2025 ജനുവരി 20നാണ് ഡോണൾഡ് ജെ. ട്രംപ് രണ്ടാംതവണ അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റത്. ടെക് ലോകത്തെ ശതകോടീശ്വരന്മാരും മാഗ (Make America Great Again - MAGA) ഭക്തരുമായിരുന്നു അദ്ദേഹത്തിന്റെ ചുറ്റുമുണ്ടായിരുന്നത്. അമേരിക്കൻ രാഷ്ട്രീയ കാലാവസ്ഥയിൽ സുനാമികളും ചുഴലിക്കാറ്റുകളും ആഞ്ഞടിച്ച ഒരു വർഷമാണു കടന്നുപോയതെന്നു പറഞ്ഞാൽ അതു തീർത്തും കുറഞ്ഞുപോകും. അമേരിക്കയെ മാത്രമല്ല, ലോകത്തെയാകെ അസ്ഥിരതയിലേക്കും അന്ധാളിപ്പിലേക്കും നയിച്ച വർഷമെന്നും ട്രംപിന്റെ രണ്ടാംവരവിലെ ആദ്യവർഷത്തെ വിശേഷിപ്പിക്കേണ്ടിവരും.
ട്രംപിന്റെ നീക്കങ്ങളെ സമ്പൂർണ നാടകമെന്നു നിസാരമാക്കുന്നവരുണ്ട്. എന്നാൽ, എല്ലാം കൂട്ടിവായിക്കുമ്പോൾ മറ്റൊരു ചിത്രമാണു തെളിയുന്നത്. കൂടുതൽ വ്യവസ്ഥാപിതവും അപകടകരവുമായ ഒന്ന്. ജനാധിപത്യപരമായ കരുതലും സമതുലനവും മറികടക്കുന്ന ഒന്ന്. അധികാരം വ്യക്തികേന്ദ്രീകൃതമാകുന്നു. സ്ഥാപനങ്ങൾ രാഷ്ട്രീയ ആയുധങ്ങളാകുന്നു. മഹാന്മാരായ ജോർജ് വാഷിംഗ്ടണെയും ഏബ്രഹാം ലിങ്കണെയും പരിഹസിക്കുന്ന സ്വേച്ഛാധിപത്യ ഭരണശൈലിയിലേക്കാണ് ട്രംപിന്റെ കൂപ്പുകുത്തൽ.
‘മത്സരാധിഷ്ഠിത സ്വേച്ഛാധിപത്യം’ എന്നാണ് ട്രംപ് അതിവേഗം എത്തിച്ചേരാൻ സാധ്യതയുള്ള അവസ്ഥയെ അമേരിക്കൻ രാഷ്ട്രീയ വൈജ്ഞാനികർ വിശേഷിപ്പിക്കുന്നത്. ഈ ഭരണത്തിൻകീഴിൽ സംരക്ഷണം ലഭിക്കുന്നത് ആർക്കൊക്കെ, ശിക്ഷിക്കുന്നത് ആരെയൊക്കെ, ഭരണകൂടത്തോട് വിയോജിക്കുന്നതിന് നല്കേണ്ടിവരുന്ന വില എത്ര തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് അവർ ഈ നിഗമനത്തിലെത്തിയത്.
ചരിത്രമൊരുക്കിയ വഴിയിലൂടെ
വിദേശത്തെ സൈനിക ഇടപെടലിനുള്ള അമേരിക്കയുടെ യുക്തി പുതിയതല്ല. അതിനു രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഉത്തരാഫ്രിക്കയിലേക്ക് സൈന്യത്തെ അയച്ച് 1801ൽ പ്രസിഡന്റ് തോമസ് ജഫേഴ്സൺ തുടക്കമിട്ട ധാർഷ്ട്യം ട്രംപിലൂടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടരുന്നുവെന്നേയുള്ളൂ. പടിഞ്ഞാറൻ അർധഗോളത്തെ അമേരിക്കയുടെ സ്വന്തമായി പ്രഖ്യാപിച്ചത് 1823ൽ. അമേരിക്കൻ അധിനിവേശങ്ങളുടെ ആധാരശിലയായി ‘മൺറോ ഡോക്ട്രിൻ’ മാറി. 1904ൽ പ്രസിഡന്റ് തിയഡോർ റൂസ്വെൽറ്റ് ഇത് അരക്കിട്ടുറപ്പിക്കുകയും ചെയ്തു. അഹന്തയും താൻപോരിമയും തലയ്ക്കുപിടിച്ച ട്രംപിനെപ്പോലൊരു ഭരണാധികാരിക്കു വേണ്ട സമ്മതപത്രമൊരുക്കി ചരിത്രം കാത്തിരിക്കുകയായിരുന്നു എന്നും വേണമെങ്കിൽ പറയാം.
