കേരളത്തിലെ മത്സ്യലഭ്യതയിൽ 2024-25 വർഷത്തിൽ മുൻ വർഷത്തേക്കാൾ 95,000 ടണ്ണിന്റെ വർധനയാണ് കണക്കാക്കപ്പെട്ടത്. ഉൾനാടൻ മത്സ്യമേഖലയിലും സമുദ്രമത്സ്യ കണക്കിലും വർധനയുണ്ടായി.
29,000 ടണ്ണാണ് ഉൾനാടൻ മത്സ്യത്തിന്റെ വർധന. കഴിഞ്ഞ സാമ്പത്തികവർഷം കേരളം ആകെ 9.27 ലക്ഷം ടൺ മത്സ്യം പിടിച്ചു. ഇതിൽ 6.47 ലക്ഷം ടൺ സമുദ്രമത്സ്യവും 2.80 ലക്ഷം ടൺ ഉൾനാടൻ മത്സ്യവുമായിരുന്നു. കടന്നുപോകുന്ന ഈ സാമ്പത്തികവർഷവും മത്സ്യസമ്പത്തിൽ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, 2020ൽ കേരളത്തിൽ സജീവ മത്സ്യത്തൊഴിലാളികൾ 2,40,211 ആയിരുന്നു. 2024 ആയപ്പോഴേക്കും ഇത് 2,26,093 ആയി കുറഞ്ഞു. സുനാമി വന്നാലും ഓഖി ദുരന്തമുണ്ടായാലും എന്നും അവഗണിക്കപ്പെടുന്ന ഒരു വിഭാഗമായി മാറിയിരിക്കുന്നു കേരളത്തിന്റെ സൈന്യം എന്ന് സർക്കാരുകൾ തന്നെ വിശേഷിപ്പിച്ച കടലിന്റെ മക്കളും മറ്റു മത്സ്യത്തൊഴിലാളികളും.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നതാണ് മത്സ്യമേഖല. 590 കിലോമീറ്റർ കടൽത്തീരം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ടും വൈവിധ്യമാർന്ന ജലസ്രോതസുകൾകൊണ്ടും അനുഗൃഹീതം. ചെറുതും വലുതുമായ 53 കായലുകൾ, 44 നദികൾ നിരവധി തണ്ണീർത്തടങ്ങൾ എന്നിവയും മത്സ്യസമ്പത്തിനാൽ സമ്പുഷ്ടമാണ്.
പോഷകസമൃദ്ധവും മാംസ്യപ്രധാനവുമായ ഭക്ഷ്യമാണ് മത്സ്യം. കേരളജനതയുടെ ഭക്ഷണത്തിൽ ഏറിയപങ്ക് ജന്തുജന്യ പ്രോട്ടീൻ ലഭ്യമാകുന്നത് മത്സ്യാഹാരത്തിൽനിന്നാണ്. ദേശീയ ഉപഭോക്തൃ സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഗ്രാമങ്ങളിൽ ആയിരത്തിൽ 829ഉം നഗരങ്ങളിൽ 821ഉം കുടുംബങ്ങളിൽ മത്സ്യം ഉപയോഗിക്കുന്നതായി രേഖപ്പെടുത്തുന്നു. കേരളമൊരു മത്സ്യോത്പാദക, ഉപഭോഗ സംസ്ഥാനമാണ്. ഒരു കാലത്ത് ഉത്പാദനത്തിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന കേരളം ഇന്നു പക്ഷെ പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് പിന്നിലാണ്.
തീരദേശത്തെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്. 222 കടലോര മത്സ്യഗ്രാമങ്ങളിലും 113 ഉൾനാടൻ മത്സ്യഗ്രാമങ്ങളിലുമായി അധിവസിക്കുന്ന 10 ലക്ഷത്തിലധികം ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗമാണ് മത്സ്യബന്ധനം. 750നടുത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. 10 ലക്ഷം ആളുകളുടെ പ്രധാന വരുമാനമാർഗമായിട്ടും വേണ്ട പരിഗണന ഈ വിഭാഗത്തിനു ലഭിക്കുന്നുണ്ടോ എന്നതിൽ സംശയമുണ്ട്. ഏറെ അപകടം നിറഞ്ഞ തൊഴിലാണ് കടൽ മത്സ്യബന്ധനം. താരതമ്യേന അപകടസാധ്യത കുറവാണെങ്കിലും ഉൾനാടൻ മത്സ്യമേഖലയും അപകടസാധ്യതയുള്ളതാണ്.
