ് ഐസക്കിന് എല്ലായിടത്തും കാലിടറി. തിരുവല്ല - 11,530, റാന്നി - 9597, ആറന്മുള - 14,687, കോന്നി - 2579, അടൂർ - 2266 എന്നിങ്ങനെയായിരുന്നു യുഡിഎഫ് ലീഡ്.
2021ൽ എൽഡിഎഫ് സ്ഥാനാർഥികൾ നേടിയ വൻ ഭൂരിപക്ഷം അട്ടിമറിച്ചാണ് യുഡിഎഫ് ലീഡിലേക്ക് എത്തിയത്. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിലും യുഡിഎഫ് ലോക്സഭാ മണ്ഡലങ്ങളിൽ ലീഡ് നേടിയിരുന്നുവെങ്കിലും പിന്നീടു വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു വിജയിക്കാനായത് നേട്ടമായി എടുത്തുകാട്ടുന്നുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നതും കേന്ദ്രത്തിൽ കോൺഗ്രസിനുള്ള സാധ്യതയുമൊക്കെ കണക്കിലെടുത്ത് ജനം വോട്ട് ചെയ്യുന്ന രീതിയാണെന്നാണ് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. തലമുതിർന്ന നേതാവിനെ രംഗത്തിറക്കി ഇത്തവ പത്തനംതിട്ടയെ ഒപ്പം നിർത്താനായി നടത്തിയ നീക്കങ്ങളിലുണ്ടായ പാളിച്ചയും എൽഡിഎഫ് വിശദമായി ചർച്ച ചെയ്തതാണ്.
തദ്ദേശവും തിരികെപ്പിടിച്ചു
കേരളം മുഴുവൻ ചുവന്നപ്പോഴും യുഡിഎഫിനൊപ്പം നിലകൊണ്ട പത്തനംതിട്ടയിൽ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമായിരുന്നു. അന്നുണ്ടായ പരാജയത്തെ കവച്ചുവയ്ക്കുന്ന നേട്ടം ഇത്തവണ യുഡിഎഫിനുണ്ടായി. ജില്ലാ പഞ്ചായത്തിലും മൂന്ന് നഗരസഭകളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും 34 ഗ്രാമപഞ്ചായത്തുകളിലും ഭരണത്തിലെത്താനായി. എൽഡിഎഫ് കോട്ടയെന്നു കരുതിയിരുന്ന പഞ്ചായത്തുകളിൽ പോലും യുഡിഎഫ് വെന്നിക്കൊടി പാറിച്ചു. 2010നുശേഷം ഇത്തരത്തിലൊരു വിജയം യുഡിഎഫിന് ആദ്യമായാണ്. നിയമസഭാ മണ്ഡലങ്ങളുടെ കണക്കിലും എല്ലായിടത്തും യുഡിഎഫിനുതന്നെയാണ് ലീഡ്. അടൂർ, കോന്നി ഒഴികെയുള്ള മണ്ഡലങ്ങളിൽ മെച്ചപ്പെട്ട ലീഡാണ് യുഡിഎഫിനുള്ളത്.
