കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ദ്വാരപാലക ശിൽപ കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹർജി.
കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞെന്നും കുറ്റപത്രം സമർപ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. നേരത്തെ കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പോറ്റി നൽകിയ ജാമ്യഹർജികൾ വിജിലൻസ് കോടതി തള്ളിയിരുന്നു.
മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള എസ്ഐടിയുടെ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
അതേസമയം ശബരിമല സ്വർണകൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. അന്വേഷണ സംഘത്തിനൊപ്പം ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്കുണ്ട്. എസ്പി ശശിധരന്റെ നേതൃത്വത്തിലാകും പരിശോധന.
ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ സ്പോണ്സര് ചെയ്തപ്പോൾ പഴയ വാതിൽ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നു. ഈ വാതിലിന്റെ അളവെടുക്കാനും സാമ്പിൾ ശേഖരണത്തിനുമാണ് എസ്ഐടി സംഘം സന്നിധാനത്തെത്തിയിരിക്കുന്നത്.
Tags : Sabarimala gold theft case SIT Unnikrishnan Potty bail plea