വർക്കിച്ചൻ ഇപ്പോൾ മദ്യപിക്കാറില്ല. പുകവലിയും പൊടിവലിയും ഇല്ല. മദ്യവും പുകയും പൊടിയുമൊക്കെ ഇഷ്ടമുള്ള അദ്ദേഹം ഇവയൊന്നും ആത്മാർഥമായി ഉപേക്ഷിച്ചതല്ല, ഭാര്യ മേരിക്കുട്ടിയെയും ഏകമകളെയും ഭയന്ന് ഗത്യന്തരമില്ലാതെ ഈ സുശീലങ്ങൾ നിർത്തിവച്ചതാണ്. വല്ലപ്പോഴുമെങ്കിലും ഒരിറ്റു ശക്തിദ്രാവകം പാനംചെയ്യണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. പക്ഷേ, വീട്ടുകാർ വഴങ്ങിയില്ല. ആഴ്ചയിലൊരിക്കൽ ഒരു കുപ്പി പനങ്കള്ളെങ്കിലും കുടിക്കാനുള്ള അവകാശത്തിനായി കുടുംബനാഥൻ ഘോരമായി പോരാടിയെങ്കിലും ഫലമുണ്ടായില്ല.
ഡിപ്രഷൻ മൂലം താൻ മരിച്ചുപോകുമെന്ന് വർക്കിച്ചൻ ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തിനോക്കി. എന്നിട്ടും രക്ഷകിട്ടിയില്ല. ചാകാൻ അവർ അനുവാദം കൊടുത്തെന്നു മാത്രമല്ല, പുകവലിയും നിരോധിക്കപ്പെട്ടു. ഘട്ടംഘട്ടമായുള്ള മദ്യനിരോധനമാണ് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷ്യമെന്ന് മേരിക്കുട്ടിയോടും മകളോടും പറയാൻ ആർക്കും ധൈര്യമില്ലാതെ പോയി.
അങ്ങനെ കൂട്ടിലടയ്ക്കപ്പെട്ട നരിയെപ്പോലെ വർക്കിച്ചൻ കഴിഞ്ഞുകൂടുമ്പോഴാണ് പഴയ ചില സുഹൃത്തുക്കൾ വീട്ടിൽ വന്നത്. നല്ല വിലയുള്ള ഒരു കുപ്പി വിദേശമദ്യം ഉപഹാരമായി നൽകിയശേഷമാണ് സതീർഥ്യർ തിരിച്ചുപോയത്. “വളരെ വിലയും ശക്തിയുമുള്ള സാധനമാണ്. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കുറച്ചുമാത്രം ചെലുത്തിയാൽ മതി”- എന്നൊരു ഉപദേശവും കൂട്ടുകാർ നൽകാതിരുന്നില്ല.
പഴയകാലത്ത് നാടൻചാരായം ധാരാളം കഴിച്ചു ശീലിച്ചിരുന്ന വർക്കിച്ചൻ അതുകേട്ട് ചിരിച്ചു.
“എനിക്ക് നല്ല കപ്പാസിറ്റിയുണ്ട്. എന്നെ ബോധം കെടുത്താൻ ശക്തിയുള്ള മദ്യം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.”-കഥാനായകൻ ഗർവോടെ ഗർജിച്ചു.
കുപ്പി എവിടെ സൂക്ഷിക്കും?
ഈ വിശേഷപ്പെട്ട വിദേശമദ്യം എവിടെ സൂക്ഷിക്കുമെന്നതായിരുന്നു പിന്നീടുള്ള ചിന്താവിഷയം. ഭാര്യയും അമ്മയും മകളുമൊന്നും കാണാനിടയാകാത്ത ഒരു സ്ഥലം വേണം. ഏറെനേരത്തെ ആലോചനകൾക്കുശേഷം വർക്കിച്ചൻ ഒരു മാർഗം കണ്ടെത്തി. വീടിന്റെ മുകളിലത്തെ നിലയിലുള്ള ഒരു അലമാരിയിൽ കുപ്പി ഒളിപ്പിച്ചു. എന്നിട്ട്, മാന്യതയ്ക്കു കോട്ടം തട്ടാതെയുള്ള മധുപാനത്തിനുള്ള അവസരം കാത്ത് പതുങ്ങിയിരുന്നു.
അങ്ങനെയിരിക്കെയാണ് മേരിക്കുട്ടിക്ക് രണ്ടുദിവസത്തേക്ക് സ്വന്തം വീടുവരെ പോകേണ്ട ഒരാവശ്യം വന്നത്. ഈ കനകാവസരം ഉപയോഗപ്പെടുത്താൻ ഗൃഹനാഥൻ തീരുമാനിച്ചു. മേരിക്കുട്ടി വീട്ടിലേക്കുപോയ അന്നുതന്നെ ഒരു പ്ലാസ്റ്റിക്ക് കുപ്പിയിൽ നിറയെ വെള്ളവും കുറച്ച് ഉപ്പേരികളും മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ അദ്ദേഹം പൂഴ്ത്തിവച്ചു. പക്ഷേ, നിർഭാഗ്യവശാൽ സന്ധ്യക്ക് കുറെ അതിഥികൾ എത്തി. അവരോടൊപ്പം വർക്കിച്ചന് ഭക്ഷണവും കഴിക്കേണ്ടിവന്നു.
