തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ഇന്നും സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ സഭ ബഹിഷ്കരിക്കുകയും ചെയ്തു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ട് പത്മകുമാറിനെതിരെ നടപടി എടുത്തില്ല ഗോവിന്ദാ, കാട്ടു കള്ളന്മാർക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുകള്ളന്മാർ ആരാണ് പത്മകുമാറും വാസുവുമൊക്കെയല്ലേ എന്നും അദ്ദേഹം ചോദിച്ചു.
സ്വർണക്കൊള്ള കേസിൽ പ്രധാനപ്രതികളെല്ലാം ജയിലിനു പുറത്താണെന്ന് കെ.ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സഭാ നടപടികളിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ. ബാബു പറഞ്ഞു.
അതേസമയം, ഹൈക്കോടതിക്കെതിരെയാണ് കെ. ബാബു പ്രതികരിച്ചതെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി.രാജീവ് പറഞ്ഞു.
മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള സുവർണാവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.
തുടർന്ന്, പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നു. ശരണം വിളികളോടെയും സ്വര്‍ണം കട്ടതാരപ്പ എന്ന പാരഡിഗാനം പാടിയുമാണ് പ്രതിപക്ഷ പ്രതിഷേധം.
പ്രതിഷേധം ശക്തമാക്കിയതോടെ, പുറത്ത് സമരം നടത്തിക്കോളൂ എന്നും സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഈ സഭയുടെ അവസാന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.
പിന്നാലെ, 2026 ലെ അബ്കാരി ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നേറ്റിവിറ്റി കാർഡ് ബില്ലും നിയമസഭയിൽ അവതരിച്ചു. മന്ത്രി കെ.രാജനാണ് ബിൽ അവതരിപ്പിച്ചത്. പിന്നാലെ സഭാനടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. സഭാ സമ്മേളനം ഗില്ലറ്റിന് ചെയ്ത് ചൊവ്വാഴ്ച അവസാനിപ്പിക്കാന്‍ ധാരണയായി. കുടുതല്‍ ബില്ലുകളും നടപടികളും ചൊവ്വാഴ്ചത്തെ സഭാ സമ്മേളനത്തില്‍ പാസാക്കും.
Tags : Sabarimala gold case Opposition protest Kerala Assembly