ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം മടങ്ങി. ഉച്ചയ്ക്ക് 2.50ഓടെയാണ് എസ്ഐടി പോലീസ് സംഘത്തോടൊപ്പം വീട്ടിലെത്തിയത്.
ചെങ്ങന്നൂരിലെ തന്ത്രിയുടെ വീട്ടിൽ എട്ട് മണിക്കൂർ നീണ്ടുനിന്ന പരിശോധനയ്ക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം മടങ്ങിയത്. പ്രാദേശിക തലത്തിലുള്ള സ്വർണപ്പണിക്കാരനുമായെത്തി വിശദമായ പരിശോധനയാണ് തന്ത്രിയുടെ വീട്ടിൽ എസ്ഐടി നടത്തിയത്.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക ഇടപാട് തന്ത്രി നടത്തിയിട്ടുണ്ടോ എന്നായിരുന്നു പരിശോധന. എസ്ഐടി പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം.
ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്വർണാഭരണങ്ങൾ, സാമ്പത്തിക ഇടപാട് രേഖകൾ എന്നിവയും പരിശോധിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു.
കുടുംബാംഗങ്ങളുമായി ഇതേ കുറിച്ച് ചോദിച്ചറിഞ്ഞതായും വിവരമുണ്ട്. ശബരിമലയിലേക്ക് കയറികൂടാൻ പോറ്റിയെ സഹായിച്ചത് തന്ത്രിയാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
Tags : sabarimala SIT kerala high court sabarimala gold theft