പത്തനംതിട്ട: ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ട് എന്തു തീരുമാനത്തിന്റെയും അവസാന വാക്ക് താഴമൺ മഠത്തിൽ നിന്നാണ്. മധ്യതിരുവിതാംകൂറിലെ ആദ്യത്തെ തന്ത്രികളുടെ കുടുംബമാണ് ചെങ്ങന്നൂരിലെ താഴമൺ മഠം. പുരാണങ്ങളിൽ ശബരിമലയോളം പെരുമയുള്ള ഈ കുടുംബത്തിനാണ് അയ്യപ്പസന്നിധിയിൽ താന്ത്രിക കർമങ്ങൾ ചെയ്യാൻ അവകാശമുള്ളത്.
പരന്പരാഗതമായി കൈവന്ന ഈ പെരുമയുടെ പിന്നാന്പുറം പരശുരാമന്റെ കാലഘട്ടം വരെ എത്തുന്നതാണ്. കേരളം വീണ്ടെടുത്ത പരശുരാമൻ നടത്തിയ ക്ഷേത്ര പ്രതിഷ്ഠകൾക്കുശേഷം പൂജകൾ നടത്തുന്നതിനു ബ്രാഹ്മണരെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നു. അതുവഴി കണ്ടെത്തിയവരിൽ ഒരാളാണ് താഴമൺ തന്ത്രി പരന്പരയുടെ തുടക്കക്കാരനെന്നാണ് വിശ്വാസം. ശബരിമലയിലെ എല്ലാ പൂജകളുടെയും മുഖ്യകാർമികത്വവും എല്ലാ ചടങ്ങുകളുടെയും അന്തിമ തീരുമാനവും തന്ത്രിയുടേതാണ്. മേൽശാന്തി തന്ത്രിയുടെ സഹകാർമികനാണ്.
കൊല്ലവർഷം 1084 മീനം 12 ഉത്രം നാളിലാണ് ശബരിമല പ്രതിഷ്ഠ താഴമൺ മഠത്തിലെ തന്ത്രി കണ്ഠര് പ്രഭാകര്‍ നടത്തിയതെന്ന് ശിലാരേഖയിൽ പറയുന്നു. ഇതു പിന്നീട് കൊല്ലവർഷം 1125ൽ തീപിടിത്തത്തിൽ നശിച്ചു. ഇതിനുശേഷം കൊല്ലവർഷം 1126 ഇടവം നാല് അത്തം നക്ഷത്രത്തിലായിരുന്നു ക്ഷേത്രം പുതുക്കി നിർമിച്ചത്. ഇതിൽ പ്രതിഷ്ഠ നടത്തിയത് താഴമൺ മഠം തന്ത്രി കണ്ഠര് ശങ്കര്‍ ആയിരുന്നു. അന്നു പ്രതിഷ്ഠിച്ച പഞ്ചലോഹ നിർമിത ശാസ്ത്രാ വിഗ്രഹമാണ് ഇന്നുള്ളത്. കണ്ഠര് ശങ്കരർക്കുശേഷം മൂന്നും നാലും തലമുറയിൽപെട്ടവരാണ് ഇന്നുള്ള തന്ത്രിമാർ.
ശബരിമലയിൽ മാത്രമല്ല, കേരളത്തിനകത്തും പുറത്തുമുള്ളതായ പ്രസിദ്ധമായ പല അയ്യപ്പക്ഷേത്രങ്ങളുടെയും താന്ത്രികാവകാശം താഴമൺ മഠത്തിനുണ്ട്. കുടുംബത്തിലെ ആൺമക്കളിലൂടെ താന്ത്രികാവകാശം നിലനിർത്തിവരുന്നു. പഞ്ചലോഹം കൊണ്ടു നിർമിച്ച പതിനെട്ടാംപടി 1985 നവംബർ 18ന് പ്രതിഷ്ഠ നിർവഹിച്ചത് തന്ത്രി കണ്ഠര് മഹേശ്വരാണ്. 1999ൽ വിജയ് മല്യ ശബരിമല ക്ഷേത്ര ശ്രീകോവിൽ സ്വർണം പൊതിഞ്ഞശേഷമുള്ള കുംഭാഭിഷേക ചടങ്ങുകളിലും മുഖ്യകാർമകിത്വം കണ്ഠര് മഹേശ്വർക്കായിരുന്നു.
ചെങ്ങന്നൂർ താഴമൺ മഠത്തിലെ തന്ത്രി കുടുംബത്തിലെ അംഗങ്ങളാണ് ഓരോ ടേമിലായി ശബരിമലയിൽ നിലവിൽ താന്ത്രിക കർമങ്ങൾ നിർവഹിച്ചുവരുന്നത്. നിലവിൽ തന്ത്രി കണ്ഠര് രാജീവർക്കും കണ്ഠര് മോഹനരുടെ കുടുംബത്തിനുമാണ് താന്ത്രികാവകാശമുള്ളത്. തന്ത്രിയായിരുന്ന കണ്ഠര് കൃഷ്ണരുടെ മകനാണ് രാജീവര്. കണ്ഠര് മഹേശ്വരരുടെ മകനാണ് മോഹനര്. മഹേശ്വരരുടെ മറ്റൊരു സഹോദരനായിരുന്ന നീലകണ്ഠരുടെ കുടുംബത്തിൽ നിന്ന് ആൺപിന്തുടർച്ച ഇല്ലാതെ പോയതോടെ അവർക്ക് താന്ത്രികാവകാശം നഷ്ടമായി. നീലകണ്ഠരുടെ മകളുടെ മകനാണ് രാഹുൽ ഈശ്വർ.
ശബരിമലയിൽ ഇത്തവണ മോഹനരുടെ മകൻ തന്ത്രി കണ്ഠര് മഹേഷ് മോഹനരാണ് കർമങ്ങൾ നടത്തിവരുന്നത്. രാജീവരുടെ കുടുംബത്തിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ കഴിഞ്ഞവർഷം ശബരിമലയിലെ താന്ത്രിക കർമങ്ങൾ നിർവഹിച്ചിരുന്നു.
പ്രധാന ചടങ്ങുകളിലെല്ലാം തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. നിലവിൽ തന്ത്രി കുടുംബത്തിലെ മുതിർന്ന തന്ത്രിയാണ് രാജീവര്.
Tags : Thazhamon Madam Sabarimala Sabarimala Gold pali Swarnappali Sabarimala Gold theft Thantri Kantar Rajeevare