കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്ന് 69 വര്‍ഷം പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്കു കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപംകൊണ്ടതിന്റെ ഓര്മ പുതുക്കുന്ന ഈ വേളയില്‍, ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു സുപ്രധാന പ്രഖ്യാപനത്തിനുകൂടി ഇന്നു കേരളം സാക്ഷ്യം വഹിക്കുകയാണ്. ‘അതിദാരിദ്ര്യമുക്ത സംസ്ഥാനം’ എന്ന പദവിയിലേക്കു കേരളം ഉയരുകയാണ്. വെറും കണക്കുകളിലെ നേട്ടത്തിനപ്പുറം, കഴിക്കാന്‍ ഭക്ഷണമില്ലാത്ത, താമസിക്കാന്‍ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാള്‍പോലും ഈ കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം. ലോകമാകെയുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു മാനവിക മാതൃകയാണിത്.
2021ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ എടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു അതിദാരിദ്ര്യ നിര്‍മാര്‍ജനം. അധികാരത്തിലെത്തി രണ്ട് മാസത്തിനുള്ളില്‍ത്തന്നെ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 1,032 തദ്ദേശ സ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെയാണ് ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയെ ക്ലേശഘടകങ്ങളായി കണക്കാക്കി കണ്ടെത്തിയത്. ആ കുടുംബങ്ങളെയും ആ വ്യക്തികളെയുമാണ് ഇപ്പോള്‍ അതിദാരിദ്ര്യത്തില്‍നിന്നു മോചിപ്പിക്കുന്നത്.
കേവലം സാമ്പത്തികസഹായം നല്കുന്ന ഒരു ക്ഷേമപദ്ധതിയല്ല അതിദാരിദ്ര്യ നിര്‍മാര്‍ജന ദൗത്യം. മറിച്ച്, ദാരിദ്ര്യത്തെ അതിന്റെ എല്ലാ രൂപത്തിലും നിര്‍വചിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്ത ഒരു സമഗ്ര ജനകീയ മുന്നേറ്റമാണിത്. ദാരിദ്ര്യത്തെ വരുമാനം എന്ന ഒറ്റ അളവുകോലില്‍ ഒതുക്കാതെ, വിശപ്പ്, രോഗം, ഭവനം, തൊഴില്‍ തുടങ്ങിയ സാമൂഹികവും ആരോഗ്യപരവുമായ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഏറ്റവും ദുര്‍ബലരായ 64,006 കുടുംബങ്ങളെയാണ് കേരളം കണ്ടെത്തിയത്. ഈ ഓരോ കുടുംബത്തിനും അവരുടെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ച് മൈക്രോപ്ലാനുകള്‍ തയാറാക്കി. അവര്‍ക്കെല്ലാം ഭക്ഷണം, ആരോഗ്യ പരിരക്ഷ, സുരക്ഷിത ഭവനം എന്നിവയ്ക്കു പുറമെ സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള ഉപജീവന മാര്‍ഗങ്ങളും മൈക്രോപ്ലാനുകളില് ഉള്‍പ്പെടുത്തി.
സാമൂഹ്യസുരക്ഷാ സംവിധാനങ്ങളില്‍പോലും ഉള്‍പ്പെടാതെ പോയ ഏറ്റവും അരികുവത്കരിക്കപ്പെട്ട മനുഷ്യരെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള ഈ സര്‍ക്കാര്‍ നടപടി, നവകേരളം മുന്നോട്ടുവയ്ക്കുന്ന മാനുഷികവും സമഗ്രവുമായ വികസന കാഴ്ചപ്പാടിന്റെ അടിത്തറയാണ്.
സ്വാഭാവിക തുടർച്ച
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നാം നടപ്പാക്കിവരുന്ന നവകേരള നിര്‍മാണ പ്രക്രിയയുടെ സ്വാഭാവികമായ തുടര്‍ച്ചയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന നേട്ടം. വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, പശ്ചാത്തല സൗകര്യ വികസനം എന്നീ മേഖലകളിലെ പ്രധാന മിഷനുകളിലൂടെയാണു കേരളം സാമൂഹികവികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി. ആര്‍ദ്രം പദ്ധതി വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ശക്തിപ്പെടുത്തിക്കൊണ്ട് സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. നമ്മുടെ നെല്‍വയലുകളും ജലാശയങ്ങളും വീണ്ടെടുത്തു. ഹരിതകേരളം പദ്ധതിയിലൂടെ നമ്മുടെ നാടിന്റെ ഹരിതാഭയാകെ തിരിച്ചുപിടിക്കുന്നതിനും നടപടി സ്വീകരിച്ചു.
