ഈയിടെ പൂർത്തിയായ പഞ്ചായത്ത്-മുനിസിപ്പൽ തെരഞ്ഞെടുപ്പു ഫലം നമ്മുടെ പത്രങ്ങൾ ജനങ്ങളെ അറിയിച്ചത് താഴെക്കൊടുത്തിരിക്കുന്നതുപോലുള്ള തലക്കെട്ടുകളിലൂടെയായിരുന്നു.
തിരുവനന്തപുരം ബിജെപി പിടിച്ചു, 50 കൊല്ലത്തെ ഇടതുഭരണത്തിന് അന്ത്യം
പാലാ നഗരസഭ: കേരള കോൺഗ്രസ്-എം ചരിത്രത്തിലാദ്യമായി പ്രതിപക്ഷത്ത്
തൃപ്പൂണിത്തുറ: ജില്ലയിൽ ബിജെപി ഭരിക്കുന്ന ആദ്യ മുനിസിപ്പാലിറ്റി
പക്ഷേ, ഈ തലക്കെട്ടുകളെല്ലാം നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണക്രമത്തെപ്പറ്റി അറിയാൻ പാടില്ലാത്ത സാധാരണ പത്രവായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നവയായിരുന്നു.
നിലവിലുള്ള നിയമമനുസരിച്ച് നമ്മുടെ നഗരസഭകളിലും പഞ്ചായത്തുകളിലും ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല. തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരും പഞ്ചായത്ത് മെംബർമാരും അവിടെയുണ്ട്. അവരെല്ലാവരും ചേർന്ന് ഭരണം നടത്തുന്നു. എല്ലാ അംഗങ്ങളും തീരുമാനങ്ങളെടുക്കുന്നതിൽ പങ്കാളികളാണ്. അപ്പോൾ എല്ലാ അംഗങ്ങളും ഭരണപക്ഷത്തല്ലേ?
ഈ കാര്യം ഒന്നുകൂടി വിശദീകരിക്കട്ടെ
നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് മൂന്നു തലത്തിലാണ് സർക്കാരുകൾ പ്രവർത്തിക്കുന്നത്. ഒന്നാം തലത്തിലുള്ള സർക്കാരാണ് കേന്ദ്രസർക്കാർ. അവിടെ ലോക്സഭയിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുള്ള പാർട്ടിയുടെ നേതാവ് പ്രധാനമന്ത്രിയായി പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്ന കക്ഷികളുടെ പ്രധാന നേതാക്കളെ അദ്ദേഹത്തിന്റെ ശിപാർശപ്രകാരം മന്ത്രിമാരായി നിയമിക്കുന്നു. ഓരോ മന്ത്രിക്കും ചില വകുപ്പുകളുടെ ഭരണച്ചുമതല ഏല്പിച്ചുനൽകുന്നു. ഇങ്ങനെ ഭരണച്ചുമതലയുള്ള മന്ത്രിമാരുടെ പാർട്ടിയിലെ എംപിമാരെല്ലാം അവിടെ ഭരണകക്ഷി അംഗങ്ങൾ. അതേസമയം ഭൂരിപക്ഷമില്ലാത്ത കക്ഷികൾക്ക് ഭരണച്ചുമതല, അധികാരം ഒട്ടുമില്ല. അവരെല്ലാം പ്രതിപക്ഷം. ഭരണം നടത്തുന്നവരുടെ നടപടികളും തീരുമാനങ്ങളുമെല്ലാം നിരീക്ഷിച്ച് കുറ്റവും കുറവുകളുമെല്ലാം ഉയർത്തിക്കാട്ടി ഭരണക്കാരുടെ തെറ്റു തിരുത്താൻ ശ്രമിക്കുകയാണ് അവരുടെ ദൗത്യം.
രണ്ടാം തലത്തിലുള്ള സർക്കാരാണ് ഓരോ സംസ്ഥാനവും ഭരിക്കുന്ന സംസ്ഥാന സർക്കാർ. സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയുടെയോ മുന്നണിയുടെയോ നേതാവ് മുഖ്യമന്ത്രിയാകുന്നു. ആ കക്ഷിക്കാരായ നേതാക്കൾ ചിലരെ വിവിധ വകുപ്പുകളുടെ ചുമതലക്കാരായ മന്ത്രിമാരായി നിയമിക്കുന്നു. ഇങ്ങനെ ഭൂരിപക്ഷമുന്നണിക്കാരെല്ലാം ഭരണപക്ഷത്ത്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടാതെ പോയ പാർട്ടിയും മുന്നണിയും പ്രതിപക്ഷത്ത്. അവർക്ക് ഭരണത്തിൽ, തീരുമാനം എടുക്കുന്നതിൽ കൈയൊന്നുമില്ല. പക്ഷേ എടുക്കാൻ ഉദ്ദേശിക്കുന്നതും എടുത്തുകഴിഞ്ഞതുമായ തീരുമാനങ്ങളെ എതിർക്കാം. തിരുത്തലുകൾ നിർദേശിക്കാം. വിമർശനങ്ങൾ ഉയർത്താം.
