പാലക്കാട്: വി.എസ്. അച്യുതാനന്ദന്‍റെ തട്ടകമായിരുന്ന മലമ്പുഴയിൽ തന്നെ സ്ഥാനാർഥിയാക്കാൻ യുഡിഎഫ് നേതാക്കൾ സമീപിച്ചെന്ന് എ. സുരേഷ്. അതേസമയം, മത്സരിക്കുന്നതിന്‍റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കളെ തീരുമാനം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. എന്നാൽ, ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാർട്ടിയിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും എ. സുരേഷ് പറഞ്ഞു.
വി.എസിന്‍റെ വിശ്വസ്തനും ദീർഘകാലം അദ്ദേഹത്തിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റുമായിരുന്ന സുരേഷ് സിപിഎമ്മുമായി അകന്നുനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷുമായി ബന്ധപ്പെട്ടത്. സുരേഷിനെ സ്ഥാനാർഥിയായി ലഭിച്ചാൽ ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും മത്സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതല്‍ 2016വരെ നാലുതവണ വി.എസ് മലമ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയം തേടി. കഴിഞ്ഞ തവണ എ. പ്രഭാകരനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
അതേസമയം, മലമ്പുഴയിൽ വി.എസിന്‍റെ മകൻ അരുൺകുമാറിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അങ്ങനെ വന്നാൽ എ. സുരേഷ് യുഡിഎഫ് സ്ഥാനാർഥിത്വം സ്വീകരിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
Tags : UDF Malampuzha Candidate A. Suresh