ലൈഫ് മിഷന് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി. അഞ്ച് ലക്ഷത്തോളം വീടുകള്‍ നല്കി. ഒന്നര ലക്ഷത്തോളം വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 62 ലക്ഷം പേര്‍ക്കാണ് പ്രതിമാസം 1,600 രൂപാ വീതം മുടങ്ങാതെ ക്ഷേമ പെന്‍ഷനുകള്‍ നല്‍കിവരുന്നത്. ഇന്നു മുതല്‍ അത് 2,000 രൂപയായി വര്‍ധിപ്പിക്കുകയാണ്. കുടിശിക വരുത്താതെ ഇത്രയും പേര്‍ക്ക് ഇത്രയും ഉയര്‍ന്ന തുക ക്ഷേമ പെന്‍ഷനായി നല്കുന്ന ഏറ്റവും മികച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയുള്ള ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായി ഇന്നു കേരളം മാറി.
പുതിയ പദ്ധതികൾ
നിലവില്‍ നടന്നുവരുന്ന ക്ഷേമപദ്ധതികള്‍ക്കു പുറമേ ചില പുതിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിടുകയാണ്. ഇതിലേറ്റവും പ്രധാനമാണ് സ്ത്രീസുരക്ഷയ്ക്കായി ആരംഭിക്കുന്ന പെന്ഷന് പദ്ധതി. 35 മുതല്‍ 60 വയസ് വരെയുള്ള, നിലവില്‍ ഏതെങ്കിലും സാമൂഹ്യക്ഷേമ പെന്ഷന് ലഭിക്കാത്ത എഎവൈ (മഞ്ഞക്കാര്‍ഡ്), പിഎച്ച്എച്ച് (മുന്‍ഗണനാ വിഭാഗം പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം നല്‍കും. 31.34 ലക്ഷം സ്ത്രീകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. വിദ്യാര്‍ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ സ്റ്റൈപ്പന്റ് അഥവാ സാമ്പത്തിക സഹായം നല്‍കുന്നതിനായി കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് എന്ന പേരില്‍ ഒരു പദ്ധതിയും ആരംഭിക്കുകയാണ്. 18 മുതല്‍ 30 വയസ് വരെയുള്ള യുവതി / യുവാക്കള്‍ക്ക് പ്രതിമാസം 1,000 രൂപാ വീതം ഇതുവഴി ധനസഹായം ലഭിക്കും.
കേരളത്തിലെ എട്ട് സര്‍വകലാശാലകള്‍ക്കും 359 കോളജുകള്‍ക്കും നാക് അക്രഡിറ്റേഷന് ലഭിച്ചു. ഇതില്‍ 82 കോളജുകള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇതു ലഭിച്ചത്. മികച്ച കോളജുകളുടെ ആദ്യത്തെ നൂറ് റാങ്കിനുള്ളില്‍ സംസ്ഥാനത്തെ 16 കോളജുകളുണ്ട്. അവയില്‍ നാലെണ്ണം സര്‍ക്കാര്‍ കോളജുകളാണ്.
2016ല്‍ കേരളത്തിന്റെ വ്യാവസായിക വളര്‍ച്ച 12 ശതമാനം ആയിരുന്നത്, ഇന്ന് 17 ശതമാനമായി ഉയര്‍ന്നു. മാനുഫാക്ചറിംഗ് സെക്റ്ററിന്റെ സംഭാവന 2016 ല്‍ 9.8% ആയിരുന്നു. ഇന്നത് 14 ശതമാനമാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് കേരളം എത്തുന്ന നിലയിലേക്ക് സര്‍ക്കാര്‍ വ്യവസായ മേഖലയെ വളര്‍ത്തി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കെ സ്വിഫ്റ്റ് എന്ന സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനത്തിന്റെയും വ്യവസായ സ്ഥാപനങ്ങളില്‍ പരിശോധനാ സംവിധാനത്തിന്റെയും ഒക്കെ ഫലമായാണ് ഈ നേട്ടം നമുക്ക് സാധ്യമായത്.
