ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും പീഡനങ്ങളും വർധിച്ചുവരികയാണെന്ന് പഠനറിപ്പോർട്ട്. 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ 30 വരെ ലോകമെമ്പാടും വിശ്വാസത്തിന്റെ പേരിൽ ആകെ 4,849 ക്രൈസ്തവർ കൊല്ലപ്പെട്ടതായും മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 373 പേർ കൂടുതലാണെന്നും അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ഓപ്പൺ ഡോർസ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ പറയുന്നതു പ്രകാരം, കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും നൈജീരിയയിലാണ്. സബ്- സഹാറൻ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ പീഡനങ്ങൾ അരങ്ങേറുന്നത്. ഇതിൽത്തന്നെ സുഡാൻ, നൈജീരിയ, മാലി എന്നീ രാജ്യങ്ങളാണു മുന്നിൽ.
കഴിഞ്ഞ 33 വർഷത്തിനിടെ ക്രൈസ്തവർക്കെതിരായ പീഡനവും വിവേചനവും വർധിച്ചതായി സംഘടന പറയുന്നു. ശാരീരിക ആക്രമണത്തിനുപുറമെ നിരീക്ഷണം, സെൻസർഷിപ്പ്, നിയന്ത്രണങ്ങൾ എന്നിവയിലൂടെ സ്വതന്ത്ര ജീവിതം നിഷേധിക്കപ്പെടുന്നു. എല്ലാ പ്രൊട്ടസ്റ്റന്റ് പള്ളികളും അടച്ചിട്ടിരിക്കുന്ന അൾജീരിയയുടെ കാര്യം റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇതുമൂലം രാജ്യത്തെ 75 ശതമാനത്തിലധികം ക്രൈസ്തവർക്കും അവരുടെ വിശ്വാസസമൂഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്.
പീഡനമനുഭവിക്കുന്നത് 38 കോടി 80 ലക്ഷം പേർ
റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമുള്ള 38 കോടി 80 ലക്ഷത്തിലധികം ക്രൈസ്തവർ വിശ്വാസത്തെപ്രതി വിവിധങ്ങളായ പീഡനങ്ങൾക്കു വിധേയരാകുന്നു. അതായത്, ഏഴു ക്രൈസ്തവരിൽ ഒരാൾ അതിക്രമങ്ങൾക്കിരയാകുന്നു. ആഫ്രിക്കയിൽ അഞ്ചിലൊരാളും ഏഷ്യയിൽ അഞ്ചിൽ രണ്ടാളും ക്രൈസ്തവരായതിന്റെ പേരിൽ പീഡനങ്ങൾക്കു വിധേയരാകുന്നു. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള 50 രാജ്യങ്ങളിൽ 34 എണ്ണത്തിലും പീഡനത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിനോ നിർബന്ധിത വിവാഹത്തിനോ വിധേയരായ ക്രൈസ്തവരുടെ എണ്ണം 32 ശതമാനം വർധിച്ചു. വിശ്വാസത്തിന്റെ പേരിൽ കഴിഞ്ഞ ഒരുവർഷം 67,843 ക്രൈസ്തവർ മർദനത്തിനും ഭീഷണിക്കും അധിക്ഷേപത്തിനും മാനസികപീഡനത്തിനും ഇരയായതായും റിപ്പോർട്ടിൽ പറയുന്നു.
ലോകത്താകെ 4,712 ക്രൈസ്തവരെ വ്യക്തമായ കാരണങ്ങളില്ലാതെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതായും 3,632 പള്ളികളും ക്രൈസ്തവ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 5,202 പേരെ ലൈംഗികപീഡനത്തിനു വിധേയമാക്കുകയും ഇതര മതസ്ഥരെ വിവാഹം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. 25,794 ക്രൈസ്തവ ഭവനങ്ങളും ക്രൈസ്തവരുടെ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. പീഡനങ്ങൾ കാരണം 2,24,129 ക്രൈസ്തവർ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് ഒളിവിൽ പോകാനോ രാജ്യത്തുനിന്ന് പലായനം ചെയ്യാനോ നിർബന്ധിതരായി. 3,302 പേരെ തട്ടിക്കൊണ്ടുപോയി.
