കൊച്ചി: മലയാളസിനിമയെ വേറിട്ട വഴികളിലൂടെ നടത്തിയ ശ്രീനിവാസൻ. ഒറ്റവാക്കിൽ ഈ മഹാപ്രതിഭയെ അങ്ങനെ വിശേഷിപ്പിക്കാം. സാധാരണക്കാരുടെ ഇടയിലേയ്ക്ക് നർമത്തിന്റെ ഭാവത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന ശ്രീനി എല്ലാവരുടെയും ചുണ്ടിൽ പൊട്ടിച്ചിരി വിടർത്തി.
സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടെ വെള്ളിത്തിരയിലെത്തിച്ചു.
അസാധാരണ പോരാട്ടവീര്യവും എപ്പോഴും കാണുമ്പോൾ തമാശകൾ പറഞ്ഞുള്ള ആ ചിരിയും രോഗാതുരനായപ്പോളും അദ്ദേഹത്തെ തളർത്തിയില്ല.
അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976-ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേയ്ക്കെത്തുന്നത്. അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് അന്നത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു.
ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിക്കുവേണ്ടിയും ഒരു മുത്തശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ല് ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്ശന് ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി.
1991 ൽ പുറത്തിറങ്ങിയ സന്ദേശം സിനിമയുടെ രാഷ്ട്രീയം ഇന്നും കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നതാണ്.
Tags : sreenivasan story movie malayalam