നടിയെ അക്രമിച്ച കേസിൽ വിധി കേട്ടശേഷം അതിജീവിത കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് വിശദ്ദീകരിച്ച് ഭാഗ്യലക്ഷ്മി. വിധി കേട്ട് ഷോക്കടിച്ചിരുന്ന അവൾ ഭക്ഷണം പോലും കഴിച്ചില്ലെന്നും ഭർത്താവിന്റെ വാക്കുകളായിരുന്നു ആ ദിവസം അവളുടെ ആശ്വാസമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
വിധി വന്ന ദിവസം ഞാൻ അവൾക്കൊപ്പം ഉണ്ടായിരുന്നു. ഒരു മണിക്കു ശേഷം നമുക്ക് ടിവി ഒക്കെ കണ്ടാൽ മതി നീ മുകളിൽ എവിടെയെങ്കിലും പോയി ഇരിക്കണം എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അവൾ വല്ലാതെ റെസ്റ്റ്ലെസ്സ് ആയിരുന്നു. ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ഒക്കെ അവൾ മുകളിൽ അവളുടെ മുറിയിൽ തന്നെയായിരുന്നു. ടിവി കാണാൻ ഒന്നും വന്നില്ല.
ഞാനും അവളുടെ കുറച്ച് വളരെ അടുത്ത് സുഹൃത്തുക്കൾ ശിൽപ, മൃദുല എന്നൊക്കെ പറയുന്ന കുട്ടികൾ പിന്നെ അവളുടെ ബ്രദേഴ്സ് രണ്ടുപേരും ഉണ്ടായിരുന്നു. അമ്മയും ഞങ്ങളും മാത്രം ടിവിയുടെ മുമ്പിൽ ഇരുന്ന് കണ്ടുകൊണ്ടിരുന്നു. ഏഴാം പ്രതിയെ വെറുതെ വിട്ടു എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞു, സ്വിച്ച് ഓഫ് ചെയ്തോളൂ ഇനി അവിടുന്ന് അങ്ങോട്ട് ആർക്കും ശിക്ഷ ഉണ്ടാവാൻ വഴിയില്ലെന്ന്. അപ്പോൾ തന്നെ സ്വിച്ച് ഓഫ് ചെയ്തു.
താഴെ വച്ചിരിക്കുന്ന ടിവിയുടെ ശബ്ദം മുകളിൽ അവൾ കേൾക്കുന്നുണ്ടല്ലോ. ഞങ്ങൾ അവളുടെ അടുത്തേക്ക് പോയപ്പോൾ അവളിങ്ങനെ ഷോക്ക് അടിച്ചതുപോലെ ഇരിക്കുന്നുണ്ടായിരുന്നു. ‘ഞാനിനി എന്താണ് ചെയ്യേണ്ടത്’ എന്ന് ചോദിച്ചു. ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല, ആരും ഭക്ഷണം കഴിച്ചില്ല. എല്ലാവരും വൈകുന്നേരം വരെ അങ്ങനെ സൈലന്റ് ആയിട്ട് തന്നെ ഇരുന്നു. അപ്പീലിന് പോകുന്നതിനെക്കുറിച്ച് ഒന്നും സംസാരിക്കാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു. അവളെ ഒന്ന് ആ സമയത്ത് ഒന്ന് സമാധാനിപ്പിക്കുക എന്ന് മാത്രമേ ചിന്തിച്ചുള്ളൂ.
നൂറ് ശതമാനം നീതി കിട്ടിയില്ല എന്നുള്ള ഒരു വികാരമായിരുന്നു അവൾക്ക് ഉണ്ടായിരുന്നത്. കോടതിമുറിക്കുള്ളിൽ അവൾ ഒരുപാട് അനുഭവിച്ചല്ലോ. രണ്ടു മണിക്കൂർ ആ തെരുവിൽ അനുഭവിച്ചതിന്റെ നൂറിരട്ടി 15 ദിവസം കോടതി മുറിക്കുള്ളിൽ അവൾ അനുഭവിച്ചു. അത് അവൾ പറയുമ്പോഴേ നിങ്ങൾക്ക് മനസിലാവുകയുള്ളൂ.