ആദ്യവർഷത്തിന്റെ അവസാന നിമിഷങ്ങൾ
ട്രംപ് ഒരു വർഷം തീരുംമുമ്പ് അമേരിക്കയെയും ലോകത്തെയും കൊണ്ടുചെന്നെത്തിച്ച ചതിനിലങ്ങളുടെ ഭീതിദമായ അവസ്ഥയാണ് വെനസ്വേലയിൽ കണ്ടത്. ഒരു പരമാധികാര രാഷ്ട്രത്തെ ആക്രമിക്കുക. അതിന്റെ പ്രസിഡന്റായ നിക്കോളാസ് മഡുറോയെ പിടികൂടി വിചാരണയ്ക്കായി അമേരിക്കയിലെത്തിക്കുക. അവിശ്വസനീയതയോടെയാണ് ലോകം ഇതെല്ലാം കണ്ടത്.
വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്നും സ്വന്തം ധാർമികതയെയും മനസിനെയുമാണ് താൻ പിന്തുടരുന്നതെന്നും അഹന്തയുടെ ഭാഷയിൽ ട്രംപ് ആക്രോശിച്ചത് വരാനിരിക്കുന്ന കറുത്ത ദിനങ്ങളിലേക്കുള്ള സൂചികയാണ്. ഗ്രീൻലാൻഡ് അമേരിക്കയ്ക്കു വേണം, ക്യൂബയെ ആക്രമിക്കും തുടങ്ങിയ ഗുണ്ടാപ്രഖ്യാപനങ്ങൾ വേറെയും. വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ അടിയറവച്ച നൊബേൽ ഫലകവും പിടിച്ച് നെഞ്ചുവിരിച്ചു നിൽക്കുന്ന ഡോണൾഡ് ട്രംപ് ഇരുപത്തൊന്നാം നൂറ്റാണ്ട് കണ്ട മികച്ച കോമാളിക്കാഴ്ചകളിലൊന്നാകുന്നു. അസ്ഥാനത്ത് മുളയ്ക്കുന്ന എല്ലാ ആൽമരങ്ങളും തണലാക്കാനുള്ള ട്രംപിയൻ വിരുത് ഏതറ്റം വരെ പോകുമെന്ന ആശങ്ക എവിടെയുമുണ്ട്.
സ്തുതിപാഠകർക്ക് ആദരം
2021 ജനുവരി ആറിന് കാപ്പിറ്റോളിന് നേരേയുണ്ടായ ആക്രമണത്തിൽ കുറ്റാരോപിതരായ 1,600 പേർക്ക് മാപ്പ് നൽകിക്കൊണ്ടായിരുന്നു ട്രംപിന്റെ രണ്ടാമൂഴം തുടങ്ങിയത്. വിധേയർക്ക് രക്ഷ, വിമർശകർക്ക് ശിക്ഷ എന്ന ട്രംപ് ശൈലിയിലേക്കുള്ള ആദ്യ ചുവടുവയ്പ്. ‘പ്രൗഡ് ബോയ്സ്, ഓത്ത് കീപ്പേഴ്സ്’ തുടങ്ങിയ തീവ്ര വലതുപക്ഷ സംഘങ്ങളിലെ 14 അംഗങ്ങളുടെ ശിക്ഷ ഇളവ് ചെയ്തു.
എക്സിക്യൂട്ടീവ് ഓർഡറുകൾ
എക്സിക്യൂട്ടീവ് ഓർഡറുകളായിരുന്നു ട്രംപിന്റെ ആവേശം. ഇതുവരെയുള്ള കണക്കിൽ 229 എണ്ണം. 2025 ജനുവരി അവസാനത്തോടെ, ഫെഡറൽ പൊതു സർവീസിലെ നിയമനങ്ങൾ മരവിപ്പിക്കാനും ഫെഡറൽ സർക്കാരിലുടനീളമുള്ള വൈവിധ്യം, സമത്വം, ഉൾച്ചേർക്കൽ പദ്ധതികൾ അവസാനിപ്പിക്കാനും പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നും ലോകാരോഗ്യ സംഘടനയിൽനിന്നും പിന്മാറാനും അദ്ദേഹം ഈ അധികാരം ഉപയോഗിച്ചു.
