പത്തനംതിട്ട: ശബരിമല സ്വർണാപഹരണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ചില അറസ്റ്റുകൾ ഒഴിവാക്കാൻ എസ്ഐടിക്കുമേൽ സമ്മർദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തനംതിട്ട പ്രസ് ക്ലബ്ബില് ‘തദ്ദേശം 2025’ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പു ഘട്ടമായതിനാൽ അറസ്റ്റ് ഒഴിവാക്കാനാണ് നീക്കം. സമ്മർദമില്ലെങ്കിൽ ഇപ്പോൾ ഒരു വലിയ അറസ്റ്റ് ഉണ്ടാകുമായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചയാളെ അറസ്റ്റ് ചെയ്യേണ്ട സമയമാണിത്. മുന്പ് എൻ. വാസുവിനെയും എ. പത്മകുമാറിനെയും അറസ്റ്റ് ചെയ്യാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും സർക്കാരിൽനിന്നും സമ്മർദമുണ്ടായി. എന്നാൽ ആ സമ്മർദത്തിന് എസ്ഐടി വഴങ്ങിയില്ല.
ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടക്കുന്ന എസ്ഐടിയുടെ അന്വേഷണത്തിൽ വിശ്വാസമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള വളരെ ഗൗരവത്തോടെ ചർച്ച ചെയ്തു വരികയാണ്. അത് ഒഴിവാക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. ഇവർ തമ്മിലുള്ള ബന്ധങ്ങളുടെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഏത് കോടീശ്വരനാണ് സ്വർണം വിറ്റതെന്നു ചോദിച്ചതിനാണ് കടകംപള്ളി രണ്ടുകോടിയുടെ മാനനഷ്ടക്കേസിന് നോട്ടീസ് അയച്ചത്. കോടതിയിൽ എത്തിയപ്പോൾ മാനം പത്തുലക്ഷമായി കുറഞ്ഞു. സ്വപ്ന സുരേഷ് മുന്പൊരു ആരോപണം ഉന്നയിച്ചപ്പോൾ പോലും വക്കീൽ നോട്ടീസ് അയയ്ക്കാത്തയാളാണ് തനിക്കെതിരേ കോടതിയിൽ പോയതെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
രാഹുൽ വിഷയത്തിൽ അതിശക്തമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.ഒരു കുറ്റത്തിന് രണ്ട് പ്രാവശ്യം ഒരാളെ ശിക്ഷിക്കാനാവില്ല. നിയമനടപടി എടുക്കേണ്ടത് പോലീസാണ്. തെറ്റുചെയ്ത ഒരാളെയും കോൺഗ്രസ് സംരക്ഷിക്കില്ല.
ബലാൽസംഗ കേസിൽ പ്രതിയായ ആളിനെതിരേ പോലും സിപിഎം നടപടി സ്വീകരിച്ചിട്ടില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന ും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ഡ്രൈവറുമായി സംഘർഷമുണ്ടാക്കിയ സംഭവം എല്ലാവരും കണ്ടതാണ്.
എന്നാൽ കുറ്റപത്രം നൽകിയപ്പോൾ അവർ രണ്ടുപേരും കുറ്റക്കാരല്ല. വാദി പ്രതിയായ അവസ്ഥയാണ്. ഇപ്പോൾ ഡ്രൈവറാണ് കേസിലെ പ്രതിയെന്നും സതീശൻ പറഞ്ഞു.
Tags : Sabarimala gold robbery Sabarimala Gold paly V.D. Satheesan Congress UDF