വയനാട്: കാറിനുള്ളിൽ തീപടർന്ന് യുവാവ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. കണ്ണൂർ ഇരിട്ടി കിളിയന്തറ വള്ളിത്തോട് മലയന്റപറമ്പത്ത് എം.പി. സജീറാ(45)ണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ച രാത്രി എരുമത്തെരുവിലെ ബിസിനസുകാരന്റെ വീടിന്റെ ഗേറ്റിനുമുന്നിൽവച്ചാണ് കാറിനകത്തിരുന്ന് സജീർ തീകൊളുത്തിയത്.
കൂടെ ഭാര്യ നജ്മുന്നിസയും മൂന്നുമക്കളുമുണ്ടായിരുന്നു. ശരീരത്തിൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റ നജ്മുന്നിസയെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റി.
മരിച്ചതിനുപിന്നാലെ ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയുള്ള സജീറിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. മാനന്തവാടിയിലെ ഒരു ബിസിനസുകാരന്റെയും കർണാടക കുട്ട പൂച്ചക്കല്ല് സ്വദേശിയുടെയും പേര് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെപേരിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
മാനന്തവാടി എസ്ഐ കെ.എ. പൗലോസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനുശേഷം മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടംചെയ്തു. വൈകീട്ട് അഞ്ചോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വർഷങ്ങായി കർണാടക കുട്ടയിൽ വ്യാപാരംനടത്തുന്ന സജീർ കുടുംബസേമേതം കുട്ടയിൽത്തന്നെയാണ് താമസം. നിബ്രാൻ, നിസാൻ, ആയിഷ എന്നിവർ മക്കളാണ്.
Tags : Police death suicide young man