കണ്ണൂർ: ഗ്രാമപഞ്ചായത്തുകളിലും കോർപറേഷനിലും യുഡിഎഫ് തേരോട്ടം. എന്നാൽ, നഗരസഭകളിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും എൽഡിഎഫിനു തന്നെയാണ് ആധിപത്യം. കണ്ണൂർ കോർപറേഷൻ യുഡിഎഫ് നിലനിർത്തി. എൻഡിഎ ഇവിടെ നാലു സീറ്റുകളിൽ വിജയിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്.
കണ്ണൂർ കോർപറേഷനിലും തലശേരി നഗരസഭയിലും ചില പഞ്ചായത്തുകളിലും എസ്ഡിപിഎ അക്കൗണ്ട് തുറന്നു. മലയോര മേഖലകളിലെ ഏഴ് പഞ്ചായത്തുകൾ എൽഡിഎഫിൽനിന്നും യുഡിഎഫ് പിടിച്ചെടുത്തപ്പോൾ യുഡിഎഫിൽനിന്ന് കടന്പൂർ പഞ്ചായത്ത് പിടിച്ചെടുത്തതാണ് എൽഡിഎഫിന്റെ നേട്ടം.
പ്രതിപക്ഷമില്ലാതെ എട്ടു പഞ്ചായത്തുകളും ആന്തൂർ നഗരസഭയും എൽഡിഎഫ് സ്വന്തമാക്കി. കഴിഞ്ഞ തവണ പ്രതിപക്ഷമില്ലാതിരുന്ന എരമം-കുറ്റൂർ, കോട്ടയം മലബാർ പഞ്ചായത്തുകളിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചതിനാൽ പ്രതിപക്ഷമുണ്ടായി. പഞ്ചായത്തിലും കോർപറേഷനിലും നഗരസഭകളിലും ബിജെപി നില മെച്ചപ്പെടുത്തി. ബിജെപിക്ക് സീറ്റ് കൂടിയയിടങ്ങളിൽ എൽഡിഎഫിന് സീറ്റുകൾ കുറഞ്ഞു. നഗരസഭകൾ എൽഡിഎഫ് നിലനിർത്തിയെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ കുറവാണ്. കോൺഗ്രസ്-സിപിഎം റിബൽ സ്ഥാനാർഥികൾ വിജയിക്കുകയും ഇവിടെയുള്ള പ്രധാന മുന്നണി മൂന്നാം സ്ഥാനത്തേക്ക് പോകുകയും ചെയ്തിട്ടുണ്ട്.
സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ സിപിഎം വിമതനായ മുൻ ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് 419 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോൾ ഇടതുമുന്നണി സ്ഥാനാർഥി ഇവിടെ മൂന്നാംസ്ഥാനത്താണ്. മുണ്ടേരി പഞ്ചായത്തിലുംഎടക്കാട് ബ്ലോക്കുകളിലും എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ തുല്യനിലയിലാണ്.
ഇരിട്ടി ബ്ലോക്ക് യുഡിഎഫിന് നഷ്ടമായപ്പോൾ പേരാവൂർ, തളിപ്പറമ്പ് ബ്ലോക്കുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ എൽഡിഎഫിന് 57 പഞ്ചായത്തുകളും യുഡിഎഫിന് 14 പഞ്ചായത്തുകളുമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, ഇക്കുറി 49 പഞ്ചായത്തുകളാണ് എൽഡിഎഫിന് ലഭിച്ചിരിക്കുന്നത്.
Tags : UDF Kannur LDF NDA Kerala Local body election