വികസനനേട്ടങ്ങളിൽ പ്രതീക്ഷയർപ്പിച്ച് എൽഡിഎഫ്
മണ്ഡലങ്ങളിൽ എംഎൽഎമാർ മുഖേന നടത്തിയിട്ടുള്ള വികസനനേട്ടങ്ങളിലാണ് എൽഡിഎഫ് പ്രതീക്ഷ വയ്ക്കുന്നത്. സിറ്റിംഗ് എംഎൽഎമാർതന്നെ വരട്ടെയെന്നു പറയാനുള്ള പ്രധാന കാരണവുമിതാണ്. മന്ത്രിയെന്ന നിലയിൽ വീണാ ജോർജിന്റെ നേതൃത്വം ജില്ലയൊട്ടകെ വികസന പ്രവർത്തനങ്ങൾക്കു തുണയായിട്ടുണ്ടെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. കോന്നി മെഡിക്കൽ കോളജ്, പുതിയ നഴ്സിംഗ് കോളജുകൾ, ജില്ല, ജനറൽ, താലൂക്ക് ആശുപത്രികൾക്ക് പുതിയ കെട്ടിടം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേത് അടക്കമുള്ള നവീകരണം എന്നിവ വികസനനേട്ടങ്ങളായി ആരോഗ്യവകുപ്പുതന്നെ മുന്നോട്ടുവയ്ക്കുന്നു. പുനലൂർ - മൂവാറ്റുപുഴ മലയോര പാത പൂർത്തിയാക്കിയതും അതുവഴി ദീർഘദൂര ബസുകൾ കൂടുതലായി ഓടിത്തുടങ്ങിയതും പ്രചാരണ വിഷയമാകും. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയവ ഓരോ മണ്ഡലത്തിലും എടുത്തുകാട്ടാനാകും. കിഫ്ബി മുഖേനയും അല്ലാതെയുമുള്ള ഇത്തരം വികസന പ്രവർത്തനങ്ങളിലൂടെ പത്തുവർഷത്തിനിടെ പത്തനംതിട്ടയ്ക്കുണ്ടായ നേട്ടങ്ങൾ പ്രചാരണവിഷയങ്ങളാകും.
സ്ഥാനാർഥിത്വത്തിലെ മികവ്
സ്ഥാനാർഥിനിർണയത്തിലെ ചില പാളിച്ചകൾ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ദോഷകരമായെങ്കിൽ ഇത്തവണ അതുണ്ടാകില്ലെന്ന് ഉറപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഓരോ മണ്ഡലത്തെയും കേന്ദ്രീകരിച്ച് സ്ഥാനാർഥികളായിരിക്കണമെന്നതിൽ യുഡിഎഫ് പഠനങ്ങൾ നടന്നു. നിലവിലെ സാഹചര്യത്തിൽ തിരുവല്ലയിൽ കേരള കോൺഗ്രസും മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസുമാണ് മത്സരിക്കേണ്ടത്. തിരുവല്ല മണ്ഡലം വച്ചുമാറുന്നതും ചില ചർച്ചകളിൽ നിർദേശമായി ഉയർന്നിരുന്നു. ലോക്സഭയിലും തദ്ദേശ സ്ഥാപനത്തിലും മുന്നിലെത്തുന്പോഴും കാലുവാരലും സ്ഥാനാർഥിനിർണയത്തിലെ പാളിച്ചകളുമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ പിന്നോട്ടടിച്ചത്. സ്ഥിരമായി കാലുവാരി സ്വന്തം സ്ഥാനാർഥികളെ തോല്പിക്കുന്നതിൽ മികവ് കാട്ടുന്ന നേതാക്കൾ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
ഓരോ മണ്ഡലത്തിലും സ്ഥാനാർഥിക്കുപ്പായം മോഹിച്ച് നിരവധി നേതാക്കളാണ് രംഗത്തുള്ളത്. എന്നാൽ ഇവരുടെ ജനപിന്തുണയെ സംബന്ധിച്ച് നേതൃത്വത്തിനും ചില സംശയങ്ങളുണ്ട്. യുഡിഎഫിന് അനുകൂല സാഹചര്യമുണ്ടെന്നതിന്റെ പേരിൽ ആരെ നിർത്തിയാലും ജയിപ്പിച്ചെടുക്കാമെന്ന മോഹമൊന്നും നേതൃത്വത്തിന് ഇല്ല. ഗ്രൂപ്പ് സമവാക്യങ്ങളും സാമുദായിക പരിഗണനകളുമൊക്കെ അടിസ്ഥാനമാക്കിയായിരിക്കും സ്ഥാനാർഥികളെ കൊണ്ടുവരികയെന്നാണ് സൂചന. ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും തിരിച്ചടി നേരിട്ട ചരിത്രവുമുണ്ട്. പരാജയപ്പെട്ടതോടെ മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിൽ ഇടപെട്ടു പ്രതിപക്ഷ റോൾ നിർവഹിച്ചവരെ പാർട്ടിയും പിന്തുണച്ചേക്കും. മണ്ഡലത്തിൽനിന്നുതന്നെ സ്വീകാര്യരായവരെ കണ്ടെത്തുന്നില്ലെങ്കിൽ വിജയ സാധ്യത പരിഗണിച്ച് പുറമേനിന്ന് സ്ഥാനാർഥികളെ കൊണ്ടുവരാനും നീക്കമുണ്ട്.