പ്രതിപക്ഷത്ത് ഇരിക്കുന്ന കൂട്ടർക്ക് ബ്രിട്ടീഷ് മാതൃകയിൽ ‘ഷാഡോ കാബിനറ്റ്’ (നിഴൽ മന്ത്രിസഭ) രൂപീകരിക്കാം. ഓരോ വകുപ്പിന്റെയും ‘ഷാഡോ മന്ത്രി’ ആ വകുപ്പുകളുടെ പ്രവർത്തനത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് വിമർശന ശരങ്ങൾ തൊടുക്കാം. ക്രിയാത്മക നിർദേശങ്ങൾ മുന്പോട്ടു വയ്ക്കാം. അപ്പോൾ ആദ്യ രണ്ട് തലങ്ങളിലുള്ള സർക്കാരുകളിൽ, അധികാരത്തിലുള്ളവർ ഭരണപക്ഷമായും അധികാരമില്ലാത്തവർ പ്രതിപക്ഷമായും പ്രവർത്തിക്കുന്നു.
ഇനി മൂന്നാം തലത്തിലെ സർക്കാരുകളായ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും എങ്ങനെയാണ് ഭരണം നടക്കുന്നത് എന്ന് പരിശോധിക്കാം.
ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അംഗങ്ങളുടെ യോഗത്തിൽ അധ്യക്ഷപദവി അലങ്കരിക്കാനായി കോർപറേഷനിൽ ഒരു മേയറെയും മുനിസിപ്പാലിറ്റികളിൽ ഒരു ചെയർമാനെയും പഞ്ചായത്തുകളിൽ ഒരു പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്നു. അതോടൊപ്പം ഒരു ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ, വൈസ് പ്രസിഡന്റ് എന്നിവരെയും അംഗങ്ങൾ ചേർന്ന് വോട്ടെടുപ്പ് നടത്തി തെരഞ്ഞെടുക്കുന്നു. പക്ഷേ ഈ മേയർ, മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ പ്രധാന ജോലി, തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ (പഞ്ചായത്ത് അംഗങ്ങളുടെ) യോഗത്തിൽ, (നിയമസഭകളിൽ സ്പീക്കർ ചെയ്യുന്നതു പോലെ) അധ്യ ക്ഷത വഹിച്ച്, സഭാ നടപടികൾ നിയന്ത്രിക്കുക എന്നതാണ്. ഒന്നാംതല സർക്കാരിലെ പ്രധാനമന്ത്രിയുടെയോ രണ്ടാംതല സർക്കാരിലെ മുഖ്യമന്ത്രിയുടെയോ അധികാരങ്ങൾ മൂന്നാംതല സർക്കാരിലെ മേയർക്കോ മുനിസിപ്പൽ ചെയർമാനോ പഞ്ചായത്ത് പ്രസിഡന്റിനോ നൽകിയിട്ടില്ല. ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മന്ത്രിസഭയോ മന്ത്രിമാരോ ഇല്ല. അവിടെ വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്നത് സ്റ്റാൻഡിംഗ് കമ്മിറ്റികൾ, അതത് സ്ഥിരം സമിതികളാണ്.
സ്ഥിരം സമിതികൾ ഫിനാൻസ് (ധനകാര്യം), നികുതി അപ്പീൽ, മരാമത്ത്, ആരോഗ്യം/ മാലിന്യ സംസ്കരണം, വിദ്യാഭ്യാസം, വെൽഫെയൽ, ടൗൺ പ്ലാനിംഗ് എന്നിങ്ങനെ ഓരോ വകുപ്പിന്റെയും ചുമതല വഹിക്കുന്നു. ഓരോ സ്ഥിരം സമിതിയിലും ഏഴോ, എട്ടോ അംഗങ്ങൾ ഉണ്ടായിരിക്കും. ഓരോ കൗൺസിലറും ഓരോ പഞ്ചായത്ത് മെംബറും ഏതെങ്കിലും ഒരു സ്ഥിരം സമിതിയിൽ അംഗമായിരിക്കും. അതേസമയം, ഒരു മെംബറും കൗൺസിലറും ഒന്നിൽക്കൂടുതൽ സ്ഥിരം സമിതികളിൽ അംഗമായിരിക്കാൻ പാടില്ല. അപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എല്ലാ കൗൺസിലർമാരും പഞ്ചായത്ത് മെംബർമാരും ഏതെങ്കിലും ഒരു വകുപ്പിന്റെ ഭരണത്തിൽ പങ്കാളിയാകുന്നു. ഇങ്ങനെ ഭരണത്തിൽ പങ്കെടുത്ത് തീരുമാനങ്ങളെടുക്കുന്നവർ എങ്ങനെയാണ് പ്രതിപക്ഷമാകുന്നത്? അപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എല്ലാ അംഗങ്ങളും ചേർന്ന് ഭരണം നടത്തുന്നു. അവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഇല്ല എന്നതു വ്യക്തമാണല്ലോ.