സംരംഭകവര്‍ഷം പദ്ധതി
സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി ഇതുവരെ 3,56,016 സംരംഭങ്ങള്‍ ആരംഭിച്ചു. 22,900 കോടി രൂപയുടെ നിക്ഷേപവും 7,56,508 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഇതില്‍ ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചത് വനിതകളാണെന്നത് പദ്ധതിയുടെ മാറ്റുകൂട്ടുന്നു.
ഇപ്പോള്‍ സംരംഭങ്ങളുടെ എണ്ണം നാലു ലക്ഷത്തിലേക്ക് എത്തുകയാണ്.കഴിഞ്ഞ ഒന്‍പതര വര്‍ഷത്തിനുള്ളില്‍ 7,200 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരുകയും വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്തു. പരമ്പരാഗത മേഖലയ്ക്കുള്ള ഇന്‍കം സപ്പോര്‍ട്ട് സ്കീമിന് 201116 കാലത്ത് 210 കോടി രൂപ മാത്രമായിരുന്നു വകയിരുത്തിയതെങ്കില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലത്ത് 700 കോടിയോളം രൂപ ഈ ഇനത്തില്‍ ചെലവഴിച്ചു.
2016ല്‍ രണ്ട് ശതമാനമായിരുന്ന കാര്‍ഷികവളര്‍ച്ചാ നിരക്ക് ഇന്ന് 4.64 ശതമാനമാണ്. 2016 ല്‍ 1.7 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി നടന്നിരുന്നതെങ്കില്‍, ഇന്നത് രണ്ടര ലക്ഷം ഹെക്ടറിലേക്ക് വര്‍ധിച്ചിരിക്കുന്നു. നെല്ലിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 4.56 ടണ്‍ ആയി വര്‍ധിച്ചു. പച്ചക്കറി ഉത്പാദനം ഏഴ് ലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് 16 ലക്ഷം മെട്രിക് ടണ്ണായി വര്‍ധിച്ചു. കാര്‍ഷിക മൂല്യവര്‍ധന ലക്ഷ്യംവച്ചുള്ള വിവിധ പാര്‍ക്കുകള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്ത് ആദ്യമായി പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും താങ്ങുവില ഏര്‍പ്പെടുത്തുന്ന സംസ്ഥാനമായും നമ്മള് മാറി. കഴിഞ്ഞ ഒമ്പതര വര്‍ഷംകൊണ്ട് 15,000 കോടിയോളം രൂപ വിപണി ഇടപെടലിനു മാത്രമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങളിലൂടെ ചെലവഴിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കുകളെടുത്തു നോക്കിയാല്‍ നമ്മുടെ തനതു നികുതി വരുമാനം 47,000 കോടി രൂപയില്‍ നിന്ന് 81,000 കോടി രൂപയായി വര്‍ധിച്ചു. ആകെ തനതു വരുമാനമാകട്ടെ 55,000 കോടിയില്‍ നിന്ന് 1,04,000 കോടി രൂപയായി വര്‍ധിച്ചു. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70 ശതമാനത്തോളം ചെലവുകളും സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. ഈ സാമ്പത്തിക വര്‍ഷം ആകെ ചെലവുകളുടെ 75 ശതമാനത്തോളം സംസ്ഥാനം വഹിക്കേണ്ടിവരും എന്നാണ് കരുതുന്നത്.
മൂന്ന് ലക്ഷം നിയമനം
പി എസ് സിയിലൂടെ കഴിഞ്ഞ ഒമ്പത് വര്‍ഷംകൊണ്ട് മൂന്ന് ലക്ഷത്തോളം നിയമനങ്ങള്‍ നടത്തി. 40,000 ത്തോളം തസ്തികകള്‍ സൃഷ്ടിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നാല് ശതമാനം സംവരണം ഉറപ്പാക്കി. സര്‍ക്കാര്‍ ഓഫീസുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ഇ ഓഫീസും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വഴി ഫയല്‍ നീക്കവും അപേക്ഷ നടപടികളുമെല്ലാം ഓണ്‍ലൈന്‍ ആക്കിമാറ്റി.