വേറെയുമുണ്ട് എക്സിക്യൂട്ടീവ് ഓർഡറുകൾ. ഫെഡറൽ വകുപ്പുകളിലെ ചെലവ് കുറയ്ക്കുന്നതിനായി ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി രൂപീകരിക്കുക, നീതിന്യായ വകുപ്പിനെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കാൻ ഏജൻസികൾക്ക് നിർദേശം നൽകുക, മെക്സിക്കോ ഉൾക്കടലിന്റെ പേര് മാറ്റുക, സ്കൂൾ വിദ്യാഭ്യാസത്തിലെ തീവ്രമായ മസ്തിഷ്കപ്രക്ഷാളനം അവസാനിപ്പിക്കുക എന്നിവയെല്ലാം ഇതിൽപ്പെടും. ട്രംപ് ഭരണകൂടത്തിന്റെ യാഥാസ്ഥിതിക മാതൃക തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ വ്യക്തമായിരുന്നു. ഫെഡറൽ സർക്കാരിലെ സ്വാതന്ത്ര്യത്തിന്റെ കൊച്ചുകൊച്ച് അറകൾ തിരിച്ചറിയുകയും അവ പിടിച്ചെടുക്കുകയും ചെയ്യുക എന്നതായിരുന്നു അത്.
താരിഫ് പ്രഖ്യാപനവും അനിശ്ചിതത്വവും
അമേരിക്കയുടെ കർശനമായ ഇറക്കുമതി നികുതികൾ അയൽരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുകയും ലോക സാമ്പത്തികരംഗത്ത് വലിയ അസ്ഥിരത ഉണ്ടാക്കുകയും ചെയ്തു.
ഫെബ്രുവരി ഒന്ന്: കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 25% താരിഫും (എണ്ണയ്ക്കും ഊർജത്തിനും 10%), ചൈനീസ് ചരക്കുകൾക്ക് 10% താരിഫും ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ, ചർച്ചകൾക്ക് ശേഷം ഇത് ഒരു മാസത്തേക്ക് നീട്ടിവച്ചു. ഈ സമയത്ത് മറ്റ് രാജ്യങ്ങൾക്കും സമാനമായ ‘പകരച്ചുങ്കം’ ഏർപ്പെടുത്താൻ അദ്ദേഹം ആലോചിച്ചു.
മാർച്ച് നാല്: കാനഡയ്ക്കെതിരേയുള്ള താരിഫുകൾ നിലവിൽ വന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു.
കാനഡയെ അമേരിക്കയുടെ ‘51-ാമത്തെ സംസ്ഥാനം’ എന്ന് ട്രംപ് വിശേഷിപ്പിച്ചത് കാനഡയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമായി. സാമ്പത്തിക വിദഗ്ധനായ മാർക്ക് കാർണി പ്രധാനമന്ത്രിയുടെ ഓഫീസിൽ ചുമതലയേൽക്കുന്നതുവരെ കാര്യങ്ങൾ നീങ്ങി.
മാർച്ച് 5-6 തീയതികളിൽ വാഹനം ഒഴികെയുള്ള ചരക്കുകളുടെ നികുതി താത്കാലികമായി മാറ്റിവെച്ചു.
മാർച്ച് 11: വൈദ്യുതിക്ക് സർചാർജ് ഏർപ്പെടുത്താനുള്ള ഒണ്ടേറിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ നീക്കത്തിന് മറുപടിയായി കനേഡിയൻ അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 50% നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി (പിന്നീട് പിന്മാറി).
മാർച്ച് 12: സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% നികുതി നിലവിൽ വന്നു (ഇത് ജൂണിൽ 50% ആയി വർധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു). ഇത് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ അമേരിക്കയ്ക്കെതിരേ പ്രതികരിക്കാൻ പ്രേരിപ്പിച്ചു.
