കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടന്നുവരുന്ന വോട്ടർപട്ടികയുടെ സമഗ്രപരിഷ്കരണം (എസ്ഐആർ) തുടക്കം മുതൽ വിവാദത്തിലായിരുന്നു. കേരളത്തിൽ ഒരു ബിഎൽഒ ജോലിസമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്തു. മറ്റ് ചില ബിഎൽഒമാർ ആത്മഹത്യാ ഭീഷണി മുഴക്കി.
കോൽക്കത്തയിൽ ബിഎൽഒമാരുടെ സംഘടനയായ ബിഎൽഒ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ പേരിൽ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. കേരളത്തിൽ ഒരിടത്ത് എന്യുമറേഷൻ ഫോം പൂരിപ്പിക്കുന്നതിന് സംഘടിപ്പിച്ച ക്യാമ്പിൽ, ബിഎൽഒയെ മനഃപൂർവം പ്രകോപിപ്പിക്കാൻ വീഡിയോ എടുത്തതിൽ പ്രകോപിതനായി നഗ്നതാപ്രദർശനം നടത്തിയ ബിഎൽഒ സസ്പെൻഷനും നിയമനടപടിക്കും വിധേയനാകുകയും ചെയ്തു. ബിഎൽഒ ജോലിയുടെ സമ്മർദം സഹിക്കാനാവാതെ പ്രൈമറി സ്കൂൾ അധ്യാപിക ജോലി രാജിവച്ചു. ഇത്തരം നിരവധി വാർത്തകളാണ് എസ്ഐആറിനോടനുമ്പന്ധിച്ച് അനുദിനം പുറത്തുവരുന്നത്.
അസുഖകരമായ പല വാർത്തകൾ പ്രചരിക്കുമ്പോഴും തിരുവല്ലയിൽ നിന്നുള്ളത് സുഖകരമായ ഒരു വാർത്തയാണ്. തിരുവല്ല താലൂക്ക് പരിധിയിലെ നിരണത്തെ ബിനു എന്ന ബിഎൽഒ ഒരു മാസം കൊണ്ട് പൂർത്തീകരിക്കേണ്ട ജോലി വെറും 19 ദിവസംകൊണ്ട് പൂർത്തിയാക്കി ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും അഭിനന്ദനം ഏറ്റുവാങ്ങി. അതായത്, എസ്ഐആർ പ്രവർത്തനങ്ങൾ വേണ്ട ശ്രദ്ധയോടെ ചെയ്താൽ സമയപരിധിക്കു മുമ്പുതന്നെ തീർപ്പാക്കാമെന്ന് ബിഎൽഒതന്നെ തെളിയിക്കുന്നു.
എസ്ഐആറിന്റെ തുടക്കം മുതൽ കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും അന്ധമായി എതിർക്കുകയായിരുന്നു. എസ്ഐആർ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഈ മുറുമുറുപ്പിൽ എന്യുമറേഷൻ ഫോം വിതരണവും വിവരശേഖരണവും സമാധാനപരമായി നടത്താനാകാതെ പോയി എന്നതാണ് സത്യം.
പാളിച്ചകൾ
‘ആശാരിയുടെ കുറ്റവുമുണ്ട്, തടിയുടെ വളവുമുണ്ട്’ എന്ന പഴഞ്ചൊല്ലുപോലെയാണ് എസ്ഐആറിന്റെ കാര്യം. സമഗ്ര വോട്ടർപട്ടിക ശുദ്ധീകരണത്തിനായി തെരഞ്ഞെടുത്ത സമയം തീർത്തും അനുയോജ്യമായില്ല എന്നതാണ് കേരളത്തിലടക്കം ഇത്രയും എതിർപ്പിന് കാരണമായത്.
എന്യുമറേഷൻഫോം വിതരണത്തിനും സ്വീകരണത്തിനും ബിഎൽഒമാർക്ക് അനുവദിച്ച സമയം പല സ്ഥലത്തെയും സാഹചര്യങ്ങളനുസരിച്ച് അപര്യാപ്തമായിരുന്നു. അത് കൂടാതെ ഡിജിറ്റൈസേഷൻ പ്രക്രിയയ്ക്ക് വേണ്ടിവരുന്ന സമയം കണക്കാക്കാതെ ബിഎൽഒമാർക്ക് സമയം കുറച്ച് അമിത ജോലിഭാരം ഏല്പിച്ചുകൊടുത്തു.
കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നടക്കുന്ന സമയത്തുതന്നെ വിവരശേഖരണം നടത്തുന്നത് ഒരു വലിയ വിഭാഗത്തിന്റെ നിസഹകരണത്തിന് കാരണമായിട്ടുണ്ട്. ബിഎൽഒമാർക്ക് എസ്ഐആർ സംബന്ധിച്ച് വിശദമായ പരിശീലനം നല്കിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റ് പ്രവർത്തനങ്ങളെപ്പറ്റി നല്ല അറിവും ബോധ്യവുമുള്ള ബിഎൽഒമാരിൽ മിക്കവരും എസ്ഐആറിന്റെ കാര്യത്തിൽ വേണ്ടത്ര അറിവും പരിചയവും ഇല്ലാത്തവരാണ്. ഭൂരിപക്ഷം ബിഎൽഒമാരും താത്പര്യത്തോടെ ചെയ്യുന്ന ജോലിയല്ല ഇത്.
കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ ആദ്യം മുതൽക്കേ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തെ എതിർക്കുകയായിരുന്നു. എസ്ഐആർ കേരളത്തിൽ നടപ്പാകില്ല എന്ന ബോധപൂർവമായ തെറ്റായ പ്രചാരണം കേരളത്തിലുണ്ടായി. എസ്ഐആറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ വക്രീകരിച്ച് പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ ശ്രമമുണ്ടായി.
എസ്ഐആർ ലക്ഷ്യംവയ്ക്കുന്നത് എന്ത് എന്ന് ആദ്യമേതന്നെ ജനങ്ങളെ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ കേരളത്തിലെ പൊതുസമൂഹം രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണങ്ങളെ തള്ളിക്കളയുമായിരുന്നു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അമിത തിരക്കും വെപ്രാളവും ശരിയായ മുന്നൊരുക്കത്തിന്റെ കുറവും എസ്ഐആർ എന്തോ വലിയ പ്രശ്നമാണ് എന്ന പ്രതീതിയാണ് കേരളത്തിൽ സൃഷ്ടിച്ചത്.
ബിഹാറിൽ ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ എസ്ഐആർ ലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കി എന്നു വിപുലമായി പ്രചരിപ്പിക്കപ്പെട്ടു. അനർഹരെയാണ് ഒഴിവാക്കിയതെന്ന് വേണ്ടവിധം അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചില്ല. ഇത് പൊതുസമൂഹത്തിൽ ഭയമുണ്ടാക്കി. ചില വിഭാഗങ്ങളെ മനഃപൂർവം ഒഴിവാക്കുന്നതിനാണ് എസ്ഐആർ എന്ന കുപ്രചാരണത്തിന് കേരളത്തിൽ നല്ല ഇടം ലഭിക്കുകയും ചെയ്തു.
അനുയോജ്യമായ സമയം
എസ്ഐആർ കുറ്റമറ്റ രീതിയിൽ നടപ്പാക്കണം എന്നുതന്നെയാണ് ഭൂരിപക്ഷത്തിന്റെയും താത്പര്യം. കേരളത്തിൽ എസ്ഐആർ ഇപ്പോൾ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഇടയിൽ നടത്തുന്നതിനോട് കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പോലും യോജിക്കുന്നില്ല.
നിലവിൽ ഒരു ബിഎൽഒ ആയിരത്തിനു മുകളിൽ വോട്ടർമാരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. അതും മൂന്നും നാലും പ്രാവശ്യം ഓരോ വീട്ടിലും കയറിയിറങ്ങി വേണം പൂർത്തിയാക്കാൻ. ആരെങ്കിലുമൊക്കെ വോട്ടർപട്ടികയിൽനിന്ന് വിട്ടുപോയാൽ അതിന്റെ പരാതിയും തുടർന്നുണ്ടാകാവുന്ന ഭീഷണികളും മറ്റുമാകാം സ്വയംജീവനൊടുക്കാൻ ബിഎൽഒമാരെ പ്രേരിപ്പിക്കുന്നത്.
ഒരു ബിഎൽഒയ്ക്ക് 500-600 വോട്ടർമാരുടെ വിവരശേഖരണം എന്ന തരത്തിൽ ക്രമപ്പെടുത്തി ബാക്കിയുള്ളതിന് കൂടുതൽ ആളുകളെ നിയോഗിച്ച് ആവശ്യമായ സമയം കൂടി നല്കിയാൽ വളരെ സുഗമമായി നടത്താവുന്ന ഒന്നായിരുന്നു എസ്ഐആർ. ബിഎൽഒമാർക്ക് ശരിയായ പരിശീലനം നല്കിയില്ല എന്നത് വളരെ ഗൗരവപൂർവം കാണേണ്ട ഒന്നാണ്. ഇക്കാര്യത്തിൽ ആരുടെയെങ്കിലും മനഃപൂർവമായ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നുപോലും അന്വേഷിച്ച് കണ്ടെത്തണം.
പ്രധാന പരാതി എസ്ഐആറിന് അനുവദിച്ചിരിക്കുന്ന സമയത്തിന്റെ കുറവാണ്. അതുപോലെതന്നെ വേണ്ടരീതിയിലുള്ള പരിശീലനം നല്കിയിട്ടില്ല. ഡിജിറ്റൈസേഷൻ സംബന്ധിച്ച് തുടക്കത്തിൽ പറഞ്ഞിരുന്നില്ല. പല സ്ഥലത്തും ഇപ്പോൾ പറയുന്ന സമയക്രമത്തിൽ കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുന്നില്ല. ചില പ്രദേശങ്ങളിൽനിന്ന് നിസഹകരണവും ഭീഷണിയും ഉണ്ടാകുന്നതായും പരാതിയുണ്ട്. ഇത് ഇന്ത്യയിലെല്ലായിടത്തും ബിഎൽഒമാർ നേരിടുന്ന പ്രശ്നമാണ്.
Tags : BLO comprehensive solution SIR