ഇന്ത്യൻ സിനിമയുടെ നൂറ്റാണ്ടോളം നീളുന്ന യാത്രയെ ഒറ്റയിടത്ത് അറിയാനും അനുഭവിക്കാനും സാധിക്കുന്ന അപൂർവ കേന്ദ്രമാണ് മുംബൈയിലെ ദേശീയ സിനിമ മ്യൂസിയം.
സിനിമ ഒരു വിനോദമെന്നതിലുപരി സാമൂഹിക-സാംസ്കാരിക രേഖയാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു മ്യൂസിയം രാജ്യത്തെ വിവിധ ഭാഷകളിലെ സിനിമകളെ ഒരുപോലെ ആദരിക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത.
നാലു നിലകളിലായി സിനിമയുടെ വിവിധ തലങ്ങൾ ഒരുക്കിയിരിക്കുന്ന ഗാലറികൾ സിനിമയുടെ സമഗ്ര നിർമാണപ്രക്രിയ സമഗ്രമായി ആലേഖനം ചെയ്യുന്നതാണ്.
പ്രൊഡക്ഷൻ – കഥ തെരഞ്ഞെടുക്കൽ തിരക്കഥ, ബജറ്റ്, സെറ്റ് ഡിസൈൻ
ഡയറക്ഷൻ – സംവിധായകന്റെ കാഴ്ചപ്പാട്, ഷോട്ട് വിഭജനം അഭിനേതാക്കളുമായുള്ള പ്രവർത്തനം. മേക്കിംഗ് – കാമറ, ലൈറ്റിംഗ്, ശബ്ദം, ആർട്ട്
പോസ്റ്റ് പ്രൊഡക്ഷൻ – എഡിറ്റിംഗ്, ഡബ്ബിംഗ്, പശ്ചാത്തല സംഗീതം, വിഎഫ്എക്സ് എന്നിങ്ങനെ സിനിമ ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് ഈ നിലകൾ സന്ദർശകർക്കു വ്യക്തമായി മനസിലാക്കിത്തരുന്നുണ്ട്.

മലയാള സിനിമയുടെ അഭിമാന നിമിഷങ്ങൾ ഈ മ്യൂസിയത്തിൽ ദർശിക്കാനാവുന്നത് ഏതൊരു മലയാളിക്കും അഭിമാനം പകരുന്നതാണ്. ഫാൽക്കെ അവാർഡ് ജേതാക്കളിൽ അടൂരിന്റെയും ദേശീയ അവാർഡ് ജേതാക്കളിൽ മമ്മൂട്ടി, മോഹൻലാൽ, പ്രേംജി എന്നിവരുടെയും ചിത്രങ്ങൾ ഇവിടെയാണ് മനോഹരമായി പ്രദർശിപ്പിച്ചിട്ടുണ്ട്.
ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളുടെ ഒറിജിനൽ പോസ്റ്ററുകൾ, അപൂർവ ഫോട്ടോകൾ, രേഖകൾ എന്നിവ ഇവിടെ സ്മരിക്കപ്പെടുന്നുണ്ട്. ഇന്ത്യൻ സിനിമയുടെ ദേശീയ മുഖചിത്രം രൂപപ്പെടുത്തുന്നതിൽ മലയാള സിനിമ വഹിച്ച പങ്ക് ഈ ഗാലറി വ്യക്തമായി ഓർമിപ്പിക്കുന്നു.
തൻ്റെ ജീവിതത്തിൽ കണ്ട ഏക സിനിമയായ രാജഹരിചന്ദ്ര കാണുന്ന ഗാന്ധിയുടെ ജീവൻ തുടിക്കുന്ന സിലിക്കൺ രൂപം സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഷൂട്ട് ചെയ്യുന്നതിനുള്ള ആദ്യകാല സ്റ്റാൻഡിംഗ് കാമറയിൽ ഇടതു കൈ ഊന്നി നിൽക്കുന്ന സത്യജിത് റേ യുടെ മിഴിവാർന്ന സിലിക്കൺ രൂപവും ഏറെ ഹൃദ്യമാണ്.
സിനിമയുടെ ആദ്യകാല പരീക്ഷണങ്ങളായ നിഴൽ ചിത്രങ്ങൾ മുതൽ ആധുനിക സാങ്കേതികവിദ്യകൾവരെ മ്യൂസിയത്തിൽ കാണാം.
ആകെ മൂന്ന് കോസ്റ്റ്യൂമുകൾ ഗ്ലാസ് കൂട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്നതിൽ മതിലുകൾ എന്ന ചിത്രത്തിൽ മമ്മൂട്ടി ഉപയോഗിച്ചിരിക്കുന്ന വേഷം, വീരപാണ്ഡ്യ കട്ട ബൊമ്മനിൽ ശിവാജി ഗണേഷൻ ഇട്ട വേഷം, അടിമൈ പെൺ എന്ന സിനിമയിൽ എംജിആർ ഇട്ട വേഷം എന്നിവയാണ് ഉള്ളതെന്നത് മലയാളത്തിനും ദക്ഷിണേന്ത്യൻ സിനിമയ്ക്കും നൽകുന്ന പ്രാധാന്യം വിളിച്ചോതുന്നു.
ഈ മ്യൂസിയം ഒരു പ്രദർശനശാല മാത്രമല്ല; ഇന്ത്യൻ സമൂഹം എങ്ങനെ സിനിമയിലൂടെ സ്വയം രേഖപ്പെടുത്തിയെന്നതിന്റെ ദൃശ്യചരിത്രമാണ്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സിനിമാപ്രേമികൾക്കും ഒരുപോലെ പ്രചോദനം നൽകുന്ന ഈ കേന്ദ്രം, സിനിമ ഇന്ത്യയെ എങ്ങനെ പറഞ്ഞു എന്ന ചോദ്യത്തിന് ഉത്തരമാകുന്നു.
ചുരുക്കത്തിൽ, നാഷണൽ മ്യൂസിയം ഫോർ ഇന്ത്യൻ സിനിമ ഇന്ത്യൻ സിനിമയുടെ ആത്മാവിനെ സംരക്ഷിക്കുന്ന സാംസ്കാരിക സ്മാരകമാണ്.
Tags : Indian cinema museum