അരാജകത്വം നടമാടുന്ന നൈജീരിയ
റിപ്പോർട്ടനുസരിച്ച് ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളുടെ പ്രഭവകേന്ദ്രം നൈജീരിയയാണ്. ലോകത്താകെ കൊല്ലപ്പെട്ട ക്രൈസ്തവരിൽ 70 ശതമാനവും ഈ ആഫ്രിക്കൻ രാജ്യത്താണ്. വിശകലനം ചെയ്ത കാലയളവിൽ ലോകമെമ്പാടും നടന്ന 4,849 കൊലപാതകങ്ങളിൽ 3,490 എണ്ണവും ഇവിടെയാണു നടന്നത്. ഇസ്ലാമിക തീവ്രവാദം, വംശീയ-മത സംഘർഷങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ, സ്ഥാപനപരമായ ബലഹീനത എന്നിവയുടെ സംഗമസ്ഥാനമാണു നൈജീരിയയെന്ന് ഓപ്പൺ ഡോർസ് ചൂണ്ടിക്കാട്ടുന്നു. 2025 ജൂണിൽ ബെനു സംസ്ഥാനത്തെ യെൽവാട്ടയിലെ ക്രിസ്ത്യൻ കർഷകസമൂഹത്തിനു നേരേ മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണത്തിൽ 258 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു.
സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സർക്കാരുകൾ, ഘടനാപരമായ അഴിമതി, നിയമവാഴ്ചയുടെ അഭാവം എന്നിവയാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവപീഡനം വർധിക്കാൻ പ്രധാന കാരണം. ബുർക്കിനോ ഫാസോ, മാലി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, സൊമാലിയ, നൈജർ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകൾ നിയമരാഹിത്യത്തെയും അധികാരശ്രേണിയിലെ ബലഹീനതയെയും ചൂഷണം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും
വിശ്വാസത്തിന്റെ പേരിൽ ആക്രമണത്തിനിരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഓപ്പൺ ഡോർസ് ഡയറക്ടർ ക്രിസ്ത്യൻ നാനി പറഞ്ഞു. 38 കോടി 80 ലക്ഷം പേരിൽ രണ്ടു കോടി ഒരു ലക്ഷവും സ്ത്രീകളും പെൺകുട്ടികളുമാണ്. ഒരു കോടി 10 ലക്ഷം പേർ 15 വയസിൽ താഴെയുള്ള കുട്ടികളും. ‘തീവ്രം’ എന്നു വിശേഷിപ്പിക്കാവുന്ന തലത്തിലുള്ള ക്രിസ്ത്യൻ വിരുദ്ധ പീഡനങ്ങളുള്ള രാജ്യങ്ങളുടെ എണ്ണം 13ൽനിന്ന് 15 ആയി ഉയർന്നു.
സൊമാലിയ, എറിത്രിയ, ലിബിയ, അഫ്ഗാനിസ്ഥാൻ, യെമൻ, സുഡാൻ, മാലി, നൈജീരിയ, പാക്കിസ്ഥാൻ, ഇറാൻ, ഇന്ത്യ, സൗദി അറേബ്യ, മ്യാൻമർ, സിറിയ എന്നിവയും ഭയാനകമായ തോതിലുള്ള ക്രൈസ്തവപീഡനങ്ങൾ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. റിപ്പോർട്ടനുസരിച്ച് സിറിയ ഉയർന്ന തലത്തിൽനിന്ന് അങ്ങേയറ്റം ഉയർന്ന തലത്തിലേക്ക് മാറിയിരിക്കുന്നു.
സിറിയയിലെ ക്രൈസ്തവർ അപകടത്തിലാണെന്ന് നാനി പറഞ്ഞു. കാരണം, പുതിയ രാഷ്ട്രീയശക്തി ഇപ്പോഴും ഭാഗികമായി ഛിന്നഭിന്നമാണ്. ആലെപ്പോയിൽ സമീപദിവസങ്ങളിൽ നടന്ന ഏറ്റുമുട്ടലുകൾ ഇതിനു തെളിവാണ്. തങ്ങളുടെ ഡാറ്റയനുസരിച്ച് സിറിയയിൽ മൂന്നു ലക്ഷം ക്രൈസ്തവർ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും പത്തു വർഷം മുമ്പുള്ളതിനേക്കാൾ ലക്ഷക്കണക്കിനു പേർ കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവരുടെ എണ്ണം കുറഞ്ഞെങ്കിലും കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചെന്നും റിപ്പോർട്ടിലുണ്ട്.
2024 ഒക്ടോബറിനും 2025 സെപ്റ്റംബർ 30നുമിടയിൽ ലോകത്താകെ 4,712 ക്രൈസ്തവരെ വ്യക്തമായ കാരണങ്ങളില്ലാതെ അറസ്റ്റ് ചെയ്ത് മതിയായ വിചാരണയില്ലാതെ ജയിലിലടച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 1,600 പേരും ഇന്ത്യയിലാണ്.
