തിരുവനന്തപുരം: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വർക്കിംഗ് പ്രസിഡന്റുമാർക്കുമാണ് യുവതി പരാതി നൽകിയത്. ജനപ്രതിനിധിയായ ശ്രീനാദേവിയെ നേതൃത്വം നിയന്ത്രിക്കണം എന്നാണ് പരാതിയിലെ ആവശ്യം.
"തന്റെ സ്വഭാവത്തെ സംശയ നിഴലിലാക്കി, നുണ പറയുന്നെന്നും പരാതിയില് ആരോപിക്കുന്നു. തെരഞ്ഞെടുത്ത ജനപ്രതിനിധി പീഡകനൊപ്പം നിൽക്കുന്നത് തെറ്റായ സന്ദേശമാണ് നല്കുന്നത്. സ്ത്രീകളുടെ ആത്മാഭിമാനത്തേക്കാൾ വലുത് അധികാരമെന്ന തെറ്റായ സന്ദേശമാണ് ഇത് നല്കുന്നത്. കോൺഗ്രസ് പിന്തുടരുന്ന ഉന്നത ജനാധിപത്യ മൂല്യങ്ങൾക്കെതിരായ നടപടിയാണിത്.'-പരാതിക്കാരി പറഞ്ഞു.
പരാതിക്കൊപ്പം പോലീസിന് നൽകിയ വിശദമായ പരാതിയുടെ പകർപ്പും പരാതിക്കാരി കോൺഗ്രസ് നേതൃത്വത്തിന് നല്കിയിട്ടുണ്ട് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ അതിജീവിത നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ആൾക്കൂട്ടത്തിന്റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞുകൊടുത്തുവെന്നാണ് അതിജീവിതയുടെ പരാതിയിൽ പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ "അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്.
ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നായിരുന്നു ശ്രീനാദേവിയുടെ ചോദ്യം.
Tags : complaint against sreena devi kunjamma survivor congress leadership police