കോട്ടയം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കു പൗരാണിക സാധനങ്ങള്‍ കള്ളക്കടത്ത് നടത്തുന്ന രാജ്യാന്തര കള്ളക്കടത്തു സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേകാന്വേഷണ സംഘത്തിന് കത്തു നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.
സുഭാഷ് കപൂര്‍ എന്നയാള്‍ നേതൃത്വം നല്കുന്ന സംഘം വഴി ഇടപാടുകള്‍ നടന്നതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈ വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും അദ്ദേഹം കോട്ടയത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണത്തിന് 50 കോടി രൂപയ്ക്കടുത്താണു വിലയെങ്കിലും പൗരാണിക വസ്തുക്കളുടെ രാജ്യാന്തര മാര്‍ക്കറ്റില്‍ സ്വര്‍ണപ്പാളികള്‍ക്ക് 500 കോടി രൂപയുടെ മൂല്യം വരും എന്നാണ് അനുമാനം.
സ്വര്‍ണം അടിച്ചുമാറ്റാന്‍ നടത്തിയ ഒരു ലോക്കല്‍ ഗൂഢാലോചനയല്ല അത്. മറിച്ച്, രാജ്യാന്തര മാനങ്ങളുള്ള ഒരു വലിയ കള്ളക്കടത്തു സംഘം ഇടപെട്ട ഇടപാടാണ്. ഇപ്പോള്‍ കാണുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. കേരളത്തിലെ ക്ഷേത്രങ്ങളിലെ അമൂല്യ വസ്തുക്കള്‍ പുറത്തു വില്പന നടത്താനുള്ള വലിയ ഗൂഢാലോചനയാണ്. ഇതിന് പിന്നിലുള്ള വന്‍ സ്രാവുകളെ പിടിക്കണം.
സമാനതകളില്ലാത്ത സ്വര്‍ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നത്. സിപിഎമ്മിന്റെ രണ്ട് ഉന്നത നേതാക്കള്‍ മോഷണത്തിന് അറസ്റ്റിലാണ്. അവര്‍ക്ക് ജാമ്യം പോലും ലഭിക്കുന്നില്ല. പക്ഷേ ഈ വിഷയത്തില്‍ മുഖ്യമന്ത്രി വായ തുറക്കുന്നില്ല. സര്‍ക്കാരും സിപിഎമ്മും പ്രതികളെ സംരക്ഷിക്കുകയാണ്. മന്ത്രിമാരെ ചോദ്യം ചെയ്യണം. യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം എത്തണം.
ജോണ്‍ ബ്രിട്ടാസ് പിണറായി വിജയന്റെ ദല്ലാളായിട്ടാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നു.
സിപിഎമ്മും എല്‍ഡിഎഫും ഉൾപ്പെടുന്ന ഇന്ത്യാ മുന്നണി രാജ്യവ്യാപകമായി എതിര്‍ക്കുന്ന പാഠ്യപദ്ധതി പരിഷ്കരണം പിന്‍വാതിലിലൂടെ കേരളത്തിലെത്തിക്കാന്‍ ദല്ലാളായി പ്രവര്‍ത്തിച്ചയാളാണ് ബ്രിട്ടാസ്. പകരം പിണറായി വിജയനെതിരെയുള്ള സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ളവ തേച്ചുമായ്ച്ചു കളയാന്‍ കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തുന്നതും ബ്രിട്ടാസിനെ ഉപയോഗിച്ചാണ്.
കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ തരംഗം രൂപപ്പെട്ടു വരികയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് കേരളത്തില്‍ വീശുകയാണ്. പത്തു വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനെതിരായ ശക്തമായ ജനവികാരം പ്രകടമാണ്. സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ അലയടികളാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദൃശ്യമാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Tags : Chennithala Relationship Sabarimala international group Sabarimala Gold theft