ഇന്ത്യയിൽ ഹിന്ദു ദേശീയതയുടെയും മതപരിവർത്തന നിരോധന നിയമങ്ങളുടെയും മറവിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എല്ലാവർക്കും അവനവന് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ അവകാശമുണ്ടെന്ന് ഭരണഘടനയിൽ അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങൾ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമങ്ങളിലൂടെ നിരവധി ക്രൈസ്തവവിശ്വാസികൾ അറസ്റ്റ് ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
വീടുകളിൽ പ്രാർഥനായോഗം നടത്താൻപോലും അനുവദിക്കുന്നില്ല. സംസ്ഥാനങ്ങൾ മതപരിവർത്തന നിരോധന നിയമങ്ങൾ കൊണ്ടുവരുന്നത് പ്രധാനമായും ക്രൈസ്തവരെ ഉദ്ദേശിച്ചാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവപീഡനങ്ങളിൽ മുന്നിൽ നിൽക്കുന്നത് ഉത്തരകൊറിയയാണ്. ഓപ്പൺ ഡോർസിന്റെ റിപ്പോർട്ടിൽ തുടർച്ചയായി 24-ാം തവണയും ഈ ഏകാധിപത്യ രാജ്യമാണു ക്രൈസ്തവരെ ഭയക്കുന്നത്. സൊമാലിയയാണു രണ്ടാം സ്ഥാനത്ത്. യെമൻ, സുഡാൻ, എറിത്രിയ, സിറിയ, നൈജീരിയ, പാക്കിസ്ഥാൻ, ലിബിയ, ഇറാൻ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ പീഡനം നടക്കുന്ന പത്തു രാജ്യങ്ങൾ. 50 രാജ്യങ്ങളുടെ പട്ടികയിൽ 12-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.
ഉത്തരകൊറിയയിൽ ഒരാൾ ക്രൈസ്തവനാണെന്ന് അറിഞ്ഞാൽ അയാളെയും കുടുംബത്തെയും ഒന്നുകിൽ വധശിക്ഷയ്ക്കു വിധേയമാക്കുകയോ ജീവിതാവസാനം വരെ അതിഭീകരമായ ലേബർ ക്യാന്പിൽ അടയ്ക്കുകയോ ചെയ്യും.
രണ്ടു കോടി 63 ലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ ക്രൈസ്തവരുടെ എണ്ണം നാലു ലക്ഷമാണ്. 2020ലെ ആന്റി റിയാക്ഷണറി തോട്ട് നിയമമനുസരിച്ച് ക്രൈസ്തവനായിരിക്കുകയോ ബൈബിൾ കൈവശം വയ്ക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. രാജ്യത്തെ ജനങ്ങൾ ദൈവത്തെ ആരാധിക്കാൻ പാടില്ലെന്നും കിം ഭരണകൂടത്തെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നുമാണ് അലിഖിത നിയമം. എങ്കിലും ഭീഷണികളും പ്രതിസന്ധികളും വകവയ്ക്കാതെ രഹസ്യമായി അവിടെ സഭ വളരുന്നുവെന്ന് ഓപ്പണ് ഡോർസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ചൈനയിലും ക്രൈസ്തവർ ഭയത്തോടെയാണ് വിശ്വാസം കാത്തുസൂക്ഷിക്കുന്നത്. ക്രൈസ്തവമതം സർക്കാരിനു ഭീഷണിയാണെന്നും അതിനാൽത്തന്നെ അതു ശക്തമായി നിയന്ത്രിക്കേണ്ടതും ഇല്ലാതാക്കേണ്ടതും അനിവാര്യമാണെന്നുമുള്ള നിലപാടാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടേത്. എങ്കിലും സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കടുത്ത നിബന്ധനകളോടെ സഭയ്ക്ക് പ്രവർത്തനാനുമതിയുണ്ട്. പള്ളികൾ സർക്കാരിൽ രജിസ്റ്റർ ചെയ്യണം.
പള്ളികളിൽ പോകുന്നവരെ ഭരണകൂടം സദാ നിരീക്ഷിക്കുന്നു. വൈദികർ എന്താണു പ്രസംഗിക്കേണ്ടതെന്ന് ഭരണകൂടമാണു തീരുമാനിക്കുന്നത്. 18 വയസിൽ താഴെയുള്ളവർക്ക് പള്ളികളിൽ പോകാൻ അനുവാദവുമില്ല. ഒരുഭാഗത്ത് നിയന്ത്രണമുണ്ടെങ്കിൽ മറുഭാഗത്ത് രഹസ്യമായി രാജ്യത്ത് ക്രൈസ്തവരുടെ എണ്ണം വർധിക്കുകയാണ്.
Tags : Christians persecution attacks increasing World