പഠനങ്ങൾകൊണ്ടുള്ള ഫലം?
സംസ്ഥാനത്തിനകത്തുള്ള മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിവിധ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി കേരള നിയമസഭയിലാണ് ഒരു സമിതി രൂപപ്പെട്ടത്. എന്നാൽ, ഈ സമിതിയുടെ നിർദേശങ്ങൾ എത്രമാത്രം പ്രാവർത്തികമാക്കപ്പെടുന്നുണ്ട് എന്നു പഠനം നടത്തേണ്ടിയിരിക്കുന്നു. പതിനഞ്ചാം കേരള നിയമസഭയിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി 2024ലെ പ്രവർത്തന റിപ്പോർട്ടിൽ ചില നിർദേശങ്ങൾ സമർപ്പിക്കുകയുണ്ടായി. കാലോചിതമായ നിർദേശങ്ങളാണ് സമർപ്പിക്കപ്പെട്ടതെങ്കിലും അവയ്ക്കു വേണ്ടത്ര പരിഗണന ലഭ്യമായിട്ടില്ല.
കേരളത്തിൽ ഏറ്റവും ജനസാന്ദ്രമായ പ്രദേശമായതുകൊണ്ടും തീരദേശവാസികളായ ജനങ്ങളുടെ ജീവസന്ധാരണ മാർഗങ്ങളുമായി ബന്ധപ്പെട്ടതായതിനാലും തീരദേശ പരിസ്ഥിതി പ്രശ്നങ്ങളിൽ ശ്രദ്ധാപൂർവമായ സത്വര ഇടപെടലുകൾ അനിവാര്യമാണ്.
തീരശോഷണം കൂടുതൽ വ്യാപകവും രൂക്ഷവുമായിരിക്കുന്ന പശ്ചാത്തലത്തിലും, കാലാവസ്ഥാ മാറ്റം വരുംകാലങ്ങളിൽ പ്രവചനാതീതമായ വെല്ലുവിളികൾ ഉയർത്തുമെന്നതിനാലും, തീരദേശ സമൂഹത്തിന്റെ ആശങ്കകൾ ഉൾക്കൊള്ളുന്നതും പ്രകൃതിദത്ത പരിഹാരങ്ങളിൽ ഊന്നിയതും കൂടുതൽ ശാസ്ത്രീയവുമായ കർമപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, ഈ റിപ്പോർട്ട് സമർപ്പിച്ച് ഏതാണ്ട് ഒരു വർഷം പൂർത്തിയാകുമ്പോഴും ഇതിൽ നിർദേശിച്ചിരിക്കുന്ന കാര്യങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമാക്കാൻ സാധിച്ചിട്ടില്ല.
പ്രധാന നിർദേശങ്ങൾ
സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിൽ ഈ മേഖലയ്ക്കായി പ്രത്യേക ഘടകപദ്ധതി ആവിഷ്കരിച്ചു നടപ്പാക്കണം. ഇത് ഈ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു മാറ്റം വരുത്തും. ഇതിനായി തീരദേശ തദ്ദേശഭരണ സ്ഥാപനങ്ങൾക്കായി തീരദേശഘടക പദ്ധതി നടപ്പാക്കണം. കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ പുലിമുട്ട്, കടൽഭിത്തി എന്നിവ നിർമിക്കുന്നതിനുവേണ്ടിയുള്ള സാധ്യതാ പഠനം നടത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടിയുണ്ടാകണം.