അവർ പോയപ്പോൾ രാത്രി ഒൻപതുമണിയോളമായി. ഇനി ക്ഷമിക്കാൻ വയ്യെന്നു നിനച്ച് വർക്കിച്ചൻ ധൃതിയിൽ മുകളിലത്തെ നിലയിലെ മുറിയിൽ കയറി കതകടച്ച് കുറ്റിയിട്ടു. അലമാര തുറന്ന് കുപ്പിയെടുത്തു. അപ്പോഴാണ് ഗ്ലാസ് കൊണ്ടുവന്നില്ലെന്ന കാര്യം ഓർത്തത്. അത് സാരമില്ല, ബാത്റൂമിലെ മഗ്ഗിലേക്ക് മദ്യം പകരാമെന്ന് കരുതി.
ബാത്റൂം തുറന്ന് കപ്പെടുത്ത് സോമരസം അതിലേക്ക് കമഴ്ത്തി, പ്ലാസ്റ്റിക്ക് കുപ്പിയിൽനിന്ന് വെള്ളമൊഴിച്ചു. ആർത്തിയും പരവേശവും മൂലം അളവ് നോക്കാനൊന്നും പറ്റിയതുമില്ല. അരക്കപ്പ് ദ്രാവകം ഒറ്റവലിക്കു കുടിച്ചശേഷം കുറെ ഉപ്പേരി വാരി വായിലിട്ടു. ഉപ്പേരി പൊടിഞ്ഞു വയറ്റിലേക്ക് പോയപ്പോൾ ബാക്കിയുണ്ടായിരുന്ന മദ്യവും കുടിച്ചുതീർത്തു. എന്തെങ്കിലും ഭക്ഷണം കഴിച്ചശേഷം സുരപാനം പാടില്ലെന്ന കൂട്ടുകാരുടെ നിർദേശം വര്ക്കിച്ചൻ പുല്ലുപോലെ കാറ്റിൽപറത്തി.
കുറച്ചുനേരം കഴിഞ്ഞപ്പോൾ തലയ്ക്കുള്ളിൽ മെല്ലെ തേനീച്ചകൾ മൂളിത്തുടങ്ങി. മനം നിറയെ ലഹരി പതഞ്ഞു നിറഞ്ഞുതുടങ്ങി. വീട് മാത്രമല്ല, ഭൂമിയും ആകാശവും കറങ്ങുന്നതായി തോന്നിത്തുടങ്ങി. വർക്കിച്ചൻ ഒരുവിധത്തിൽ കിടക്കയിലേക്ക് വന്നുവീണു. മുറിയിലെ വെളിച്ചം കെടുത്താൻപോലും മറന്നുപോയി.
സമയം ഇഴഞ്ഞു നീങ്ങി. നിദ്രവന്ന് പുൽകിയെങ്കിലും എന്തോ ശബ്ദം കേട്ട് മൂപ്പർ പെട്ടെന്ന് കണ്ണുതുറന്നു. താൻ നിലത്തു കിടക്കുകയാണെന്ന് അദ്ദേഹത്തിനു മനസിലായി. മദ്യത്തിന്റെ ശക്തിയും ഭൂഗുരുത്വബലവുംമൂലം കട്ടിലിൽനിന്ന് വീണതാണ്. തലയുടെ പിന്നിൽ കഠിനമായ വേദന തോന്നിയെങ്കിലും ഒന്നുരണ്ടു വട്ടം ശിരസ് തലോടിയശേഷം വീണ്ടും കട്ടിലിലേക്കു കിടന്നു.
അപ്പോഴും സിരകളിൽ ലഹരി വറ്റിയിരുന്നില്ല. അതിനാൽ പെട്ടെന്ന് ഉറക്കം വന്നു. പിറ്റേന്ന് രാവിലെ ഒമ്പതുമണിക്ക് വൃദ്ധമാതാവാണ് വർക്കിച്ചനെ വിളിച്ചുണർത്തിയത്. പത്തുമണിയോടെ ഭക്ഷണം കഴിച്ചെങ്കിലും പിന്നെയും പുള്ളി കിടന്നുറങ്ങി. ഉച്ചവെയിൽ ഉച്ചിയിൽ പതിച്ചപ്പോൾ കഥാനായകന് ശരിക്കും ഉണർവു വന്നു. അപ്പോൾത്തന്നെ കുപ്പിയും മറ്റും മുറിയിൽ നിന്നെടുത്ത് പറമ്പിൽ കൊണ്ടുപോയി ഉപേക്ഷിച്ചു.