യുഡിഎഫ് പ്രതീക്ഷ
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വിജയവും സംസ്ഥാന ഭരണത്തിനെതിരേ ഉയരുന്ന ജനവികാരവുമൊക്കെയാണ് യുഡിഎഫിന്റെ പ്രതീക്ഷ. നാട്ടിൽ ജോലി സാധ്യത ഇല്ലാതായതും കുട്ടികൾ നാടുവിടുന്നതും തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് യുഡിഎഫ് തീരുമാനം. വിദ്യാഭ്യാസ മേഖലയിലുണ്ടായ തകർച്ചയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം കുട്ടികളുടെ കുറവും ശ്രദ്ധേയമാണ്.
പത്തുവർഷം അധികാരത്തിലിരുന്നിട്ടും പൂർത്തിയാകാത്ത പദ്ധതികളാണ് യുഡിഎഫ് എടുത്തുകാട്ടുക. പത്തനംതിട്ട അബാൻ മേൽപാലം അടക്കം പൂർത്തിയാകാത്ത പദ്ധതികൾ കാരണം നാടിനുണ്ടായിരിക്കുന്ന സ്തംഭനാവസ്ഥയും ചർച്ച ചെയ്യപ്പെടും. യുഡിഎഫ് ഭരണകാലത്ത് അനുവദിച്ച കോന്നി മെഡിക്കൽ കോളജ് ജനങ്ങൾക്ക് പൂർണതോതിൽ പ്രയോജനപ്പെടാതെ പോയതും സർക്കാർ ആശുപത്രികളിൽ ചികിത്സാരംഗത്തെ പാളിച്ചകളും അടക്കം ഉന്നയിക്കാനാണ് യുഡിഎഫ് നീക്കം. തിരുവല്ല പബ്ലിക് സ്റ്റേഡിയം അടക്കമുള്ള പദ്ധതികളും കാർഷിക മേഖലയിലെ പ്രശ്നങ്ങളും വന്യമൃഗശല്യവും മലയോര പട്ടയവുമെല്ലാം ഇത്തവണയും യുഡിഎഫ് ഉന്നയിക്കുന്ന വിഷയങ്ങളാകും.
ബിജെപി പ്രതീക്ഷ
വോട്ടുനിലയിൽ മുന്നേറ്റം കുറിച്ചുവരുന്ന ബിജെപി ഇത്തവണ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രതീക്ഷ വച്ചുപുലർത്തുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വിജയവും ബിജെപിക്ക് പ്ലസ് പോയിന്റായുണ്ട്. നാല് ഗ്രാമപഞ്ചായത്തുകളിൽ ഒറ്റയ്ക്കു ഭരണത്തിലെത്താൻ ബിജെപിക്കു കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും കൂടുതൽ പ്രാതിനിധ്യം ലഭിച്ചിട്ടുമുണ്ട്.
യുഡിഎഫും എൽഡിഎഫും ചേർന്ന് തങ്ങളെ പരാജയപ്പെടുത്തിയ സ്ഥലങ്ങളുണ്ടെന്നും ബിജെപി നേതാക്കൾ പറയുന്നു. ആറന്മുള, കോന്നി, തിരുവല്ല എന്നിവിടങ്ങളിൽ ഇത്തവണ പ്രത്യേക ശ്രദ്ധ നൽകി പ്രവർത്തിക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. മത്സരിക്കാൻ താത്പര്യമുള്ള ചില നേതാക്കൾ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനവും തുടങ്ങി.
പത്തനംതിട്ട ജില്ല
നിയമസഭാ മണ്ഡലങ്ങൾ
1. ആറന്മുള
2. തിരുവല്ല
3. റാന്നി
4. കോന്നി
5. അടൂർ
നിയമസഭാ തെരഞ്ഞെടുപ്പ്- 2021
അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്-2024
അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ്
Tags : Pathanamthitta Niyamasabha Election assumbly election Kerala