കാറുകൾക്കും മറ്റ് അനുബന്ധ ഭാഗങ്ങൾക്കും 25% നികുതി വന്നതോടെ ലോകത്തെ മിക്ക വ്യാപാരപങ്കാളികൾക്കും അമേരിക്ക 10% നികുതി ഏർപ്പെടുത്തി. ഇത് ആഗോള ഓഹരിവിപണികളിൽ വലിയ ഇടിവിന് കാരണമായി. ചൈനയും ശക്തമായി തിരിച്ചടിച്ചു.
ഏപ്രിൽ 9: വിപണിയിലെ തകർച്ചയും അരാജകത്വവും കണക്കിലെടുത്ത് 90 ദിവസത്തേക്ക് ഈ താരിഫുകൾ ട്രംപ് നിർത്തിവച്ചു.
ഏപ്രിൽ 11: സാധാരണക്കാരെ ബാധിക്കുന്ന ഇലക്ട്രോണിക്സ്, സ്മാർട്ട് ഫോണുകൾ, കംപ്യൂട്ടറുകൾ എന്നിവയ്ക്ക് ഇളവുകൾ നൽകി.
ഇലോൺ മസ്കിന്റെ വിളയാട്ടം
ഇലോൺ മസ്കിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) ഫെഡറൽ പബ്ലിക് സർവീസിനെ ഇല്ലാതാക്കാൻ ഒരു ‘വെട്ടിച്ചുട്ട്’ പ്രചാരണം തുടങ്ങി. മസ്കും അദ്ദേഹത്തിന്റെ ഇരുപതംഗ സംഘവും കോൺഗ്രസ് അധികാരം, സിവിൽ സർവീസ് പരിരക്ഷകൾ, ജനാധിപത്യ ഉത്തരവാദിത്വത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ എന്നിവ ലംഘിച്ചുകൊണ്ടാണ് പ്രവർത്തിച്ചത്. വ്യക്തിഗത ഡാറ്റയിലേക്കും സർക്കാർ സാമ്പത്തിക സംവിധാനങ്ങളിലേക്കും വലിയ തോതിൽ പ്രവേശനം നേടുകയും ചെയ്തു.
പ്രസിഡന്റ് ട്രംപ് അധികാരത്തിന്റെ ആദ്യമാസത്തിൽ വിദേശസഹായ ചെലവുകൾ മരവിപ്പിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് പിരിച്ചുവിടാനുള്ള നടപടി തുടങ്ങി. തുടർമാസങ്ങളിൽ എല്ലാ ഫെഡറൽ വകുപ്പുകളിലും വലിയ പ്രക്ഷോഭമുണ്ടായി. പിരിച്ചുവിടൽ പതിവായി. മാർച്ചിൽ, വിദ്യാഭ്യാസ വകുപ്പിൽനിന്ന് 1,300 ലധികം ഫെഡറൽ തൊഴിലാളികളെ പുറത്താക്കി. തുടർന്ന് ആരോഗ്യ-മനുഷ്യ സേവന വകുപ്പിൽ പതിനായിരത്തോളം പേരെയാണ് പിരിച്ചുവിട്ടത്. ഫെഡറൽ ഗവൺമെന്റിനെ ചുരുക്കാനുള്ള നാടകീയമായ പദ്ധതിയായിരുന്നു ഇത്.
മച്ചാനും മച്ചാനും കടുത്ത ശത്രുതയിലേക്ക്
മച്ചാനും മച്ചാനുമായിരുന്ന ട്രംപും ഇലോൺ മസ്കും അടിച്ചുപിരിഞ്ഞതും, ചിരിക്കണോ കരയണോ എന്നറിയാതെ നമ്മൾ കണ്ടുനിന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയും ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും തമ്മിലുള്ള സൗഹൃദവും വേർപിരിയലുമായിരുന്നു അത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുവേണ്ടി മസ്ക് ഏകദേശം 277 മില്യൺ ഡോളർ ചെലവഴിച്ചെന്നോർക്കണം. തെരഞ്ഞെടുപ്പിനു ശേഷം കാബിനറ്റിന് കീഴിൽ ‘ഡോജ്’ എന്ന പുതിയ സംവിധാനമുണ്ടാക്കി മസ്കിനെ അതിന്റെ തലവനായി നിയമിക്കുകയും ചെയ്തു.
