നടൻ ആസിഫ് അലിയുടെ ജന്മദിനത്തിൽ ഭാര്യ സമയുടെ മാതാവ് മുംതാസ് ആസാദ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മകനാകണമെങ്കിൽ മകനായി പിറക്കണമെന്നില്ലെന്നും തന്റെ മുഖമൊന്ന് വാടിയാൽ കരുതലോടെ ചേർത്തുപിടിക്കുന്നവനാണ് ആസിഫ് എന്നുമാണ് മുംതാസ് എഴുതിയിരിക്കുന്നത്. ആസിഫിനെ ചേർത്തുപിടിച്ചുള്ള ചിത്രത്തോടെയാണ് ഈ കുറിപ്പ്.
'മകനാകണമെങ്കിൽ മകനായി പിറക്കണമെന്നില്ല. എന്നും കൂടെ വേണമെന്നില്ല. കാണുന്ന നേരം മുഖമൊന്ന് വാടിയാൽ കരുതലോടെ ചേർത്തുപിടിക്കുന്ന മറ്റൊന്നിനും പകരമാകാത്ത സ്നേഹമേ..ആയിരം നക്ഷത്രങ്ങൾ വിണ്ണി മിന്നി തെളിയുമ്പോഴും എന്നിലെ മകനായി മണ്ണിൽ പിറവികൊണ്ട താരമേ..വരും നാളുകൾ ആരോഗ്യം, സമാധാനം, സന്തോഷം, ജീവിതവിജയം എന്നും നിറഞ്ഞുനിൽക്കാൻ പ്രാർഥനകളോടെ ഉമ്മകളോടെ നേരുന്നു ജന്മദിനാശംസകൾ.' മുംതാസ് ആസാദ് കുറിച്ചു.
നിരവധി പേരാണ് ഈ പുത്രവാത്സല്യത്തിന് ആശംസകളും സ്നേഹവുമായി എത്തിയത്. നടി അപർണ ബാലമുരളിയും ചിത്രത്തിൽ സ്നേഹം പങ്കുവച്ചിട്ടുണ്ട്. എഴുത്തുകാരി കൂടിയാണ് മുംതാസ്. പ്രണയം നമ്മോട് പലതും പറയും എന്ന മുംതാസിന്റെ പുസ്തകം ഇത്തവണത്തെ കേരള നിയമസഭ അന്തരാഷ്ട്ര പുസ്തോകത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു.
2013 ലായിരുന്നു ആസിഫ് അലി കണ്ണൂർ സ്വദേശിയായ സമ മസ്രിനെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു മക്കളാണുള്ളത്.
Tags : asif ali mumtaz asad movie news