ഇതിനുപുറമെ, 90,000 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി മുഖേന മാത്രം അടിസ്ഥാന സൗകര്യ മേഖലയില്‍ ഉണ്ടായി. സ്കൂളുകള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തിയും സര്‍ക്കാര്‍ ആശുപത്രികളെ അന്താരാഷ്ട്ര നിലവാരത്തിലേക്കു മെച്ചപ്പെടുത്തിയും പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിച്ചും കിഫ്ബി മുന്നേറുകയാണ്. തീരദേശ, മലയോര ഹൈവേകള്‍ ഉള്‍പ്പെടെയുള്ള വന്‍കിട ഗതാഗത പദ്ധതികള്‍ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ഗതാഗത ഭൂപടംതന്നെ മാറ്റിവരയ്ക്കുകയാണ്.
ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ഗെയില്‍ വാതക പൈപ്പ്ലൈന് പദ്ധതി പൂര്‍ത്തിയാക്കി. ദേശീയപാതാ വികസനം നാല്, ആറ് വരികളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കേരളത്തെ ആഗോള വാണിജ്യ ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. കൂടാതെ, എല്ലാവര്ക്കും കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ഉറപ്പാക്കുന്ന കെ ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയതിലൂടെ കേരളം ഒരു ‘ഡിജിറ്റല്‍ ഹൈവേ’ തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
അഞ്ച് സുപ്രധാന ബില്ലുകള്‍
നവകേരളം എന്ന നമ്മുടെ ലക്ഷ്യം നിയമപരമായി ശക്തിപ്പെടുത്തുന്നതിനായി അടുത്തിടെ നിയമസഭ പാസാക്കിയ അഞ്ച് സുപ്രധാന ബില്ലുകള്‍ ജനജീവിതത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നവയാണ്. കേരള പൊതു സേവനാവകാശ ബില്‍ 2025 വഴി പൗരന്മാര്ക്ക് സമയബന്ധിതമായി സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുകയും കാലതാമസമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താന്‍ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നതിലൂടെ ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവുന്നു.
സാമ്പത്തിക പ്രതിസന്ധികളില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാനും അവര്‍ക്ക് അന്തസോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് കേരള ഏക കിടപ്പാടം സംരക്ഷണ ബില്‍. വീടും പുരയിടവും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള സംരക്ഷണം ഈ ബില്‍ ഉറപ്പുനല്‍കുന്നു.
ഡിജിറ്റല്‍ സര്‍വേയില്‍ കണ്ടെത്തുന്നതും എന്നാല്‍ രേഖകളില്‍ ഉള്‍പ്പെടാത്തതുമായ ചെറിയ അളവിലുള്ള അധിക ഭൂമി കൈവശമുള്ളവര്‍ക്ക് ഉടമസ്ഥാവകാശം ക്രമവത്കരിച്ച് നല്കി പതിറ്റാണ്ടുകളായുള്ള ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതാണ് കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബില്‍. ഭരണതലത്തിലും ഔദ്യോഗിക ആശയവിനിമയങ്ങളിലും മലയാള ഭാഷയുടെ ഉപയോഗം നിര്‍ബന്ധമാക്കുന്ന മലയാളഭാഷാ ബില്‍ നമ്മുടെ മാതൃഭാഷാ സംരക്ഷണത്തിനും ഭരണസംവിധാനം സാധാരണക്കാരനു കൂടുതല്‍ പ്രാപ്യമാക്കുന്നതിനും ഉപകാരപ്രദമാണ്. വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളിലെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് കേരള വന (ഭേദഗതി) ബില്‍. ജനപക്ഷ സര്‍ക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നവയാണ് ഈ നിയമനിര്‍മാണങ്ങള്‍ എല്ലാം.
സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകള്‍!
Tags : extreme poverty Kerala