പരസ്പരം പുകഴ്ത്താൻ മത്സരിക്കുകയായിരുന്നു ഇരുവരും. എന്നാൽ എല്ലാം പൊട്ടിത്തകരാൻ അധികസമയം വേണ്ടിവന്നില്ല. ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന നികുതി-ചെലവ് ബില്ലാണ് ഇവർക്കിടയിൽ വില്ലനായത്. ബിൽ അമേരിക്കയ്ക്ക് ബാധ്യത മാത്രമേ ഉണ്ടാക്കൂവെന്ന് മസ്ക് തുറന്നടിച്ചു. ഇത് ട്രംപിന്റെ സമനില തെറ്റിച്ചു. മസ്ക് ‘ഡോജി’ൽനിന്നു രാജിവച്ചു.
ലൈംഗികാരോപണങ്ങളുള്ള എപ്സ്റ്റീൻ ഫയലിൽ ട്രംപിന്റെ പേരുണ്ട് എന്നു പറഞ്ഞ് മസ്ക് ആക്രമണം വ്യക്തിപരമാക്കി. പിന്നെ കണ്ടത് മസ്കിന്റെ കമ്പനികളെ തകർക്കാനുള്ള ട്രംപിന്റെ നീക്കങ്ങളാണ്. മസ്കിന് വ്യക്തിപരമായി ഏകദേശം 8.73 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ട്രംപിന്റെ സ്ഥിരതയില്ലായ്മയുടെ മറ്റൊരു ബിഗ് ഷോ ആയി ഇത്.
ഇറാനും അമേരിക്കയും
2025 ജൂണിൽ അമേരിക്ക ഇറാനിലെ മൂന്ന് പ്രധാന ആണവനിലയങ്ങൾക്കു നേരെ നടത്തിയ വ്യോമാക്രമണം (ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ) പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ചു. 2025 ജൂൺ 13 മുതൽ ഇസ്രയേലും ഇറാനും തമ്മിൽ നടന്ന 12 ദിന യുദ്ധമാണ് ഇതിലേക്ക് നയിച്ചത്. ഇറാൻ അവരുടെ ആണവബാധ്യതകൾ ലംഘിക്കുന്നു എന്നാരോപിച്ച് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സമ്മർദതന്ത്രത്തിന്റെ ഭാഗമായിരുന്നു അമേരിക്കൻ നടപടി. ശക്തിയിലൂടെ സമാധാനം എന്ന ട്രംപിന്റെ നയം ഇവിടെയും മുന്നിട്ടു നിന്നു.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു.
ഏറ്റവുമൊടുവിൽ ഇറാനിൽ ഭരണകൂടത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിലും അമേരിക്കൻ ഇടപെടൽ ഉണ്ടാകുമെന്ന സ്ഥിതി നിലനിൽക്കുന്നു. സൈനിക നടപടി തത്കാലം വേണ്ടെന്നു വയ്ക്കാൻ ട്രംപിനെ പ്രേരിപ്പിച്ചത് ഗൾഫ് രാജ്യങ്ങളാണെന്ന് റിപ്പോർട്ടുണ്ട്. ഇറാനെ ആക്രമിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അമേരിക്കയ്ക്ക് ഗുണം ചെയ്യില്ലെന്നും സൗദി അറേബ്യയും ഖത്തറും ട്രംപിനെ ബോധ്യപ്പെടുത്തിയെന്നാണ് വാർത്ത.