വോട്ടില്ലാത്ത അംഗങ്ങള്
മിക്ക നഗരസഭകളിലും പഞ്ചായത്തുകളിലും ഓരോ സ്ഥിരം സമിതിയിലും മേയറിന്റെ അല്ലെങ്കിൽ പ്രസിഡന്റിന്റെ പാർട്ടിക്കാരും അദ്ദേഹത്തെ എതിർക്കുന്ന പാർട്ടിക്കാരുമായ കൗൺസിലർമാരും പഞ്ചായത്ത് മെംബർമാരും അംഗത്വം വഹിക്കുന്നുണ്ട്. അപ്പോൾ മന്ത്രിയുടെ സ്ഥാനത്തുള്ള സ്ഥിരം സമിതി മിക്കപ്പോഴും ഏകകണ്ഠമായി തീരുമാനങ്ങളെടുക്കുന്നു. മരാമത്ത് പണികളുടെയും മറ്റും കോൺട്രാക്ട് നൽകുന്നു. അവർ അഴിമതിക്കാരാണെങ്കിൽ കോഴപ്പണം പങ്കിട്ടെടുക്കുന്നു. പുറത്ത്, പാവപ്പെട്ട ജനങ്ങളുടെ മുന്പിൽ ഭരണകക്ഷിയും പ്രതിപക്ഷവുമായി നടിക്കുന്നു. മേയർ, മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അതത്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലുള്ള എല്ലാ സ്ഥിരം സമിതികളിലും അംഗമായിരിക്കും. പക്ഷേ, വോട്ടില്ലാത്ത അംഗമായിരിക്കും.
ഫിനാൻസ് സ്ഥിരം സമിതിയുട നേതൃസ്ഥാനം വഹിക്കുന്നത് ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ, വൈസ് പ്രസിഡന്റ് എന്നിവരാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എല്ലാ അധികാരങ്ങളും സ്ഥിരം സമിതികളിൽ നിക്ഷിപ്തമല്ല എന്നത് മറ്റൊരു പ്രധാന കാര്യമാണ്. അവിടെ പല വിഷയങ്ങളിലും തീരുമാനം എടുക്കേണ്ടത്, അടിസ്ഥാനതലത്തിൽ, ജനങ്ങളാണ്. ഇതിനുവേണ്ടി മൂന്നു മാസത്തിലൊരിക്കൽ പഞ്ചായത്തുകളിൽ വാർഡ് സഭ കൂടണം. വാർഡ് സഭയിലെ അംഗങ്ങൾ, ആ വാർഡിലുള്ള മുഴുവൻ വോട്ടോർമാരുമാണ്. വാർഡ് സഭ വിളിച്ചുകൂട്ടേണ്ടതും ആ യോഗത്തിൽ അധ്യക്ഷം വഹിക്കേണ്ടതും വാർഡ് മെംബറാണ്.
നഗരസഭകളിൽ ഓരോ വാർഡിലും വളരെക്കൂടുതൽ വോട്ടർമാർ ഉണ്ടായിരിക്കുമല്ലോ. അതുകൊണ്ട് നഗരസഭകളിൽ വാർഡ് സഭയ്ക്കു പകരം വാർഡ് കമ്മിറ്റികളാണ് കൂടേണ്ടത്. വാർഡ് കമ്മിറ്റി രൂപീകരിക്കാനുള്ള ദൗത്യം വാർഡ് കൗൺസിലറെയാണ് ഏല്പിച്ചിരിക്കുന്നത്. ഈ വാർഡ് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടത് ആരെയെല്ലാം എന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വാർഡിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികളായ 15 പേർ, വാർഡിലെ അയൽക്കൂട്ടങ്ങളുടെ പ്രതിനിധികളായ 20 പേർ, നഗരസഭയിൽ അംഗത്വമുള്ള രാഷ്ട്രീയപാർട്ടികളുടെ ഓരോ പ്രതിനിധി, വാർഡിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാർ, വാർഡിലെ സാംസ്കാരിക സമിതികൾ, വ്യവസായസ്ഥാപനങ്ങൾ, മറ്റ് സന്നദ്ധസേവനാസംഘങ്ങൾ, ഇവരുടെ പ്രതിനിധികളായ പത്തുപേർ.