ഞാൻ പറയുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് കിട്ടണമെന്ന് ഇല്ല. ആ സംഭവത്തെക്കുറിച്ച് എന്നോട് പറയുമ്പോൾ അത് കേൾക്കുക എന്ന് പറയുന്ന ഒരു വലിയ ശിക്ഷയാണത്. അതേപോലെ തന്നെ അവളുടെ ഓരോ വിചാരണ കഴിഞ്ഞതിനുശേഷം വീട്ടിൽ ചെന്നു കണ്ടിട്ടുണ്ട്. ‘എനിക്കു വയ്യ’ ചേച്ചി എന്നു പറയും.
മീഡിയയുടെ മുമ്പിൽ കാണുമ്പോൾ അവൾ ഭയങ്കരമായി ചിരിച്ചൊക്കെയാണ് നമ്മൾ കാണുന്നത്. അവൾക്ക് സർവൈവ് ചെയ്തേ പറ്റൂ. എപ്പോഴും കരഞ്ഞിരിക്കണം എന്ന് കരുതുന്നത് ഒരു വേട്ടക്കാരനാണ്. അവളുടെ ജീവിതം ഇല്ലാതെയാകണം, അവള് കരയണം എന്നതാണ് അവരുടെ ലക്ഷ്യം.
ഞങ്ങളാണ് അവളോട് പറയുന്നത്, ഒരിക്കലും നീ കരയരുത്. ഹസ്ബൻഡ് പോലും അവളെ എല്ലാ നിമിഷവും വിളിച്ചുകൊണ്ടിരിക്കുകയാണ്. പനിയായിട്ടാണ് അദ്ദേഹത്തിന് വരാൻ പറ്റാതെ പോയത്. ഞാനുണ്ടല്ലോ നിന്നോടൊപ്പം! നീ എന്തിനാണ് ഇങ്ങനെ അപ്സെറ്റ് ആകുന്നത് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അതൊക്കെയാണ് ഏറ്റവും വലിയ ആശ്വാസം.
മാനസികമായ ധൈര്യം കൊടുത്ത് അവളെ മുൻപോട്ട് കൊണ്ടുപോവുക എന്നുള്ളത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. അവസാനം വരെ ഞാൻ ഇങ്ങനെ തന്നെ ആയിരിക്കും.
വിധി വന്ന ദിവസം രാത്രി മുഴുവനും അവളും ഉറങ്ങിയില്ല, ഞാനും ഉറങ്ങിയില്ല. രാത്രി മുഴുവൻ എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിച്ചു. രാവിലെ ഞാൻ വിചാരിച്ചു ഫെഫ്കയിലേക്ക് ഒരു മെയിൽ അയയ്ക്കാം. പക്ഷേ, ഈ മെയിൽ അയച്ചാൽ അത് ആരും അറിയാതെ അവിടെ കിടക്കുകയേ ഉള്ളൂ.
പക്ഷേ, ഇത് എല്ലാവരും അറിയണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ പ്രതിഷേധം എല്ലാവരും അറിയണം. ഈയൊരു അതിജീവിതയ്ക്ക് വേണ്ടി മാത്രമല്ല, ഏതൊരു വ്യക്തിക്ക് പ്രശ്നം വന്നാലും, പ്രശ്നം അനുഭവിക്കുന്നവർക്കുവേണ്ടി നിൽക്കുക. എനിക്ക് അതിൽ എന്ത് നഷ്ടം സംഭവിക്കുന്നു എന്നൊന്നും ഞാൻ നോക്കുന്നില്ല. എനിക്ക് പ്രത്യേകിച്ച് ലാഭവും നേട്ടവും ഒന്നും നോക്കേണ്ട ആവശ്യമില്ല. അത് എന്റെ ചെറുപ്പകാലത്തും ഞാൻ നോക്കിയിട്ടില്ല.
Tags : Bhagyalakshmi dileep case