കുടിയേറ്റത്തോടുള്ള സമീപനം
ഭരണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ അതിർത്തി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ തീവ്രമായ നടപടികൾ സ്വീകരിച്ചു. തെക്കൻ അതിർത്തിയിൽ (മെക്സിക്കോ അതിർത്തി) അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽനിന്നു കുടിയേറ്റക്കാരെ പിടികൂടുന്നതിൽ ഐസിഇ ഏജന്റുമാർക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. അഭയാർഥികൾക്ക് അഭയം നൽകുന്നത് തടയുകയും അമേരിക്കയിൽ ജനിക്കുന്നവർക്കു നേരിട്ട് പൗരത്വം ലഭിക്കുന്ന ‘ജന്മാവകാശ പൗരത്വം’അവസാനിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
അനധികൃതമായി എത്തുന്നവരെ മാത്രമല്ല, നിയമപരമായി വരാൻ ആഗ്രഹിക്കുന്നവരെയും ഈ നയങ്ങൾ ബാധിച്ചു. അഫ്ഗാനിസ്ഥാൻ, ഹെയ്തി, ഇറാൻ തുടങ്ങി ഏകദേശം ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിലേക്ക് വരുന്നതിനു വിലക്കേർപ്പെടുത്തി. ചില രാജ്യങ്ങളിൽനിന്നുള്ള അപേക്ഷകൾ സ്ഥിരമായി തടഞ്ഞുവച്ചതിനെ ട്രംപ് ന്യായീകരിച്ചു. ആ രാജ്യങ്ങളെക്കുറിച്ച് വംശീയവും മോശവുമായ പരാമർശങ്ങൾ അദ്ദേഹം നടത്തി.
ഉയർന്ന വൈദഗ്ധ്യമുള്ള ജോലിക്കാർക്കായി (പ്രത്യേകിച്ച് ഐടി മേഖലയിൽ) നൽകുന്ന എച്ച്1 ബി വിസയിലും വലിയ മാറ്റങ്ങൾ വരുത്തി. ഈ നിയമം പെട്ടെന്ന് നടപ്പിലാക്കിയത് വീസ ഉള്ളവർക്കിടയിലും കമ്പനികൾക്കിടയിലും വലിയ പരിഭ്രാന്തിയുണ്ടാക്കി.
പൗരാവകാശവും ലിംഗനീതിയും
കൂടുതൽ യാഥാസ്ഥിതികവും ദേശീയതാവാദപരവുമായ ഭരണരീതിയിലേക്കുള്ള മാറ്റമാണ് ഒരു വർഷത്തിനിടെ അമേരിക്കയിൽ കണ്ടത്. അവയിൽ പ്രധാനപ്പെട്ടത് ഇവയാണ്:
വൈവിധ്യവും തുല്യതയും ഉറപ്പാക്കുന്നതിനായി സർക്കാർ ഓഫീസുകളിൽ നിലനിന്നിരുന്ന എല്ലാ പ്രോഗ്രാമുകളും ഗ്രാന്റുകളും നിർത്തലാക്കി.സ്കൂളുകളിലും കോളജുകളിലും ഡിഇഐ (ഡൈവേഴ്സിറ്റി, ഇക്വിറ്റി ആൻഡ് ഇൻക്ലുഷൻ) പ്രോഗ്രാമുകൾ നടപ്പിലാക്കുന്നവർക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു. പകരം ‘ദേശസ്നേഹ വിദ്യാഭ്യാസം’ പ്രോത്സാഹിപ്പിക്കുന്ന രീതിയിലേക്ക് ഫെഡറൽ സഹായങ്ങൾ മാറ്റി. പ്രായപൂർത്തിയാകാത്തവരുടെ ലിംഗമാറ്റ ചികിത്സകൾ നിയന്ത്രിക്കുകയും ട്രാൻസ്ജെൻഡർ സ്ത്രീകൾക്ക് വനിതാ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്തെ ചരിത്രവുമായി ബന്ധപ്പെട്ട പ്രതിമകൾ പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടു. സർക്കാർ വെബ്സൈറ്റുകളിൽനിന്നും ഔദ്യോഗിക ആശയവിനിമയങ്ങളിൽനിന്നും ‘അസമത്വം’, ‘വംശം’, ‘സ്ത്രീകൾ’, ‘ദുർബല ജനവിഭാഗങ്ങൾ’ തുടങ്ങിയ പദങ്ങൾ നീക്കം ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്തു. സ്ത്രീകളെയും എൽജിബിടിക്യു വിഭാഗങ്ങളെയുംകുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികരേഖകളിൽനിന്ന് ഒഴിവാക്കി. നാഷണൽ സയൻസ് ഫൗണ്ടേഷൻ (എൻഎസ്എഫ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) തുടങ്ങിയ പ്രമുഖ ഏജൻസികൾ നൽകിയിരുന്ന ആയിരക്കണക്കിന് ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കുകയോ മരവിപ്പിക്കുകയോ ചെയ്തു.