വ്യക്തമായ വ്യവസ്ഥ
നഗരസഭയിലെ വാർഡ് കമ്മിറ്റികളും പഞ്ചായത്തുകളിലെ വാർഡ് സഭകളും മൂന്നുമാസത്തിലൊരിക്കൽ കൂടുന്പോൾ ചർച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയങ്ങളും കേരള മുനസിപ്പാലിറ്റി നിയമത്തിലും കേരള പഞ്ചായത്ത് നിയമത്തിലും വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വാർഡിലെ നികുതി നിർണയം, നികുതി പിരിവ്, വാർഡിലെ വികസന പദ്ധതികളുടെ നടത്തിപ്പ്, വാർഡിൽ താമസിക്കുന്നവരും സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായ വ്യക്തികളുടെ സാന്പത്തികസ്ഥിതി, പെൻഷൻ, മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ അർഹത, പുതിയ പദ്ധതികൾക്ക് അപേക്ഷ നൽകിയിരിക്കുന്ന വാർഡ് നിവാസികളായവരുടെ അപേക്ഷകൾ പരിശോധിച്ച് അർഹതയുള്ളവരെ തെരഞ്ഞെടുത്ത്, മുൻഗണനാക്രമം നിർണയിച്ച് പട്ടിക തയാറാക്കൽ, വാർഡിൽ നടപ്പാക്കേണ്ട വികസന പദ്ധതികൾ മുൻഗണനയനുസരിച്ച് തയാറാക്കൽ, അവയുടെ എസ്റ്റിമേറ്റ് പരിശോധന, നടത്തിപ്പ് സുതാര്യമായി, കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തൽ ഇവയെല്ലാമാണ്.
ഭരണഘടനയുടെ 73, 74 ഭേദഗതികൾവഴി അടിസ്ഥാനതലത്തിലേക്ക് ജനാധിപത്യത്തെ കൊണ്ടുചെന്നെത്തിക്കാൻ പഞ്ചായത്തിലെ വാർഡുസഭയും നഗരസഭകളിലെ വാർഡ് കമ്മിറ്റിയും സജീവമായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഈ നിയമവ്യവസ്ഥ ആത്മാർത്ഥമായി നടപ്പാക്കാനുള്ള ചുമതല, നിയമം ഏൽപിച്ചുകൊടുത്തിരിക്കുന്നത് വാർഡ് മെംബർക്കാണ്. 30 കൊല്ലം മുന്പ് ഈ ഭരണഘടനാ ഭേദഗതി നടപ്പിലാക്കിയ കാലത്ത് മൂന്ന് മാസത്തിലൊരിക്കൽ വാർഡ് സഭ, വാർഡ് കമ്മിറ്റി വിളിച്ചുകൂട്ടാൻ തയാറാകാത്ത കൗൺസിലർമാരെ പിരിച്ചുവിടാനുള്ള വ്യവസ്ഥ കർശനമായി നടപ്പാക്കിയത് ഓർമിക്കുന്നു. പക്ഷേ, പിന്നീട് കേരള സർക്കാർ, ഈ കുറ്റത്തിന് ലഘുവായ ശിക്ഷകൾ നൽകുന്നതിനായി ഈ നിയമം ഭേദഗതി ചെയ്തു. പലപ്പോഴും നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ ‘മൂന്നു മാസ വാർഡ് സഭാ യോഗം’ നടത്തിയതായി രേഖകൾ സൃഷ്ടിച്ച് കൗൺസിലർമാരും വാർഡ് മെംബർമാരും ശിക്ഷയിൽനിന്നു രക്ഷപ്പെടുകയും ചെയ്യുന്നു. ഓരോ വാർഡിലുമുള്ള ജനങ്ങൾ അവരുടെ അവകാശം സ്ഥാപിച്ചുകിട്ടാൻ വേണ്ടി, ഉണർന്നു പ്രവർത്തിച്ചാൽ ഈ ക്രമക്കേട് ഒഴിവാക്കാം.
