മലയാള സിനിമയിലെ മികച്ച സാമൂഹ്യവിമർശകനായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്‍റെ തൂലികയുടെ ചൂട് അറിയാത്തവർ ചുരുക്കം. രാഷ്‌ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നാണ് വരവെങ്കിലും കക്ഷിരാഷ്‌ട്രീയം നോക്കാതെ അദ്ദേഹം എല്ലാവരെയും റോസ്റ്റ് ചെയ്തു. അതിൽത്തന്നെ മലയാള സിനിമയിലെ ക്ലാസിക് രാഷ്‌ട്രീയ സിനിമ എന്നു പറയാവുന്നത് സന്ദേശം എന്ന സിനിമയാണ്. രാഷ്‌ട്രീയത്തിലെ പുഴുക്കുത്തുകളെയും മൂല്യച്യുതികളെയും നിശിതമായി വിമർശിക്കുന്ന സിനിമയായിരുന്നു സന്ദേശം.
ആ സിനിമയിലെ വിമർശനവും സന്ദേശവും ഇപ്പോഴും രാഷ്‌ട്രീയത്തിൽ വൈറൽ ആണെന്നുള്ളതാണ് ഏറ്റവും കൗതുകകരമായ കാര്യം. സിനിമയിലെ തെരഞ്ഞെടുപ്പ് അവലോകനങ്ങളും രാഷ്‌ട്രീയ പ്രവർത്തകർ തമ്മിലുള്ളഏറ്റുമുട്ടലുകളും പോരുകളുമൊക്കെ തന്മയത്വത്തോടെയാണ് ശ്രീനി അവതരിപ്പിച്ചത്. ഇന്നും ഒാരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും കേരളത്തിൽ പ്രചരിക്കുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടി യോഗത്തിൽ തെരഞ്ഞെടുപ്പിനെക്കുറിച്ചു വിലയിരുത്തുന്ന രംഗം. ആക്ഷേപഹാസ്യത്തിന്‍റെ ഇത്രയും മനോഹരമായ ആവിഷ്കരണം മലയാള സിനിമയിൽ വേറെയില്ലെന്നു പറയാം.
കമ്യൂണിസ്റ്റ് പശ്ചാത്തലത്തിൽനിന്നു വന്നെങ്കിലും കമ്യൂണിസ്റ്റുകാർ നിശിതമായ വിമർശനമാണ് ശ്രീനിവാസന്‍റെ തൂലികയിൽനിന്ന് ഏറ്റുവാങ്ങിയത്. അത് അവരും ആസ്വദിച്ചു എന്നതാണ് ശ്രീനിവാസൻ ടച്ചി്ന്‍റെ പ്രത്യേകത. വിമർശനം ഒരിക്കലും അധിക്ഷേപത്തിലേക്കു പോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തിരക്കഥ ഒരുക്കുക മാത്രമല്ല അഭിനയ മികവുകൊണ്ടും ആ സിനിമയെ ഒരു ശ്രീനിവാസൻ ചിത്രമാക്കി ഈ പ്രതിഭ മാറ്റി. സന്ദേശം സിനിമയിലെ ഡയലോഗുകൾ പലതും ഒരു പഴഞ്ചൊല്ലുകൾ പോലെ ഇപ്പോൾ മലയാളികൾക്കു സുപരിചിതമാണ്. അതുപോലെതന്നെ മികച്ച സാമൂഹ്യവിർശനമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള.
സ്വന്തം തട്ടകമായ സിനിമയിൽ ഉള്ളവരെയും അദ്ദേഹത്തിന്‍റെ തൂലിക വെറുതെ വിട്ടില്ല. സിനിമയ്ക്കുള്ളിൽ പോരിനെയും തെറ്റായ പ്രവണതകളെയുമൊന്നും അദ്ദേഹം കണ്ടില്ലെന്നു നടിച്ചില്ല. കടുത്ത സ്വയം വിമർശനം തന്നെ ഇതിനായി ശ്രീനി ഒരുക്കി. ജനം കൈയടിച്ച് ആസ്വദിച്ച സിനിമകളായിരുന്നു ഉദയനാണ് താരം. അതിലെ ശ്രീനിവാസന്‍റെ കഥാപാത്രം സരോജ് കുമാർ ഏറെ ചർച്ച ചെയ്യപ്പെട്ടു.
Tags : sreenivasan malayalam cinema Politicians movie sreeni touch social criticism malayalam film