ചാർലി കിർക്കിന്റെ കൊലപാതകം
2025 സെപ്റ്റംബറിൽ യൂട്ടാ കോളജ് കാമ്പസിൽവച്ച് വലതുപക്ഷ പ്രവർത്തകനായ ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു. ഇത് അമേരിക്കയിലെ യാഥാസ്ഥിതികർക്കിടയിൽ വലിയ പ്രതിഷേധത്തിനും ദുഃഖത്തിനും കാരണമായി. കൃത്യമായ അന്വേഷണത്തിനു മുമ്പുതന്നെ ഈ കൊലപാതകത്തിന് ഉത്തരവാദി തീവ്ര ഇടതുപക്ഷമാണെന്ന് ട്രംപ് ആരോപിച്ചു. ഈ കൊലപാതകം ഒരു കാരണമാക്കി ഭരണകൂടം തങ്ങളുടെ വിമർശകരെ അടിച്ചമർത്താൻ തുടങ്ങി.
ഹാർവാഡ് സർവകലാശാലയ്ക്കെതിരേ
അമേരിക്കയിലെ ഏറ്റവും പ്രശസ്തവും സമ്പന്നവുമായ ഹാർവാഡ് സർവകലാശാലയെയും ട്രംപ് വരുതിയിലാക്കാൻ ശ്രമിച്ചു. മറ്റ് സർവകലാശാലകൾക്കുള്ള താക്കീതു കൂടിയായിരുന്നു ഇത്.
സാമ്പത്തിക നിയന്ത്രണം: ഹാർവാഡിന് ലഭിക്കേണ്ട രണ്ടു ബില്യൺ ഡോളർ ധനസഹായം മരവിപ്പിച്ചു.
അഡ്മിഷൻ നിയന്ത്രണം: വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് സർവകലാശാലയെ തടയാൻ ശ്രമിച്ചു.
നികുതി ഇളവ്: സർവകലാശാലകൾക്ക് ലഭിക്കുന്ന നികുതി ഇളവ് പദവി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഭരണകൂടത്തിന്റെ സമ്മർദത്തിനു വഴങ്ങാതെ ഹാർവാഡ് നിയമപരമായി പോരാടാൻ തീരുമാനിച്ചു. ഗവൺമെന്റ് ഫണ്ട് തടഞ്ഞുവയ്ക്കുന്നത് നിയമവിരുദ്ധമാണ് എന്നു ചൂണ്ടിക്കാട്ടി അവർ കോടതിയെ സമീപിച്ചു.
കാമ്പസുകളിൽ ജൂതവിരുദ്ധത തടയുന്നതിൽ പരാജയപ്പെടുന്നു, വൈവിധ്യം ഉറപ്പാക്കുന്ന പ്രോഗ്രാമുകൾ ഇപ്പോഴും തുടരുന്നു എന്നതൊക്കെയായിരുന്നു ട്രംപിന്റെ കാരണങ്ങൾ.
എന്നാൽ ഇതിനു പിന്നിലെ രാഷ്ട്രീയലക്ഷ്യം വ്യക്തമായിരുന്നു. പ്രസിഡന്റിന്റെ അധികാരത്തെ ചോദ്യംചെയ്യാൻ സാധ്യതയുള്ള, സമൂഹത്തിലെ സ്വാധീനശക്തിയുള്ള സ്ഥാപനങ്ങളെ (പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ) ഭയപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുകയും മറ്റുള്ള സ്ഥാപനങ്ങൾക്കു മുന്നറിയിപ്പ് നല്കുകയുമായിരുന്നു ഉദ്ദേശ്യം.
‘ബ്രോമാൻസ്’ ബന്ധത്തിൽ ഇടർച്ച
തന്ത്രപരമായ ആവശ്യങ്ങളും വൈകാരികമായ പ്രകടനങ്ങളും ചേർന്നതായിരുന്നു ട്രംപ്-മോദി സൗഹൃദം. രണ്ടുപേരും തങ്ങളുടെ വ്യക്തിത്വങ്ങളെ മുൻനിർത്തി രാഷ്ട്രീയം കളിക്കുന്നവരാണ്. 2019ൽ ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’യും 2020ൽ അഹമ്മദാബാദിൽ നടന്ന ‘നമസ്തേ ട്രംപും’ ഈ രാഷ്ട്രീയനാടകത്തിലെ പ്രധാന രംഗങ്ങളായിരുന്നു. എന്നാൽ പിന്നീടത് പരിഹാസ്യമായ തലങ്ങളിലേക്ക് നീങ്ങുന്നതാണു കണ്ട്.
