കോഴിക്കോട്: മൊബൈല്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. താമരശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാന് ആണ് കുത്തേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു അബ്ദുറഹ്മാന് നേരെ ആക്രമണമുണ്ടായത്.
സംഭവത്തിൽ ടിവിഎസ് ഫിനാന്‍സ് ജീവനക്കാരനായ നരിക്കുനി പാറന്നൂര്‍ പാവട്ടിക്കാവ് മീത്തല്‍ നിതിന്‍(28), കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ സ്വദേശി കൊയപ്പുറത്ത് അഭിനന്ദ്(28), എരഞ്ഞിക്കല്‍ കണ്ടത്തില്‍ അഖില്‍ (27) എന്നിവരാണ് പിടിയിലായത്.
കൊടുവള്ളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും ടിവിഎസ് ഫിനാന്‍സ് വഴി 36,000 രൂപ വിലയുള്ള ഫോൺ അബ്ദുറഹ്മാൻ വാങ്ങിയിരുന്നു. മൂന്നാമത്തെ അടവ് മുടങ്ങിയിരുന്നു. ഇതേ തുടർന്ന് ചുങ്കം ജംഗ്ഷനില്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചുവരുത്തി പ്രതികൾ ആക്രമിക്കുകയായിരുന്നു.
നാട്ടുകാര്‍ ഇടപെട്ടാണ് അബ്ദുറഹ്മാനെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ അബ്ദുറഹ്മാനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Tags : kerala police crime news calicut thamarassery arrest