കോടതിയില്‍നിന്നുണ്ടായത് എന്തു നീതിയെന്നാണ് നടി പാര്‍വതി തിരുവോത്ത് പ്രതികരിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അതിജീവിതയ്ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പിച്ചുപറഞ്ഞ താരം, ഇതാണോ നീതി? എന്ന ചോദ്യമുയര്‍ത്തി.
‘അവള്‍ക്കൊപ്പം എന്നെന്നും’എന്ന കുറിപ്പും പാര്‍വതി പങ്കുവച്ചിട്ടുണ്ട്. അവള് പോരാടിയത് അവള്‍ക്കുവേണ്ടി മാത്രമല്ല, കേരളത്തിലെ ഓരോ സ്ത്രീകള്‍ക്കും വേണ്ടിയാണ്. അവളുടെ പോരാട്ടത്തിലൂടെ കേരളസമൂഹത്തില്‍ സ്ത്രീകള്‍ നിലകൊള്ളുന്നതിലും പോരാടുന്നതിലും സംസാരിക്കുന്നതിലും അക്രമങ്ങളോടു പ്രതികരിക്കുന്നതിലും എല്ലാം മാറ്റം വന്നു.- പാര്‍വതി കുറിച്ചു.
കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ എടുത്തുപറഞ്ഞശേഷം എന്താണു നീതി? ഇപ്പോള്‍ വളരെ ക്രൂരമായി, ശ്രദ്ധയോടെ മെനഞ്ഞെടുത്ത ഒരു തിരക്കഥയ്ക്കു പരിസമാപ്തിവന്നത് ഞങ്ങള്‍ നോക്കി നില്‍ക്കുകയാണെന്നും പാര്‍വതി കുറിച്ചു. “നിയമം നീതിയുടെ വഴിക്കു പോകട്ടേ’’യെന്ന താരസംഘടന ‘അമ്മ’യുടെ പോസ്റ്റിനു പിന്നാലെയാണ് പാര്‍വതി തിരുവോത്തിന്റെ പ്രതികരണം.
അതിനിടെ, ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് ആവര്‍ത്തിച്ച് നടി റിമ കല്ലിങ്കല്‍ രംഗത്തെത്തി. അതിജീവിതയ്ക്കൊപ്പമെന്ന നിലപാട് അറിയിച്ചുകൊണ്ട് ‘അവള്‍ക്കൊപ്പം’ എന്നെഴുതിയ ബാനറിന്റെ ചിത്രമാണ് റിമ കല്ലിങ്കല്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. എപ്പോഴും, മുമ്പത്തേതിലും ശക്തമായി, ഇപ്പോള്‍ എന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും റിമ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിനു പിന്നാലെ രൂപീകരിക്കപ്പെട്ട സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിയിലെ സജീവസാന്നിധ്യമായിരുന്നു റിമ കല്ലിങ്കല്‍.
നേരത്തെ എഴുതിവച്ച വിധിയെന്നായിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ കെ. അജിത, ദിലീപ് ജയിലില്‍ കിടന്നതുതന്നെ വലിയ കാര്യമെന്നും പ്രതികരിച്ചു.
അതേസമയം, നീതിക്കായുള്ള 3,215 ദിവസത്തെ കാത്തിരിപ്പെന്നായിരുന്നു സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി വിധി വരുന്നതിനുമുമ്പ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അവള് തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമാ വ്യവസായത്തെയും കേരളക്കരയെ ഒന്നാകെയുമാണ്. അതിന്റെ പ്രത്യാഘാതം നമ്മുടെ സാമൂഹിക മനഃസാക്ഷിയില്‍ പൊളിച്ചെഴുത്തു നടത്തുകയും മാറ്റത്തിനായുള്ള ശബ്ദം ഉയര്‍ത്തുകയും ചെയ്തു.
ഈ കാലയളവില്‍ ഉടനീളം നിയമസംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവള് കാണിച്ച ധൈര്യത്തിനും പ്രതിരോധശേഷിക്കും സമാനതകളില്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളതാണ്. ഞങ്ങള്‍ അവളോടൊപ്പവും ഇത് നോക്കിക്കാണുന്ന മറ്റെല്ലാ അതിജീവിതകള്‍ക്കും ഒപ്പവും നില്‍ക്കുന്നുവെന്നും ഡബ്ല്യുസിസി കുറിക്കുകയുണ്ടായി.
Tags : Dileep Parvathy Rima Kallingal