കൊച്ചി: ഒരു വർഷത്തില്‍ കൂടുതലായി നിയമ പോരാട്ടം നടത്തുകയാണെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ ലഭിക്കാൻ നിയമ പോരാട്ടം നടത്തിയെന്നും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ മർദനമേറ്റ ഷൈമോൾ എൻ.ജെ.
രണ്ട് പേരെ മർദിച്ച് ജീപ്പില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ ഷൈമോളുടെ ഭർത്താവ് പകർത്തിയിരുന്നു. പിന്നാലെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോയി. വിവരമറിഞ്ഞ് കുട്ടികളുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഭർത്താവിനെ മർദിക്കുന്നതാണ് കണ്ടതെന്ന് ഷൈമോൾ പറയുന്നു.
കരഞ്ഞ് നിലവിളിച്ച് ഉപദ്രവിക്കരുത് എന്ന് പറഞ്ഞു. അപ്പോൾ ഉദ്യോഗസ്ഥൻ നെഞ്ചത്ത് പിടിച്ച് തള്ളി, മുഖത്ത് അടിച്ചു. ഭർത്താവിന്റെ തലയ്ക്കും അടിച്ചു. തുടർന്ന് ആശുപത്രിയില്‍ പോയി. എന്നാല്‍ തനിക്കെതിരെ പോലീസ് കള്ളക്കേസിട്ടു.
സ്റ്റേഷൻ ആക്രമിച്ചു, പോലീസ് ഉദ്യോഗസ്ഥനെ മാന്തി പരിക്കേല്‍പ്പിച്ചു എന്നൊക്കെ ആരോപിച്ചായിരുന്നു കേസ് എടുത്തത്. സത്യം സമൂഹത്തിന് മുന്നില്‍ തെളിയിക്കേണ്ടത് ആവശ്യമായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് ദൃശ്യങ്ങൾ ലഭിച്ചത് എന്നും ഷൈമോൾ പറയുന്നു.
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഗർഭിണിയായിരുന്ന ഷൈമോളെ മർദിച്ചത്. കഴിഞ്ഞ വർഷമായിരുന്നു സംഭവം. ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം ഹൈക്കോടതി ഇടപെടലിലൂടെയാണ് ഷൈമോൾക്ക് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.