ഇതരസംസ്ഥാന മത്സ്യങ്ങൾ വില്പന നടത്തുന്നത് നിയമം മൂലം നിരോധിക്കാനാകില്ലെങ്കിലും അവയുടെ കടന്നുകയറ്റം നിയന്ത്രിക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും കർശന നടപടി സ്വീകരിക്കണം. മത്സ്യസംഭരണ-വിപണന കേന്ദ്രങ്ങൾ ആധുനികീകരിച്ച് മത്സ്യവിപണനം അതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളിൽ മാത്രമാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. കടലിലെ പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ പ്രതികൂല സാഹചര്യങ്ങളോടു പൊരുതി രക്ഷാപ്രവർത്തനം നടത്തുന്പോൾ നിരന്തരം നേരിടേണ്ടിവരുന്ന അപകടസാധ്യതകൾ കണക്കിലെടുത്ത് സീ റെസ്ക്യു സ്ക്വാഡിലെ അംഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണം.
തീരദേശ മേഖലയിലെ വിദ്യാർഥികൾക്ക് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സാങ്കേതിക വൈദഗ്ധ്യം കൈവരിക്കുന്നതിനും ഫിഷറീസ് മേഖലയിലെ ഉത്പാദനക്ഷമതയും സുസ്ഥിരതയും മെച്ചെപ്പെടുത്തുന്നതിനും സഹായകമാകുംവിധം നൂതന ഫിഷറീസ് കോഴ്സുകൾ ആരംഭിക്കുന്നതിന് ക്വാളിഫിക്കേഷൻ പായ്ക്ക് നിർമിച്ച് ദേശീയ ക്വാളിഫിക്കേഷൻ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ പ്രൊപ്പോസൽ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കണമെന്ന ശിപാർശയും നല്കിയിരുന്നു.
ട്രോളിംഗ് നിരോധന സമയത്ത് കാരിയർ വള്ളങ്ങളുടെ ഉപയോഗം നിജപ്പെടുത്തിയിട്ടുള്ളതുപോലെ എല്ലാ യന്ത്രവത്കൃത യാനങ്ങൾക്കും ഒരു കാരിയർ വള്ളം എന്ന തരത്തിൽ വർഷത്തിലുടനീളം നിയന്ത്രണം ഏർപ്പെടുത്തണം.
മാതൃകാ മത്സ്യഗ്രാമമായി തെരഞ്ഞെടുത്തിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ നിലവിലുള്ള ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പുതുതായി വിഎച്ച്എസ്ഇ ഫിഷറീസ് കോഴ്സുകൾ തുടങ്ങുന്നതിന് ആവശ്യമായ തീരുമാനം സർക്കാർതലത്തിൽ എടുക്കണം.
മത്സ്യഭവനുകൾക്ക് സ്ഥിരം കെട്ടിടം ലഭ്യമാക്കുക, മത്സ്യത്തൊഴിലാളികൾക്ക് ആനുപാതികമായി മത്സ്യഭവനുകളുടെ എണ്ണം വർധിപ്പിക്കുക, മത്സ്യത്തൊഴിലാളി ക്ഷേമപദ്ധതികൾ ഓൺലൈനാക്കുക, സുനാമി ഫ്ലാറ്റുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, മത്സ്യത്തൊഴിലാളി മക്കളുടെ വിദ്യാഭ്യാസ ആനുകൂല്യം യഥാസമയം നല്കുക തുടങ്ങി വിവിധ നിർദേശങ്ങളും സമർപ്പിച്ചിരുന്നു.
എന്നാൽ, ഇവയിൽ പലതും ഇന്നും നിർദേശങ്ങളായി മാത്രം ഫയലിൽ ഉറങ്ങുകയാണ്. ശിപാർശകൾ സമർപ്പിച്ച ജനപ്രതിനിധികൾ ഉൾപ്പെടുന്ന സംസ്ഥാന സർക്കാരിന്റെ ഭരണത്തിന്റെ അവസാന സമയത്തെങ്കിലും ഇതിനൊരു മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് അപകടമുനമ്പിലെ മത്സ്യത്തൊഴിലാളീ സഹോദരങ്ങൾ.
Tags : Fish availability increasing fishermen decreasing