വോട്ടർമാർക്ക് പങ്കാളിത്തം
അപ്പോൾ, നഗരസഭാ നിയമവും പഞ്ചായത്ത് നിയമവും പ്രധാന തീരുമാനങ്ങളെടുക്കുന്പോൾ അടിസ്ഥാനതലത്തിലുള്ള വോട്ടർമാർക്ക് നേരിട്ടു പങ്കെടുക്കാനുള്ള അവസരം നല്കുന്നു. അതുപോലെതന്നെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ മെംബറും കൗൺസിലറും ഏതെങ്കിലും സ്ഥിരം സമിതിയിൽ അംഗമായി തീരുമാനങ്ങൾ എടുക്കുന്നതിൽ ഭാഗഭാക്കാകുന്നു. ഈ വ്യവസ്ഥകളെല്ലാം കാണുന്പോൾ ഒരു കാര്യം വ്യക്തമായി നമുക്ക് മനസിലാകുന്നു: ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് ഒരു പ്രസക്തിയുമില്ല. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യം മനസിലാക്കിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയം ഒഴിവാക്കിക്കൊണ്ടുതന്നെയാണ് നടത്തുന്നത്. ഭരണഘടനയുടെ 73, 74 ഭേദഗതി നിയമത്തിന്റെ ലക്ഷ്യവും അതുതന്നെയായിരുന്നല്ലോ. പക്ഷേ, കേരളത്തിൽ മിടുക്കന്മാരായ നമ്മുടെ രാഷ്ട്രീയ നേതാക്കൾ, കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിൽതന്നെ ജനങ്ങളെ ബ്രാൻഡ് ചെയ്ത് ഉറപ്പിച്ച് നിർത്താൻ ഒരു തന്ത്രം പ്രയോഗിച്ചു.
പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ തയാറാക്കിയിരിക്കുന്ന ലിസ്റ്റിലുള്ള ചിഹ്നങ്ങൾ, അവരുടെ ഇഷ്ടമനുസരിച്ച് നൽകണമെന്ന് നമ്മുടെ കേരള മുനിസിപ്പൽ, പഞ്ചായത്ത് ചട്ടങ്ങളിൽ ഒരു ചെറിയ നിബന്ധന എഴുതിച്ചേർക്കുന്നു. രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളായ സ്ഥാനാർഥികൾ, അതത് രാഷ്ട്രീയ പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച് നൽകിയിട്ടുള്ള ചിഹ്നം ആവശ്യപ്പെട്ടാൽ അത് അവർക്ക് നൽകേണ്ടതാണ്. അതോടെ നമ്മുടെ തദ്ദേശ തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ അടിസ്ഥാനത്തിലാക്കിയെടുത്തിരിക്കുന്നു!
കേരളത്തിൽ കുതിരക്കച്ചവടം
തമിഴ്നാട് ഉൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻ, കോർപറേഷൻ മേയർ എന്നീ സ്ഥാനങ്ങളിലേക്ക് ജനങ്ങൾ നേരിട്ട് വോട്ട് ചെയ്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ ഈ വിഷയത്തിൽ നടക്കുന്ന കുതിരക്കച്ചവടവും ആണ്ടുതോറും പ്രസിഡന്റായും ചെയർമാനായും മറ്റും ആളുകൾ മാറിമാറിയെത്തുന്നതുമെല്ലാം ഒഴിവാക്കാൻ അധ്യക്ഷപദവിയിലേക്ക് നേരിട്ടുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതും പരിഗണിക്കേണ്ടതാണ്.
അപ്പോൾ രാജീവ് ഗാന്ധി അവതരിപ്പിച്ച 73, 74-ാം ഭരണഘടനാ ഭേദഗതി ബില്ലുകളുടെ ലക്ഷ്യമായിരുന്ന അടിസ്ഥാനതല ജനാധിപത്യം പ്രായോഗികമാക്കാനും കക്ഷിരാഷ്ട്രീയ കടുംപിടിത്തങ്ങളിൽനിന്നു തദ്ദേശ സ്വയംഭരണത്തെയെങ്കിലും രക്ഷിക്കാനും ചില മാറ്റങ്ങൾ ആവശ്യം. അതോടൊപ്പം നിലവിലുള്ള നിയമങ്ങൾ വാർഡ് തലത്തിൽ ഫലപ്രദമായി നടപ്പാക്കാൻ മൂന്നുമാസ വാർഡ് സഭകളും വാർഡ് കമ്മിറ്റികളും സമ്മേളിച്ചേ തീരൂ. ഇതിന് നമ്മൾ, സാധാരണ ജനങ്ങൾ ഉറച്ചതീരുമാനങ്ങളെടുക്കേണ്ടത് അത്യാവശ്യം.
Tags : opposition local government ruling party