സന്ധ്യക്ക് വീട് വൃത്തിയാക്കാൻ വന്ന സർവന്റ് വർക്കിച്ചന്റെ മുറിയിൽ ചെന്നപ്പോൾ അറിയാതെ ചോദിച്ചു: “എന്റെ ദൈവമേ! ഇവിടെയെന്താണ് കള്ളിന്റെ വല്ലാത്ത മണം? വർക്കിച്ചൻ കുടിക്കുന്ന മനുഷ്യനല്ലല്ലോ!” ഇതുകേട്ട വർക്കിച്ചന് പെട്ടെന്ന് ഒരു ബുദ്ധി തോന്നി. കഴിഞ്ഞദിവസം വന്ന തന്റെ ചില കൂട്ടുകാർ ഈ മുറി ഒരു കള്ളുഷാപ്പാക്കി മാറ്റിയെന്നു പറഞ്ഞ് മൂപ്പർ തടിതപ്പി.
നീ പറഞ്ഞതാണ് ശരി!
മേരിക്കുട്ടി രണ്ടുദിവസം കഴിഞ്ഞ് മടങ്ങിയെത്തി. വർക്കിച്ചൻ മര്യാദരാമനായി വീട്ടിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞുകൂടി. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം രാവിലെ വർക്കിച്ചൻ എഴുന്നേറ്റപ്പോൾ നെറ്റിയുടെ മുകളിൽ ഉഗ്രമായ വേദന! എന്തുപറ്റിയെന്ന് ആലോചിച്ചപ്പോഴാണ് ഒരാഴ്ച മുമ്പ് കട്ടിലിൽനിന്നു മൂക്കുംകുത്തി വീണുപോയ കാര്യം ഓർത്തത്. എന്തായാലും രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ നെറ്റിയിലെ വേദന മാറി.
പിന്നെയും ഒരാഴ്ച പിന്നിട്ടു. ഒരു ദിവസം രാവിലെ വർക്കിച്ചൻ മുറ്റത്ത് നിൽക്കുമ്പോൾ പഴയ തലവേദന വീണ്ടും വന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ കഥാപുരുഷനെ പട്ടണത്തിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. രണ്ടുദിവസം ബോധമില്ലാതെ അത്യാഹിത വിഭാഗത്തിൽ കിടന്ന അദ്ദേഹത്തിന്റെ തലയിൽ വലിയൊരു ശസ്ത്രക്രിയയും നടത്തി. മൂന്നാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം ഭാഗ്യംകൊണ്ട് വർക്കിച്ചൻ വീട്ടിൽ തിരിച്ചെത്തി.
ഡോക്ടർ ആറുമാസത്തെ വിശ്രമം നിർദേശിച്ചു. ദിവസവും പന്ത്രണ്ടോളം ഗുളികയും കഴിക്കണം. ഓരോ മാസവും സ്കാൻ ചെയ്യണം. ആറുമാസത്തേക്കു മുറിവിട്ട് ഇറങ്ങുകയോ സംസാരിക്കുകയോ ചിന്തിക്കുകയോ ചെയ്യരുത്! “നിങ്ങൾ കുറച്ചു ദിവസം മുമ്പ് കട്ടിലിൽനിന്നു വീണ കാര്യം ഞങ്ങളോട് മറച്ചുവച്ചത് എന്തുകൊണ്ടാണ്? ചികിത്സ വൈകിപ്പോയിട്ടും ദേഹം തളർന്നുപോകാതിരുന്നത് ഭാഗ്യം!”-മേരിക്കുട്ടി കോപത്തോടെ പറഞ്ഞു.
വർക്കിച്ചൻ ഒരു കുറ്റവാളിയെപ്പോലെ തലകുനിച്ചു നിന്നു. വർക്കിച്ചന്റെ ദയനീയമായ നില്പു കണ്ടപ്പോൾ മേരിക്കുട്ടി അനുകമ്പയോടെ ചൊല്ലി: “നിങ്ങൾ എങ്ങനെയാണ് കട്ടിലിൽനിന്ന് വീണതെന്ന് ഡോക്ടർക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല. എട്ടുംപൊട്ടും തിരിയാത്ത കുട്ടികൾപോലും ഇങ്ങനെ വീഴില്ല. ബോധമില്ലാത്ത കള്ളുകുടിയന്മാരുടെ പണിയായിപ്പോയില്ലേ, ഇത്? ഞാൻ വീട്ടിലുണ്ടായിരുന്നെങ്കിൽ നിങ്ങൾ ഒരിക്കലും വീഴുകയില്ലായിരുന്നു!
വർക്കിച്ചൻ അതുകേട്ട് കഠിനമായി ഞെട്ടി. എന്നിട്ട് ദുഃഖഭാവത്തിൽ നല്ല ബോധത്തോടെ സമ്മതിച്ചു:
“നീ പറഞ്ഞതാണ് ശരി!
നീ പറയുന്നതാണ് ശരി!
നീയാണ് എപ്പോഴും ശരി!”
Tags : varkichen agreed Wife you are righ