ട്രംപിന്റെ ഒന്നാമൂഴത്തിലെ ‘ബ്രോമാൻസ്’ ബന്ധം രണ്ടാമൂഴത്തിൽ തലതിരിഞ്ഞപോലെയാണ് കാണുന്നത്. മോദിയെ വകവയ്ക്കാത്ത ട്രംപും, ട്രംപിനു മുന്നിൽ മിണ്ടാട്ടം മുട്ടിയ മോദിയും. താരിഫിൽ മുക്കി മോദി ‘അനുഗ്രഹിച്ച’പ്പോൾ മറ്റ് വിപണികൾ തേടാൻ ഇന്ത്യ നിർബന്ധിതമായി.
2025 ഫെബ്രുവരി അഞ്ചിന് യുഎസ് സൈന്യത്തിന്റെ സി17 വിമാനത്തിൽ അമൃത്സറിലേക്കു കയറ്റിവിട്ട ഇന്ത്യക്കാരോട് അമേരിക്ക കാണിച്ച മനുഷ്യത്വവിരുദ്ധമായ നടപടിയിൽ വേണ്ടവിധം പ്രതിഷേധിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. താരിഫ് ഇളവുകൾ വഴി മോദി തന്നെ സന്തോഷിപ്പിക്കേണ്ടതായിരുന്നു എന്ന ഈയിടത്തെ ട്രംപ് അരുളപ്പാടും ഇരുരാജ്യങ്ങളുടെയും വ്യാപാരബന്ധങ്ങളുടെ അന്തരീക്ഷത്തിൽ മുഴങ്ങുന്ന അപസ്വരമാണ്.
എന്തായാലും. കാർമേഘപടലങ്ങൾ ഉരുണ്ടുകൂടി അന്തരീക്ഷം ഇരുളുമ്പോഴും സൗഹൃദത്തിന്റേതെന്നു തോന്നിക്കുന്ന മിന്നൽപ്പിണരുകൾ പായിച്ച് വെളിച്ചം വരുന്നു എന്ന പ്രതീതിയുണ്ടാക്കാൻ ഇരുവരും കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്.
സാധാരണക്കാർക്കും ദുരിതം
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘മെഡികെയ്ഡി’നുള്ള തുക വെട്ടിക്കുറച്ചു. നിബന്ധനകൾ കടുപ്പിച്ചു. 2034 ആകുമ്പോഴേക്കും ഏകദേശം 1.18 കോടി ആളുകൾക്കാണ് ആരോഗ്യ ഇൻഷ്വറൻസ് നഷ്ടപ്പെടുക. ഭക്ഷണസഹായ പദ്ധതിയിലും വെട്ടിക്കുറവ് വരുത്തി. കോർപറേറ്റുകൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും മുൻഗണന നൽകുന്നതിനിടയിൽ പാവപ്പെട്ടവരുടെ ക്ഷേമപദ്ധതികൾ ഇല്ലാതാകുന്നു എന്നാണ് പൊതുവെയുള്ള നിരീക്ഷണം.
ജനാധിപത്യത്തിന്റെ കരുത്ത്
ഏതൊരു ജനാധിപത്യ സംവിധാനത്തിലും ഭരണകൂടത്തിന്റെ തെറ്റായ നടപടികളെ പ്രതിരോധിക്കാനുള്ള അവസാനത്തെയും ഏറ്റവും വലുതുമായ ശക്തി സാധാരണക്കാരായ ജനങ്ങളാണ്. ഭയത്തിന് വഴങ്ങാതെ അവർ ഒന്നിച്ചു നിൽക്കുമ്പോഴാണ് ജനാധിപത്യം സംരക്ഷിക്കപ്പെടുന്നത്. ഈ വസ്തുത ഏറ്റവുമധികം വ്യക്തമാക്കിത്തന്ന ഒരു ‘ട്രംപിയൻ വർഷ’മാണ് ആഗോള രാഷ്ട്രീയത്തിൽ കടന്നുപോയത്.
Tags : Trump's annual meeting 'banana trees'